Search Movies

Wednesday, 27 May 2015

Interview: With Sajin Baabu

പുത്തൻ സാധ്യതകൾ കണ്ടെത്തി മുന്നോട്ട്..

   അഭിമുഖം : സജിൻ ബാബു

  (അസ്തമയം വരെ തിയ്യേറ്റർ റിലീസിന് മുന്നേ നടത്തിയ അഭിമുഖം) 


ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ് സജിൻ ബാബുവിന്റെ 'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം ചിത്രത്തെ. ജൂണ്‍ 5ന് 'അസ്തമയം വരെ'  തിയ്യേറ്ററുകളിൽ എത്തുന്നു. ഈ അവസരത്തിൽ സജിൻ ബാബുവിനൊപ്പം അൽപ്പനേരം. 


ഫെസ്റ്റിവൽ വേളകളിലെ പ്രദർശനങ്ങൾക്കും, അംഗീകാരങ്ങൾക്കും ശേഷം 'അസ്തമയം വരെ' ജൂണ്‍ 5 ന് തിയ്യേറ്ററുകളിൽ എത്തുന്നു. ഭൂരിഭാഗം  പ്രേക്ഷകരിൽ നിന്നും സമാന്തര സിനിമകൾ അകന്നു നിൽക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. അങ്ങനെയിരിക്കെ ഒരു തിയ്യേറ്റർ റിലീസിലൂടെ ലക്ഷ്യം വെക്കുന്നത് എന്താണ് ? എന്തെല്ലാമാണ് പ്രതീക്ഷകൾ ?

രണ്ടുമൂന്ന് കാര്യങ്ങളുണ്ട് അതിൽ. ഒന്ന് ഒരു ഫിലിം മേക്കർ എന്ന നിലയിൽ താനുണ്ടാക്കുന്ന ഒരു സിനിമ കൃത്യമായി ജനങ്ങളിലേക്ക്  എത്തിക്കുക എന്നത്. IFFK, ബാഗ്ലൂർ, മുംബൈ പോലുള്ള വലിയ ഫിലിം ഫെസ്റ്റുവലുകളിൽ മാത്രമാണ് ടെക്നോളജി അപ്ഡേറ്റടായിട്ടുള്ളത്‌. അതല്ലാതെ ചെറിയ ചെറിയ ഫെസ്റ്റിവലുകളിൽ ടെക്നോളജി അത്രയേറെ വളർന്നിട്ടില്ല; അല്ലെങ്കിൽ അവർക്കത്‌ പ്രൊവൈട് ചെയ്യാൻ സാധിച്ചിട്ടില്ല. അപ്പോൾ തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോൾ മാത്രമേ സിനിമയുടെ സൗണ്ടാണെങ്കിലും വിഷ്വൽസാണെങ്കിലും അതിന്റേതായ രീതിയിൽ കാണിക്കാൻ സാധിക്കുകയുള്ളു. 'അസ്തമയം വരെ' പോലുള്ള ഒരു സിനിമ ടെക്നിക്കൽ ക്വാളിറ്റിയോട് കൂടിത്തന്നെ കണ്ടാലേ ആ സിനിമ എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കൂ. ഒരു ഓഡിയോ-വിഷ്വൽ എക്സ്പീരിയൻസ് എന്ന നിലയിലാണ് അത് വർക്ക് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. മൈന്യൂ ട്ടായുള്ള പല ശബ്ദങ്ങളും ചിത്രത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. അപ്പൊ അതെല്ലാം കൃത്യമായി കാണണമെങ്കിൽ, കേൾക്കണമെങ്കിൽ തിയ്യേറ്ററുകളിൽ 2K പ്രൊജക്ഷനിൽ തന്നെ ആവണം. അത് ഒരു കാര്യം. രണ്ട്, ഒരു സംവിധായകന് അയാളുടെ സിനിമ തിയ്യേറ്ററിൽ എത്തിക്കണം എന്ന ആഗ്രഹം ഉണ്ടാവുമല്ലോ. അത്തരത്തിൽ എന്റെയും ആഗ്രഹം അത് തന്നെയാണ്. മറ്റൊന്ന്, സമാന്തര സിനിമകൾ പ്രേക്ഷകരിൽ നിന്നും എന്തുകൊണ്ടോ അകന്നു നിൽക്കുന്ന സാഹചര്യം ഉണ്ട് എന്നതുതന്നെ. ആ സാഹചര്യം മാറണം.



തന്നിലെ സംവിധായകൻ ഉടലെടുക്കുന്നതിന്  പ്രചോദനമായത്  എന്തെല്ലാമാണ് ?

സിനിമയിൽ ആദ്യം മുതലേ താൽപ്പര്യം ഉണ്ടായിരുന്നു. പക്ഷെ ഞാൻ കണ്ടുവളർന്നത് രാജസേനന്റെയും തുളസീദാസിന്റെയും ഒക്കെ ചിത്രങ്ങളായിരുന്നു. ശരിക്കും അതിനു ശേഷം ഒരു മാറ്റം സംഭവിച്ചത് ഡിഗ്രീ പഠന കാലത്താണ്. തിരുവനതപുരത്തെ നെടുമങ്ങാടിനടുത്തുള്ള ചുള്ളിമാന്നൂരിൽ നിന്നാണ് ഞാൻ വരുന്നത്. +2 കഴിഞ്ഞു ഡിഗ്രീ പഠനത്തിനു തിരുവനതപുരം യൂണിവേഴ്സിറ്റി കോളേജിൽ വന്നപ്പോഴാണ് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനത്തെ കുറിച്ചു അറിയുന്നത്. IFFK എന്നൊരു ഫെസ്റ്റിവലിനെ കുറിച്ചു കേൾക്കുന്നത്. അങ്ങനെ അവിടത്തെ ഡിസ്ക്കഷനുകളിൽ പങ്കെടുക്കുക, ഫിലിം ഫെസ്റ്റിവലിനു പോയി സിനിമ കാണുക - അതിനൊക്കെ ശേഷമാണ് നമ്മൾ കാണുന്നതല്ലാതെ ലോകത്ത് ഇങ്ങനെയും കുറെ സിനിമകളുണ്ടെന്നു മനസ്സിലാവുന്നത്. പിന്നീടാണ് എന്റെ മേഖല സിനിമയാണെന്ന് ബോധ്യപ്പെടുകയും , അതിനുവേണ്ടി ഷോർട്ട് ഫിലിംസും, ഡോക്യുമെന്ററികളും ചെയ്ത് ഇറങ്ങി തിരിക്കുകയും ചെയ്യുന്നത്. സിനിമ വളരെ വ്യത്യസ്ഥമാകണമെന്നും നമ്മുടെ വിഷ്വൽ ലാന്ഗ്വെജിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്താം എന്നും തുടങ്ങിയ ചിന്തകളുടെ റിസൽറ്റ് ആണ് അസ്തമയം വരെ എന്ന ചിത്രം.


ചിത്രത്തിന്റെ അവതരണത്തിലെ സങ്കീർണ്ണത ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയിരുന്നു എന്ന അഭിപ്രായം ചില പ്രേക്ഷകർ പങ്കുവെച്ചിരുന്നു. അതേക്കുറിച്ച്  ?

സിനിമ എന്നാൽ ഇതുപോലെയാണ്, അല്ലെങ്കിൽ അതിന്റെ കഥ, ആശയം, നരേറ്റീവ് ഇന്നത്‌  പോലെയായിരിക്കണം എന്നൊന്നും ആരും നിർവചിച്ചിട്ടില്ല. സിനിമ നമ്മുടെ സങ്കൽപ്പങ്ങൾക്ക് അപ്പുറം പോകണം. മൂന്നോ നാലോ തിയറികൾക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ് പലരും. അതിനൊക്കെ അപ്പുറം സിനിമയെ ഒരു ഓഡിയോ വിഷ്വൽ എക്സ്പീരിയൻസായി കാണാൻ സാധിക്കണം. വീഡിയോ ആർട്ട്  എന്നൊരു മേഖല തന്നെ അങ്ങനെ ഉൾത്തിരിഞ്ഞു വന്നിട്ടുള്ളതാണ്. സിനിമ എന്നാൽ ഇങ്ങനെയാണെന്ന സ്ഥിരം ധാരണയിലാണ് പലരും ഇപ്പോഴും. അതിനപ്പുറം ആരും പോകാൻ തയ്യാറാകുന്നില്ല. പക്ഷെ ആരും അങ്ങനെ നിർണ്ണയിച്ചിട്ടില്ല  സിനിമയെ കുറിച്ച്. പുതിയ പുതിയ രീതിയിൽ അതിന്റെ സാധ്യതകൾ കണ്ടെത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നാണ് ഞാൻ കരുതുന്നത്. പിന്നെ ആദ്യ ഫീച്ചർ ഫിലിം എന്ന നിലയിൽ സാമ്പത്തികമായും സാങ്കേതികമായും പരിമിതികൾ ഉണ്ട് ചിത്രത്തിന്.




ചിത്രീകരണത്തിനു അനുയോജ്യമായ ലോകേഷൻസ്, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഉൾപ്പെടെയുള്ള മറ്റു നടന്മാരുടെയും തിരഞ്ഞെടുപ്പ്  പ്രക്രിയ ?

 സ്ക്രിപ്റ്റ് പൂർത്തിയായ ശേഷം ഓഡിഷൻ ചെയ്യുകയായിരുന്നു. പ്രാധാന നടനെത്തന്നെ കണ്ടെത്തിയത് ഏകദേശം 84 ഓളം പേരെ ഓഡിഷൻ ചെയ്തിട്ടാണ്. 84-ആമത്തെ ആളായാണ് സനൽ അമൻ എന്ന നടനെ കണ്ടെത്തിയത്. ഒരു പക്ഷെ ഓഡിഷൻ ചെയ്തവരിൽ അതിലും നന്നായി പെർഫോം ചെയ്യുന്നവർ  ഉണ്ടായിരുന്നിരിക്കാം. പക്ഷെ എനിക്ക് ബോധ്യപ്പെട്ടത് ഇയാളിലാണ്. മറ്റുള്ള കഥാപാത്രങ്ങളെയും അങ്ങനെത്തന്നെയാണ് കണ്ടെത്തിയത്. പിന്നെ ലോക്കേഷൻസ് ഞാൻ മുൻപ് സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങൾ തന്നെയായിരുന്നു. ഞാൻ കുറെ വർഷങ്ങളായി യാത്ര ചെയ്യാറുണ്ട്. അങ്ങനെ സിനിമയിലുള്ള പല ലോക്കേഷൻസും എനിക്ക് അറിയാവുന്ന സ്ഥലങ്ങൾ തന്നെയാണ്. എഴുതിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ എനിക്കറിയാമായിരുന്നു ഇത് ഇന്ന സ്ഥലത്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന്. അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. അല്ലാതെ സിനിമക്ക് വേണ്ടി കണ്ട സ്ഥലങ്ങൾ രണ്ടോ മൂന്നോ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം എന്റെ മനസ്സിൽ തന്നെ ഉണ്ടായിരുന്നു.


നല്ല സിനിമാ ശ്രമങ്ങൾ പലപ്പോഴും തഴയപ്പെടുന്ന ഒരു സാഹചര്യം ഉണ്ട് ഇപ്പോൾ. അങ്ങനെയിരിക്കെ നിലവിലെ വ്യവസ്ഥിതികളിൽ മാറ്റങ്ങൾ വേണമെന്ന് തോന്നിയിട്ടുണ്ടോ  ?

വളരെ കുറച്ച് ആളുകൾ മാത്രമേ ഇത്തരം സിനിമകൾ കാണുന്നുള്ളൂ. വിജയുടെ പടങ്ങളോ, മോഹൻലാലിന്റെ ലൈലാ ഓ ലൈലാ കാണുന്ന ആളുകളൊന്നും അല്ല ഈ സിനിമകൾകൊന്നും വരുന്നത്. സിനിമയെ ഒന്നുകൂടി സീരിയസ്സായി കാണുന്നവരാണ് ഇവിടത്തെ സമാന്തര സിനിമകളെ  ഒക്കെ സപ്പോർട്ട് ചെയ്യുന്നത്. അവർക്ക് സിനിമ കാണാനുള്ള അവസരം ഉണ്ടാകണം. അതിനായി KSFDC പദ്ധതികൾ ആവിഷ്ക്കരിക്കണം. മുൻപ് നമുക്ക് 'ഉച്ച പടം' എന്നൊരു രീതിയുണ്ടായിരുന്നു. ആ സമയങ്ങളിൽ ഇത്തരം സിനിമകൾ കാണേണ്ടവർക്ക് തിയ്യേറ്ററിൽ പോയി കാണാം. അത് പ്രൈവറ്റ് സ്ഥാപനമായിട്ടുള്ള PVR വരെ ഫോളോ ചെയ്യുന്നുണ്ട്. കേരളത്തിൽ അങ്ങനെയില്ല. എന്നാൽ ഇപ്പോഴത്തെ KSFDC ചെയർമാൻ അത് സപ്പോർട്ട് ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ അസ്തമയം വരെ KSFDC യുടെ മൂന്നു തിയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. ചുരുങ്ങിയത് ഈ മൂന്നു തിയ്യേറ്ററുകളിലെങ്കിലും അവാർഡുകൾ കിട്ടുന്ന സിനിമകൾ എല്ലാ മാസവും ഇന്ന  ഒരാഴ്ച്ച പ്രദർശിപ്പിക്കുക എന്ന സ്ലോട്ട് നിലനിർത്താൻ സാധിക്കണം. അങ്ങനെയാണെങ്കിൽ ഈ പറഞ്ഞ പാരലൽ സിനിമകൾക്ക്‌ മിനിമം ആളുകൾ ഉണ്ടാകും.




ഫിലിം സൊസൈറ്റികൾ ഏറെ പ്രാധാന്യം അർഹിക്കുന്നില്ലേ ?

തീർച്ചയായിട്ടും. പക്ഷെ, പണ്ടത്തെ കാലമല്ല ഇപ്പോൾ. സാങ്കേതികമായി സിനിമ ഒരുപാട് അഡ്വാൻസ്ടാണ്. അപ്പൊ സാങ്കേതിക മികവോട് കൂടി തന്നെ ഒരു സിനിമ കാണണം. എന്നാൽ മാത്രമേ പ്രേക്ഷകരിലേക്ക് എന്താണ് ഒരു സംവിധായകൻ ഉദ്ദേശിക്കുന്നത് എന്നത് കൃത്യമായി എത്തിക്കാൻ സാധിക്കുള്ളൂ. അത്തരത്തിൽ ഫിലിം സൊസൈറ്റികളും അപ്ഡേറ്റ് ചെയ്യണം. 5.1 പോലെയുള്ള സൗണ്ട് സിസ്റ്റത്തിനൊക്കെ കുറഞ്ഞ പൈസ മുടക്കിയാൽ തന്നെ മതി. പലരും അതിനെ പറ്റിയൊന്നും ചിന്തിക്കുന്നില്ല. പല ഫിലിം സൊസൈറ്റികളും നല്ല പോലെ പരിശ്രമിക്കുന്നുണ്ട്, അവയെല്ലാം നവസംവിധായകർക്ക് പ്രോത്സാഹനവും ആകുന്നുണ്ട്. പക്ഷെ ഒന്നുകൂടി നല്ല ടെക്നോളജിയോടെ സിനിമ പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ അധികം കാണുന്നില്ല. അതുകൂടി ശ്രദ്ധിക്കണം.



IFFK താങ്കൾ ഉൾപ്പെടെയുള്ള ഏതൊരു സിനിമാസ്വാദകനും ഒരു പ്രചോദനമാണല്ലോ. ജനകീയതയാണ് IFFK യുടെ മുഖമുദ്ര . ഇക്കഴിഞ്ഞ മേളയിൽ ശ്രീ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ മേളയുടെ ജനകീയതയെ ബാധിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ ?

 അടൂർ സർ കൊണ്ടുവരാൻ ശ്രമിച്ച മാറ്റങ്ങൾ പലതും തെറ്റിദ്ധരിക്കപ്പെട്ടതാണ്. അദ്ദേഹം പറഞ്ഞത് കൃത്യമായി ഉൾകൊള്ളാതെ തെറ്റായി വ്യാഖ്യാനിച്ചതാണ് മീഡിയ. ഒരു ഫെസ്റ്റിവലിനെ സംബന്ധിച്ചിടത്തോളം വിദ്യാർത്ഥികളടക്കം നിരവധി പേർ അവിടെ ഉണ്ടാകും. ചിലർ വരുന്നത് പ്രണയിക്കാനാകും, ചിലർ ഒരു മീറ്റിംഗ് പോയന്റ് എന്ന നിലയിലാകും, മറ്റുചിലർ ബഹളം വെക്കാനാകും. അവരൊന്നുമല്ലാതെ സിനിമയെ സീരിയസ്സായി കാണുന്നവർ മാത്രം വരിക എന്നാണ് അടൂർ സർ ഉദ്ദെശിച്ചത്. ഗോവയിലൊക്കെ ഇപ്പോൾ 13000 പേർക്ക് പാസ് കൊടുക്കുന്നുണ്ട്. പക്ഷെ അയ്യായിരത്തിനടുത്തെ അവിടെ കപാസിറ്റി ഉള്ളൂ.  ചലച്ചിത്രമേള ജനകീയമായിക്കോട്ടെ. അതിനോടൊപ്പം വളരെ നല്ലൊരു റിസർവേഷൻ സംവിധാനവും ഉണ്ടാകണം. അതുപോലെ ഷോകളുടെ എണ്ണവും വർദ്ധിപ്പിക്കണം.


നല്ല ആസ്വാദകനിൽ നിന്നുമാണ് നല്ല സൃഷ്ട്ടികളും ഉണ്ടാകുക. ഇഷ്ട സംവിധായകൻ ?  സ്വാധീനിച്ച ചിത്രങ്ങൾ ?

 എന്നെ കൂടുതലും സ്വാധീനിച്ചിട്ടുള്ളത് വിദേശ ചിത്രങ്ങളാണ്. ഫിലിം ഫെസ്റ്റിവലുകളിലൂടെയും സൊസൈറ്റികളിലൂടെയും കണ്ടിട്ടുള്ളവ. 'അസ്തമയം വരെ' എന്ന ചിത്രത്തിനു തന്നെ പ്രചോദാനമായത് Terrence Malick എന്ന അമേരിക്കൻ സംവിധായകന്റെ 'ദി ട്രീ ഓഫ് ലൈഫ്' എന്ന ചിത്രമാണ്. മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മൂന്നു സംവിധായകർ അടൂരും, ജി അരവിന്ദനും, കെ.ജി ജോർജ്ജുമാണ്. അവരുടെ ചിത്രങ്ങളും തന്നെയാണ് ഏറെ ഇഷ്ട്ടം. മലയാളത്തിലെ യുവ സംവിധായകരിൽ പ്രതീക്ഷയുള്ളത് വിപിൻ വിജയ്‌ ആണ്. ലോകസിനിമയിൽ ഒരുപാട് ഇഷ്ട്ടപെട്ട സംവിധായകരുണ്ട്. Werner Herzog  എന്റെ ഒരു ഇഷ്ട്ട സംവിധായകനാണ്. അദ്ധേഹമാണ് എന്റെ ജീവിതത്തിൽ തന്നെ വഴിത്തിരിവുണ്ടാക്കിയത്. IFFK 2010 ൽ ഞാൻ IFFK യെ കുറിച്ചു ചെയ്ത 'ദി ഡെലിഗേറ്റ്' എന്ന ഡോക്ക്യുമെന്ററിക്ക് വേണ്ടി അദ്ധേഹത്തെ ഇന്റർവ്യൂ ചെയ്യാൻ പറ്റി. ഹെർസോഗുമായുള്ള ആ ഡിസ്ക്കഷൻ എന്റെ സിനിമാസങ്കൽപ്പങ്ങൽ ഏറെ മാറ്റിമറിച്ചു. അതിനു ശേഷം അദ്ധേഹത്തിന്റെ ഒരുപാട് സിനിമകൾ കാണുകയുണ്ടായി.




സോഷ്യൽ മീഡിയകളിൽ ആക്റ്റീവ് ആണല്ലോ സജിൻ. ഫേസ്ബുക്കിനും മറ്റുമെല്ലാം ഒരു ചിത്രത്തെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ഇന്ന് ഏറെ സ്വാധീനമുണ്ട്. ഇത് സിനിമക്ക് എത്രത്തോളം സഹായമായി ?

UNTO THE DUSK എന്ന ചിത്രത്തിനു അത് എത്രത്തോളം സഹായമായി എന്നത് തിയ്യേറ്റർ റിലീസിന് ശേഷമേ പറയാൻ സാധിക്കൂ. സിനിമ പ്രമോട്ട് ചെയ്യാനായി മാത്രം സോഷ്യൽ മീഡിയിൽ വന്നിരിക്കുന്ന ഒരാളാണ് ഞാൻ. അല്ലാതെ അതിൽ അത്രയേറെ താൽപ്പര്യം ഒന്നും ഇല്ല. വലിയൊരു മീഡിയം തന്നെയാണ് ഫേസ്ബുക്ക്. മുൻപ് പത്ര മാധ്യമങ്ങളിൽ വാർത്തകൾ വരുമ്പോൾ - അതിനോട് പ്രതികരിക്കാൻ ഉള്ള അവസരം ഒന്നും അങ്ങനെ ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഒരു സാധാരണക്കാരന് അവന്റെ സൃഷ്ട്ടികൾ പങ്കുവെക്കാനും പ്രതികരിക്കാനും ഒരു വേദിയാകുന്നുണ്ട് ഫേസ്ബുക്ക് എന്നത് വലിയ കാര്യം തന്നെ.

വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണല്ലോ 'അസ്തമയം വരെ' എന്ന ചിത്രവും അതിനു ലഭിച്ച സ്വീകാര്യതയും. സാമ്പ്രദായികതയിൽ നിന്നും മാറി സഞ്ചിരിക്കുന്നുണ്ട് ചിത്രവും, താങ്കളും. സിനിമയെ ലക്ഷ്യം വക്കുന്ന യുവ പ്രതിഭകളോട് പറയാനുള്ളത് ?

 സിനിമ എന്നല്ല നമ്മൾ ഇഷ്ട്ടപ്പെടുന്ന, നമുക്കെന്തെങ്കിലും ചെയ്യാൻ സാധിക്കും എന്ന് തോന്നുന്ന ഒരു മേഖല അതേതുമാവട്ടെ അതിനായി പരിശ്രമിച്ചാൽ അവിടെ  എത്തും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ഈ കാമ്പസുകളിലെ പ്രദർശനങ്ങൾക്കും മറ്റു ഫെസ്റ്റിവലുകൾക്കും പോയുള്ള ഒരു അനുഭവത്തിൽ സിനിമയെ നന്നായി മനസ്സിലാക്കുന്ന ഒരുപാടു പേര് ഉണ്ട് എന്നാണു ഞാൻ കരുതുന്നത്. ടെക്നോളജിയും അവർക്ക് അനുകൂലമാണ്. പഴയത് പോലെ ഏക്‌സ്പീരിയൻസിനായി ഒരു സംവിധായകന്റെ പിറകെ വർഷങ്ങളോളം പോകാതെ തന്നെ അവരവുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമുണ്ട്. ഇനിയുള്ള ഒരു 5 വർഷത്തിനുള്ളിൽ നല്ല സിനിമകളും ഒരുപാട് നല്ല ഫിലിം മേക്കേർസും ഉണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം. അതിനു ഞാനും എന്റെ സിനിമയും ഒരു പ്രചോദനമാകുന്നുണ്ടെങ്കിൽ അതുതന്നെ ഒരു വലിയ കാര്യമാണ്
അടുത്ത ചിത്രത്തെ കുറിച്ച്..

അടുത്ത ചിത്രത്തിന്റെ എഴുത്ത് നടക്കുന്നുണ്ട്. അതും വ്യത്യസ്ഥമായ ഒരു ചിത്രം തന്നെ ആയിരിക്കും. എല്ലാം ഒരുപോലെ ചെയ്തിട്ടു കാര്യമില്ലല്ലോ. വ്യത്യസ്ഥമായ സിനിമകൾ ഉണ്ടാക്കാൻ കഴിയുക എന്നത് തന്നെയാണ് വലിയ കാര്യം. അതുകൊണ്ടാണ് Carlos Reygadas എന്റെ ഒരു ഫേവറൈറ്റ് ഫിലിം മേക്കറാവാൻ കാരണം. അദ്ധേഹം നാല് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ. നാലും വളരെ വ്യത്യസ്ഥമായ ചിത്രങ്ങളാണ് - ഒന്നും മറ്റൊന്ന് പോലെയല്ല. നമ്മുടെ പല ഫിലിം മേക്കേർസിന്റെയും ഒരു പ്രശ്നം അവിടെയാണ്. ഇപ്പോഴത്തെ ജോഷി സാറിന്റെ ഒരു സിനിമ നമ്മൾ കാണുകയാണെങ്കിൽ അത് പണ്ട് എങ്ങനെയായിരുന്നോ അതുപോലെത്തന്നെയാണ് ഇപ്പോഴും. അപ്പൊ, ആ രീതിയിൽ ഒരു മാറ്റം വരണം.




Wednesday, 6 May 2015

10.Unto the dusk

Malayalam/2013/105min
Directed by Sajin Babu














ഇന്ത്യയിലെ സമാന്തരസിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം കടന്നുവരുന്നത് മലയാളവും ബംഗാളിയുമായിരിക്കും. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം സജിൻ ബാബു എന്ന യുവസംവിധായകന്റെ ''അസ്തമയം വരെ'' (Unto The Dusk) എന്ന ചിത്രം. ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ്  'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌.

നോണ്‍ ലീനിയർ ആഖ്യാനത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരോ, കഥ അരങ്ങേറുന്ന സ്ഥലത്തെ കുറിച്ച് പ്രത്യേക പരാമർശങ്ങളോ ഇല്ല. പിന്നണി സംഗീതവും ഉപയോഗിച്ചിട്ടില്ലാത്ത ചിത്രത്തിൽ, ഒരു ദൃശ്യത്തിൽ തന്നെ വേറിട്ട തലങ്ങളിലൂടെ ആശയവിനിമയത്തിന് സംവിധായകൻ ശ്രമിക്കുമ്പോൾ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും അകന്നുമാറുന്നു പ്രേക്ഷകൻ. സെമിനാരിയിലെ ക്വയർ ഗായികയുടെ മൃതദേഹത്തിന്റെ ദൃശ്യത്തിൽ നിന്നും ചിത്രം തുടങ്ങുന്നു. ശവരതിയുടെ സൂചനകൾ മൃതദേഹത്തിൽ ശ്രദ്ധിക്കപ്പെടുന്നതോടെ സെമിനാരിയിലെ രണ്ടു വിദ്യാർത്ഥികൾ സംശയത്തിന്റെ നിഴലിലാവുകയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന്  നിരവധി പീഡനങ്ങൾക്ക് അവർ ഇരയാവുന്നു. അവരിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു. മുഖ്യ കഥാപാത്രം സെമിനാരി വിട്ടു ആത്മാന്വേഷണത്തിന്റെ ഭാഗമായി ഒരു യാത്രക്കൊരുങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ കഥാപരിസരം.

നായകപാത്രത്തിന്റെ യാത്രയുടെ കാരണങ്ങൾ പല ഭാഗങ്ങളിലായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സെമിനാരിയിൽ ചേർന്നതാണയാൽ. തന്റെ കുടുംബ പാശ്ചാത്തലത്തിൽ അയാൾ തീർത്തും നിരാശനാണ്. ബന്ധങ്ങളിലെ പവിത്രത പലപ്പോഴും ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് അസ്തമയം വരെയിലെ കഥാനായകന് വഴിമാറി സഞ്ചരിക്കുന്നത്. മനുഷ്യ-കുടുംബബന്ധങ്ങളിൽ തൃപ്തനല്ലാത്ത അയാൾ പ്രകൃതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുകയും, അതിനോടൊപ്പം മനസ്സിൽ പ്രതികാര മനോഭാവവും സൂക്ഷിക്കുന്നു.


അതീവ സങ്കീർണതയോടുകൂടിയുള്ള അവതരണം മിക്കപ്പോഴും കല്ലുകടിയാകുമെങ്കിലും മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങൾ ചെറുതല്ല എന്ന ബോധം ഉടലെടുക്കുന്നിടത്താണ് ചിത്രത്തിന്റെ ആസ്വാദനം. ഛായാഗ്രഹകൻ കാർത്തിക് മുത്തു കുമാർ ഏറെ അഭിനന്ദനം അർഹിക്കുന്നു. വനാന്തരങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ അതിന്റെ സൗന്ദര്യത്തോട് കൂടിയും എന്നാൽ വെളിവാക്കേണ്ട ഭീകരതയും ഉൾക്കൊള്ളിച്ചു അവതരിപ്പിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തിലെ മികവ് പാശ്ചാത്തല സംഗീതത്തിന്റെ അഭാവം ഏറെ പരിഹരിച്ചു എന്നതിലുപരി ഒരു റിയലിസ്റ്റിക് പ്രതീതി ഉയർത്താനും സഹായകമായി.

ആദ്യ സീൻ മുതൽക്കു തന്നെ നമുക്ക് പരിചിതമല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയും പ്രമേയപരമായി പുതിയ ദിശാബോധം സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. ആധുനിക സമൂഹത്തിൽ മാനവികതയുടെ തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്ന് ശവഭോഗത്തിലൂടെ തുടങ്ങുന്ന ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ആത്മബോധം തേടി സഞ്ചരിക്കുന്ന കേന്ദ്ര കഥാപാത്രത്തെ ക്രൂശിതനായ ക്രസ്തുവുമായി ബന്ധപ്പെടുത്തി നോക്കി കാണുന്നുണ്ട് ചിത്രത്തിൽ. ബന്ധങ്ങളുടെ പവിത്രത, വ്യക്തികളിൽ നിന്നും വിട്ടകലുന്ന സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകൾ, സൈക്കോ വിഭ്രാന്തിയുടെ സാദ്ധ്യതകൾ തുടങ്ങിയവയെ സാമ്പ്രദായികകതയുടെ കുടക്കീഴിൽ നിർത്താതെ വ്യത്യസ്ഥമാകുന്നു ചിത്രം. സനൽ അമൻ എന്ന നടൻ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു.

'സാൾട്ട് ആൻഡ് പെപ്പർ'-ഉം 'കോക്ടൈലും' ഒക്കെയാണോ  മലയാളത്തിന്റെ യുവസിനിമാ സങ്കൽപ്പങ്ങൾ ? യുവസംവിധായകർ ലക്ഷ്യമിടുന്നത് അത്തരം സിനിമൾ അല്ല എന്നതിന്റെ തെളിവാണ്   സജിൻ ബാബുവിന്റെ ''അസ്തമയം വരെ'' പോലുള്ള ശ്രമങ്ങൾ നൽകുന്നത്. ജീവാത്മകമായുള്ള ചിന്തകൾ ആഢംഭരമില്ലാതെ അവതരിപ്പിക്കപ്പെടുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍. വിനോദം എന്നരൊറ്റ ലക്ഷ്യത്തോടെ ഈ സിനിമയെ സമീപിക്കുന്നവർക്ക് നിരാശയാകും. എന്നാൽ അൽപ്പം ക്ഷമ ആവിശ്യമെന്നു ഉൾക്കൊണ്ട്  പുത്തൻ സിനിമാ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നവർക്ക് പുതു ചിന്തകൾക്ക് വഴിയൊരുക്കും ചിത്രം.

Sunday, 3 May 2015

9.No Man's Land

Bosnian/2001/98min
Directed by Danis Tanovic














2012-ൽ പുറത്തിറങ്ങിയ 'Halima's Path' എന്ന ബോസ്നിയൻ ചിത്രം നൽകിയ അമ്പരപ്പാണ് 'No Man's Land'(2001) കാണാൻ പ്രചോദനമായത്. 1992-95 കാലഘട്ടത്തിൽ നടന്ന ബോസ്നിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ 3 പട്ടാളക്കാരാണ്. എന്നാൽ നാം കണ്ടു ശീലിച്ച പട്ടാളക്കഥകളിൽ നിന്നും വ്യത്യസ്ഥമാണ് ചിത്രം. തുടർന്നും ബോസ്നിയൻ ചിത്രങ്ങൾ കാണാനുള്ള ഗ്രീൻ സിഗ്നൽ തന്നെയാണ് 'No Man's Land' എന്ന ഡാനിസ് തനോവിച്ച് രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രവും നൽകുന്നത്.

ഒരു ട്രഞ്ചിൽ അകപ്പെട്ടു പോകുകയാണ് ഒരു ബോസ്നിയൻ സൈനികനും മറ്റൊരു സെർബിയൻ പടയാളിയും.ഇരുവരും അവരവരുടെ ശത്രുരാജ്യങ്ങളിൽ നിന്നും വെടിയുയരും എന്ന ഭയത്തിനാൽ, രക്ഷപ്പെടുന്നതിനായി വെളിച്ചമണയാൻ കാത്തിരിക്കുകയാണ്. യുദ്ധത്തെ നേരിൽ കാണുന്ന, യുദ്ധമുഖത്ത് രണ്ടു രാജ്യങ്ങൾക്കായി പോരാടുന്ന പട്ടാളക്കാരിലൂടെ രണ്ടു രാജ്യങ്ങളുടെയും ആശയങ്ങളിലെ കലഹം നേരിൽ സാധ്യമാക്കുന്നുണ്ട് സംവിധായകൻ.ഈ സമയമാണ് ട്രഞ്ചിൽ മരിച്ചു എന്ന് കരുതിയിരുന്ന മറ്റൊരു ബോസ്നിയൻ പട്ടാളക്കാരൻ ഉണരുന്നത്. പക്ഷെ അയാളുടെ കീഴെ ഒരു സെർബിയൻ പടയാളി മുൻപ് മൈനർ  കുഴിച്ചിട്ടതിനാൽ അയാൾ അനങ്ങിയാൽ ഉടനത് പൊട്ടി തെറിക്കും. അതിനാൽ അനങ്ങാതെ കിടക്കാൻ അയാൾ നിർബന്ധിതനാകുന്നു.



പരസ്പ്പരം യുദ്ധത്തിലേർപ്പെട്ട രണ്ടു രാജ്യങ്ങളിലെ പടയാളികൾ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കേണ്ടിവരുന്നു. പക്ഷെ പൂർണ്ണമായി മറ്റൊരാളെ വിശ്വസിക്കാൻ ഇരുവർക്കും സാധിക്കുന്നില്ല. ആയുധശേഖരത്തിന്റെ മേൽക്കോയ്മയുള്ള രാജ്യത്തിനു മറ്റൊന്നിനു മേൽ വിജയം സാധ്യമാകും; ആ വിജയം അർത്ഥവത്തല്ലെങ്കിൽ പോലും. ചിത്രത്തിൽ ഒരു സൈനികൻ മറ്റൊരാൾക്ക്‌ വിധേയനാകുന്നത് ഈപറഞ്ഞ ആയുധബലത്തിന്റെ ശക്തികൊണ്ടാണ്. ചിത്രത്തിലുടനീളം ഉദ്വേഗം നിലർത്തുന്നുണ്ട്  തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. പ്രകടനത്തിലും ക്യാമറ ഉൾപ്പെടെയുള്ള മറ്റു നിലകളിലും അഭിനന്ദനം അർഹിക്കുന്നു ചിത്രം.

യുദ്ധ മുഖത്തെ സ്ഥിരം ബഹളങ്ങളില്ലാതെ തന്നെ അതിന്റെ തീവ്രത നന്നേ വെളിവാക്കുന്നുണ്ട് ചിത്രം. യുദ്ധം ആര് ആരംഭിച്ചുവെന്നോ,ആരുടെ നിലപാടിലാണ് ശെരിയെന്നോ തുടങ്ങിയ ആശയങ്ങൾ ആസ്വാദകനിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിവെക്കാതെ നിഷ്പക്ഷത നിലനിർത്തിയിടത്താണ് ചിത്രത്തിന്റെ പ്രസക്തി (സംവിധായകൻ ബൊസ്നിയക്കാരൻ ആണെന്നിരിക്കെ തന്നെ). കേന്ദ്ര കഥാപാത്രങ്ങളിലൂടെ, യുദ്ധം ഇരു രാജ്യക്കാരും ആഗ്രഹിക്കുന്നില്ല എന്നും അവ സൃഷ്ട്ടിക്കുന്നത് നഷ്ട്ടങ്ങൾ മാത്രമാണെന്നും ഉള്ള അവബോധം പങ്കുവെക്കുകയാണ് സംവിധായകൻ. ചിത്രത്തിന്റെ അവസാന രംഗം പകരുന്ന ആശയവും അത് തന്നെ. യുദ്ധത്തിനിടയിലെ UN ഇടപെടലുകളും, മാധ്യമ പ്രവർത്തകരുടെ ശ്രമങ്ങുമെല്ലാം ചിത്രം അവതരിപ്പിക്കുന്നുണ്ട്.

74 ആം ഓസ്കാർ പുരസ്കാരത്തിൽ മികച്ച വിദേശ സിനിമയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ മറ്റു നിരവധി പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടി. ഡാനിസ് തനോവിച്ച് എന്ന സംവിധായകന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 'No Man's Land'. യുദ്ധത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട് സംവിധായകൻ. യുദ്ധം പ്രമേയമാക്കി ഒരുക്കിയ നിരവധി ചിത്രങ്ങൾക്കിടയിൽ സവിശേഷമായ ശ്രദ്ധ ക്ഷണിക്കുകയും,അർഹിക്കുകയും ചെയ്യുന്നു ചിത്രം.

Tuesday, 28 April 2015

8.Stoning of Soraya M

Persian/2008/116min
Directed by  Cyrus Nowrasteh













ഇറാനിയൻ സിനിമകൾ ലോകനിലവാരത്തിൽ ശ്രദ്ധിക്കപ്പെടുന്നതും, ചർച്ച ചെയ്യപ്പെടുന്നതും അവയുടെ  പ്രമേയ ഗൗരവവും, അതുപോലെ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയവും കൊണ്ടാണെന്ന കാര്യത്തിൽ സംശയമില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എന്തുകൊണ്ട് ഇത്തരത്തിലുള്ള സിനിമാ-ശ്രമങ്ങൾ ഏറിയ തോതിൽ ഉണ്ടാവുന്നില്ല എന്നത് വലിയൊരു ചോദ്യമാണ്. ഇവിടെയാണ്‌ ഇറാൻ സിനിമകളുടെ പ്രസക്തി. പരിമിതമായ വ്യക്തി സ്വാതന്ത്ര്യവും, ശക്തമായ നിയമ വ്യവസ്ഥകളും, തെറ്റായി വ്യാകരണം ചെയ്യപ്പെടുന്ന മതത്തേയും, അവക്കുള്ളിൽ തന്നെ നിന്നുകൊണ്ട് ചോദ്യം ചെയ്യുന്ന ചലച്ചിത്ര ശ്രമങ്ങളിൽ മുന്നിൽ നിൽക്കും 'Stoning Of Soraya' എന്ന ചിത്രം. 

'മതവും മനുഷ്യനും' ഏറെ ചർച്ച ചെയ്യപ്പെട്ടതും, തുടർ ചർച്ചകൾക്ക് ഇനിയും അധികം സാധ്യതയുള്ളതുമായ ഒരു വിഷയമാണ്. ഈ വിഷയത്തിന്റെ തുടർ ചർച്ച മാത്രമാവുന്നില്ല 'Stoning of soraya ',  മറിച്ച് ഒരു സമൂഹത്തിന്റെ നേർ പകർപ്പുമാകുന്നുണ്ട്. സുരയ്യയുടെ അസ്ഥികൾ നദീ തീരത്ത് നിന്നും പെറുക്കിയെടുക്കുന്ന സഹോദരിയിൽ (Zahra ) നിന്നും ചിത്രം തുടങ്ങുന്നു. സുരയ്യയുടെ ജീവിതം Zahra  ഒരു മാധ്യമപ്രവർത്തകക്കു വിവരിച്ച് കൊടുക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ തുടർ സഞ്ചാരം.


ഭർത്താവ് അലിയിൽ നിന്നും ഏറെ പീഡനങ്ങൾ അനുഭവിചിച്ചിരുന്നു സുരയ്യ. മറ്റൊരു 14 വയസ്സുകാരിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണ് അയാൾ. അയാളുടെ രണ്ടാം വിവാഹത്തിനു സുരയ്യ സമ്മതിക്കാത്തിടത്ത്  പ്രശ്നങ്ങൾ തുടങ്ങുന്നു. സുരയ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കഥകൾ അലി പ്രചരിപ്പിക്കുന്നു. തുടർന്ന് മതത്തിനും അതിന്റെ വിശുദ്ധിക്കുമെല്ലാം തന്നെ എതിരായി പ്രവർത്തിച്ച അവളെ കല്ലെറിഞ്ഞു കൊല്ലാൻ വിശ്വാസികൾ തയ്യാറാകുന്നു. പുരോഹിതർ മഹത് വചനങ്ങൾ പാടി. ഒരു സമൂഹം മൊത്തം അവളെ ദാരുണമായി കല്ലെറിയുന്നിടത്ത് മനുഷ്യത്വം ചോദ്യം ചെയ്യുന്നു സംവിധായകൻ. അവളുടെ മരണം അങ്ങേയറ്റം ക്രൂരതയുടെ നേർക്കാഴ്ച്ചയാകുമ്പോൾ ആ ദൃശ്യങ്ങൾക്ക് നേരെ മുഖം തിരിക്കേണ്ടി വരുന്നു പ്രേക്ഷകന് ! സുരയ്യയുടെ ജീവിതം പിന്നീട് മാധ്യമ പ്രവർത്തകയിലൂടെ പുറം ലോകം അറിയും എന്ന പ്രത്യാശയോടെ ചിത്രം പൂർണ്ണമാകുന്നു. ഒരു യതാർത്ഥ സംഭവത്തെ ആസ്പദമാക്കി യാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന കാര്യം നൽകുന്ന അമ്പരപ്പ് ചെറുതല്ല !





പുരുഷാധിപത്യത്തിന്റെയും സ്ത്രീ ആസ്വാതന്ത്ര്യത്തിന്റേയും ഉള്ളറകളിലേക്ക് ഇറങ്ങി ചെല്ലുന്ന ചിത്രം തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നു.  Freidoune Sahebjam എന്ന പത്രപ്രവർത്തകൻ തനിക്കു ലഭിച്ച തെളിവുകളെ ആധാരമാക്കി രചിച്ച La Femme Lapidée എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2008-ലെ Toronto International Film Festival -ൽ Director's Choice പുരസ്കാരം നേടിയ ചിത്രം ഒരു മികച്ച ദൃശ്യാവിഷ്ക്കാരം എന്നതിനോടൊപ്പം ഒരു ആക്റ്റിവിസമായി  കണക്കാക്കാം. എന്തെന്നാൽ ആധുനിക ലോകത്ത് സ്ത്രീകൾ എങ്ങനെയെല്ലാം വേട്ടയാടപ്പെടുന്നു, വ്യവസ്ഥിതികൾ അവരുടെ സ്വാതന്ത്ര്യം എങ്ങനെയെല്ലാം നിഷേധിക്കുന്നു എന്നതിന്റെയെല്ലാം നേർക്കാഴ്ച്ചയാകുന്നുണ്ട് ചിത്രം.

ചലച്ചിത്രം എന്ന മാധ്യമത്തിന്റെ സ്വാധീനവും സാധ്യധകളും വ്യക്തമാക്കുന്നുണ്ട് 'Stoning of Soraya M '. ഒരു മികച്ച കലാ സൃഷ്ട്ടി എന്ന നിലയിൽ സംവിധായകന് അഭിമാനവും, പ്രേക്ഷകന് സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താനുള്ള അവസരവും ആകുന്നുണ്ട് ചിത്രം.

7.Whiplash

English/2014/106min
Directed by Damien Chazelle












ലക്ഷ്യത്തെ മുന്നിൽ കണ്ടുള്ള പരിശ്രമങ്ങളാണ്, അവയുടെ സാക്ഷാത്കാരത്തിനു പിന്നിൽ എന്നും. 'നന്നായിരിക്കുന്നു' എന്ന മറ്റുള്ളവരുടെ പരിശ്രമ വേളയിലെ അഭിനന്ദനമാണോ അതോ വിമർശനങ്ങളാണോ വിജയിയെന്ന് വിളിക്കപ്പെടാൻ  ഒരുവനെ കൂടുതൽ പ്രാപ്തമാക്കുന്നത് ?

''There are no two words in English language more harmful than 'good job' !''

Damien Chazelle എഴുതി സംവിധാനം ചെയ്ത 'Whiplash ' എന്ന ചിത്രം, സംവിധായകന്റെ തന്നെ ഹൈസ്കൂൾ പഠനകാലത്തെ അനുഭവങ്ങളിൽ നിന്നും ഉടലെടുത്തതാണ്. സാങ്കേതിക മികവിലാണ്  'Whiplash ' ഏറെ പ്രശംസ അർഹിക്കുന്നത്. Andrew Neimen എന്ന ഡ്രമ്മറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പ്രശസ്തമായ ഷഫെറില്‍ സംഗീത സ്കൂളിലെ ഒന്നാം വർഷ ജാസ്സ് വിദ്യാർത്ഥിയാണവൻ. ലോകത്തിലെ തന്നെ മികച്ച  ഡ്രമ്മർ-മാരിൽ ഒരാളാവാൻ നൈമൻ എന്ന 19 വയസ്സുകാരൻ ആഗ്രഹിക്കുന്നു.

തന്റെ ലക്ഷ്യത്തിനായി  നെയ്മൻ  ഏറെ പരിശ്രമിക്കുന്നുണ്ട്. ക്ലാസ്സിനു ശേഷവും , ഏറെ വൈകിയുമെല്ലാം അവൻ പ്രാക്ടീസ് ചെയ്യുന്നു. J .K  Simmons അവതരിപ്പിച്ച Fletcher എന്ന അദ്ധ്യാപകൻ വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും പ്രകോപിപ്പിക്കുന്നു. ഏവരും അയാളെ ഭയപ്പെടുന്നു. നൈമന്റെ കഴിവിനെ തിരിച്ചറിഞ്ഞു അവനെ ബാൻഡിലെ Core drummer ആയി പരിഗണിച്ചു മത്സരങ്ങൾക്ക് വായിക്കാൻ അവസരം നൽകുന്നുണ്ടയാൾ. എന്നാൽ ഒരു ഘട്ടത്തിൽ Drums  നൈമന്റെ ജീവിതത്തിൽ നിന്നും അകന്നു പോകുന്നതിനും Fletcher കാരണക്കാരനാകുന്നുണ്ട്.




ജാസ്സ്-സംഗീത ലോകത്തിലേക്ക്, പ്രേക്ഷകനെ കൂട്ടികൊണ്ട് പോകുന്നുണ്ട് 'Whiplash '. സംഗീതം പ്രമേയമാക്കി ഒരുക്കിയ ചിത്രം ആദ്യാവസാനം വരെ രസച്ചരടിനെ ബാധിക്കാതെ ഒരുക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.മികവുറ്റതായി വിലയിരുത്തുമ്പോഴും ക്ലീഷേ മുക്തമല്ല ചിത്രം. സാങ്കേതികതയുടെ മികവ് 2014 ലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറാൻചിത്രത്തിന് നൽകിയ സംഭാവന ചെറുതല്ല.

Miles Teller ആണ് നൈമനെ അവതരിപ്പിച്ചത്. Fletcher എന്ന കഥാപാത്രം 87-ആം ഓസ്‌കാർ അവാർഡ്സിലെ മികച്ച സഹനടനുള്ള പുരസ്ക്കാരത്തിന് സിമ്മൻസിനെ അർഹനാക്കി. ഏതൊരു പ്രേക്ഷകനും ചിത്രം കണ്ടതിനു ശേഷം ഓർത്തിരിക്കും തരത്തിലുള്ള പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചിരിക്കുന്നത്. മികച്ച സൌണ്ട് മിക്സിങ്ങ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലും ചിത്രം ഓസ്‌കാർ പുരസ്കാരം കരസ്ഥമാക്കി. ക്ലൈമാക്സ് രംഗം ആവേശകരമാക്കി തീർക്കാൻ ഏറെ സഹായകമായി ഇവ. ഡ്രമ്സിലേക്ക് ചോര വീഴ്ത്തുന്ന പ്രകടനങ്ങൾക്കായി ചിത്രം കാണുക തന്നെ വേണം !

Tuesday, 21 April 2015

6.The Good Road

Gujarathi/2013/92min
Directed by Gyan  Correa









നിരാശ ബാക്കിയാക്കുന്ന  'നല്ല പാത' 


പാതകൾ നയിക്കുന്ന യാത്രകളിലെ യാഥൃശ്ചികത്വമാണ്‌ ' ദി ഗുഡ് റോഡ്‌ ' എന്ന ഗുജറാത്തി ചിത്രം.മൂന്ന് വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ ഉള്ളവരുടെ ഒരു ദിവസത്തെ യാത്രയിൽ വന്നുചേരുന്ന യാഥൃശ്ചികത്വമാണ്‌ Gyan  Correa - യുടെ ഈ ചിത്രം പറയുന്നത്.  2013-ലെ മികച്ച ഗുജറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രത്തിനായിരുന്നു. കൂടാതെ ഓസ്കാർ ശുപാർശ ചെയ്തുവെങ്കിലും നോമിനേഷൻ ലഭിക്കുകയുണ്ടായില്ല.


ചില പ്രത്യേക ലക്ഷ്യങ്ങളുമായി ലോറിയിൽ ചരക്ക് കൊണ്ടുപോകുന്ന പപ്പു എന്ന ലോറി ഡ്രൈവറാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം. അയാളോടൊപ്പം ഷൗക്കത്ത് എന്ന ക്ലീനറും ഉണ്ട്. വല്ലപ്പോഴും മാത്രം സംസാരിക്കുന്ന പ്രക്രതക്കാരനാണയാൾ. തുടർച്ചയായ യാത്രകളുടെ മനംമടുപ്പും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാത്തതിലുള്ള നിരാശയും അയാളിലുണ്ട്. അവധിക്കാല യാത്രക്ക് മാതാപിതാക്കൾക്കൊപ്പം  പുറപ്പെട്ടതാണ് ആദി 
എന്ന ബാലൻ. ആ യാത്രയിൽ വളരെയധികം വിരസത അനുഭവപ്പെടുന്നുണ്ട് അവന്. യാത്രയിൽ ഇടയ്ക്കു വെച്ച് ആദി വണ്ടിയിൽ ഇല്ലാത്തത് അറിയാതെ മാതാപിതാക്കൾ യാത്ര തുടരുന്നു. ഏറെ ദൂരം പിന്നിട്ട ശേഷം, മകനെ കാണാനില്ല എന്ന്  മനസ്സിലാക്കി അവർ പോലീസിൽ അറിയിക്കുന്നു.
അനാഥയായ തന്നെ തന്റെ അമ്മൂമ്മ സംരക്ഷിക്കും എന്ന പ്രതീക്ഷയോടെ യാത്രതിരിച്ചു ഒരു ബാല വേശ്യാലയത്തിൽ എത്തിചേരുകയാണ് പൂനം എന്ന ബാലിക. തീർത്തും നിസ്സംഗയാണവൾ.



മാതാപിതാക്കളെ തേടി പപ്പുവിനൊപ്പം ലോറിയിൽ ആദി യാത്രതിരിക്കുന്നു. ആദിക്ക് കൂട്ടായി ഒരു പട്ടി കുട്ടിയുമുണ്ട്. യാത്രയുടെ തുടക്കത്തിൽ അനാഥനായ  ഷൗക്കത്തിനു മാതാപിതാക്കളെ തിരയുന്ന ആദിയോട്  വിരക്തി തോന്നുന്നുവെങ്കിലും പതിയെ ആദിയിൽ പപ്പുവിനും ഷൗക്കത്തിനും പ്രിയമേറുന്നു. ആദിയുടെ തന്നെ പ്രായത്തിലുള്ള തന്റെ അനന്തരവൾ പിങ്കിയെ പപ്പു അവനിലൂടെ കാണുന്നു. മകനെ തേടി 
ആദിയുടെ അച്ഛൻ, ഡേവിഡ്‌ പോലീസുകാരനോടൊപ്പം വന്ന വഴിയെ തിരിക്കുന്നു. ബാല്യ വേശ്യാലയത്തിൽ നിന്നും തിരികെ പോരാൻ ശ്രമിക്കുകയാണ് പൂനം. ഇത്രയും ഉൾക്കൊള്ളുന്നതാണ് ചിത്രത്തിന്റെ ബാക്കി പത്രം. ഈ മൂന്നുകൂട്ടരും, അവരുടെ യാത്രയും, സംഗമിക്കുന്നിടത്താണ് ചിത്രത്തിന്റെ ക്ലൈമാക്സ്.

അപരിചിതരായ , മൂന്നു വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നുള്ളവരും അവർക്കിടയിൽ വന്നുചേരുന്ന യാഥൃശ്ചികത്വവും, അതിലേക്കവരെ നയിച്ച 'നല്ല പാതയുമാണ്' ചിത്രം.നമുക്ക് പരിചിതമല്ലാത്ത ചില  സാമൂഹ്യാന്തരീക്ഷങ്ങൾ  ചിത്രം അവതരിപ്പിക്കുന്നുണ്ട്. ബാലവേശ്യാലയത്തിൽ നിന്നും പരിചയപ്പെടുന്ന റിങ്കലിനോട് തന്നോടൊപ്പം വരാൻ പൂനം പറയുമ്പോൾ ഇതാണ് തന്റെ വീടെന്നും, താനിവിടെ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും രിങ്കെൽ പറയുന്നത് ശ്രദ്ധേയമാണ്. നന്മകളും മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്ന ഗ്രാമവാസികളെ ചിത്രം അങ്ങനെ തന്നെ അവതരിപ്പിക്കുന്നുണ്ട്. സാമൂഹിക-സാമ്പത്തിക അന്തരങ്ങളെ മുഖവുരക്കെടുക്കുന്നില്ല സംവിധായകൻ. പപ്പുവും, ആദിയും, ഷൗക്കത്തും  ഒരുമിച്ചുള്ള യാത്രയിലെങ്ങും ആ അന്തരത്തെ സംവിധായകൻ അവഗണിച്ചത് ശ്രദ്ധേയമാണ്. പപ്പുവിനും ഷൗക്കത്തിനും ഒപ്പം ഭക്ഷണം കഴിക്കുന്നതിലും യാത്ര പങ്കിടുന്നതിലും ആദിയിൽ വിരക്തി ഒട്ടുമില്ല.


നിലവാരമുള്ള തിരക്കഥയുള്ള ചിത്രത്തിൽ എന്നാൽ മികവുറ്റ ഒരു സംവിധാനത്തിന്റെ അഭാവം  പ്രത്യക്ഷമായിരുന്നു. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അഭിനേതാകളുടെ പ്രകടനവും മികച്ചതെന്നു വിലയിരുത്താൻ സാധിക്കുകയില്ല. പൂനം എന്ന ബാലികയെ അവതരിപ്പിച്ച പൂനം കേസർ സിംഗ് അഭിനന്ദനം അർഹിക്കുന്നു. റിതേഷ് ബത്രയുടെ 'ദി ലഞ്ച് ബോക്സ്‌'- നെ പിന്തള്ളി ചിത്രം ഒസ്ക്കാറിനു ശുപാർശ ചെയ്യപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു.

5.December 1

Kannada/2014/98min
Directed by P Sheshadri









'എന്തുകൊണ്ട് നമ്മുടെ സിനിമകൾ ലോകനിലവാരത്തിൽ എത്തുന്നില്ല ?' ; 100 വർഷങ്ങൾ പിന്നിട്ട ഇന്ത്യൻ സിനിമയുടെ ആസ്വാദകർ പലപ്പോഴായി ചിന്തിച്ചിട്ടുള്ളതാവും ഇക്കാര്യം. വ്യക്തമായ ഉത്തരമില്ലെങ്കിലും വലിയ തോതിലുള്ള വാണിജ്യവൽക്കരണവും,  ഐറ്റം നമ്പറുകളും, താര പരിവേഷങ്ങളും എല്ലാം തന്നെ ഇതിനു കാരണങ്ങളാണ്. സവിശേഷമായ ശ്രദ്ധ ആവിശ്യപ്പെടുന്ന ചിത്രങ്ങൾക്ക് പലപ്പോഴും അത് ലഭിച്ചതായി കാണുന്നില്ല. അങ്ങിങ്ങായി നടക്കുന്ന മുഖ്യധാരാ സംവിധായകരുടെ ചലച്ചിത്ര ശ്രമങ്ങൾ ഒരു പരിധിവരെ ലോകനിലവാരത്തിലേക്ക് ഉയരാൻ ഇന്ത്യൻ സിനിമകളെ സഹായിക്കുന്നു. അത്തരത്തിൽ ഉള്ള  ഒരു വലിയ ശ്രമമാണ് പി ശേഷാദ്രി-യുടെ ഡിസംബർ 1 എന്ന ചിത്രം നടത്തുന്നത്.


കർണാടകയിലെ ബസുപുര എന്ന ഗ്രാമത്തിൽ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ട്പോകാൻ ഏറെ പാടുപെടുന്നുണ്ട് മാദേവപ്പയും അയാളുടെ പത്നി ദേവക്കയും. താനുണ്ടാക്കുന്ന ചപ്പാത്തി, കൈകുഞ്ഞിനേയും എടുത്തുകൊണ്ട്  ഏറെ അകലെയുള്ള നഗരത്തിൽ കൊണ്ടുപോയി വിൽക്കുന്നു ദേവക്ക. മാദേവപ്പ ഒരു ഫ്ലോർ മില്ലിൽ ജോലി ചെയ്യുന്നു. സന്തുഷ്ട്ടമായ കുടുംബ ജീവിതമാണെങ്കിലും ദാരിദ്ര്യം ഒരു വെല്ലുവിളിയായി തീരുന്നുണ്ട് അവർക്ക്. തന്റെ മൂത്ത മകന് ചെരുപ്പ് വാങ്ങാൻ ദേവക്ക നടത്തുന്ന ശ്രമങ്ങൾ അത് എടുത്തുകാണിക്കുന്നുണ്ട്. അപ്രതീക്ഷിതമായി ആ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിക്കാൻ ഒരുങ്ങുന്നതായി അറിയുന്നു !  തുടർന്ന് ആ ദരിദ്ര കുടുംബം മുഖ്യമന്ത്രിയുടെ വരവിനായി തയ്യാറെടുക്കുകയാണ്. മുഖ്യമന്ത്രിയുടെ വരവിനു പിന്നിലെ ഉദ്ധേശ ലക്ഷ്യങ്ങൾ ആകാംക്ഷ കൈവിടാതെ നിലനിർത്തുന്നു ചിത്രം.



തീർത്തും ലളിതമായ അവതരണമാണെങ്കിലും പ്രമേയപരമായി ഉയർന്ന തലങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. വോട്ട്-ബാങ്ക്  രാഷ്ട്രീയത്തെയും,അഴിമതിയേയും,സർക്കാർ അനാസ്ഥകളേയും സക്തമായി വിമർശിക്കുന്നു സംവിധായകൻ. വികസ്വര രാഷ്ട്രമായി ഉയരാനുള്ള ശ്രമങ്ങൾ നഗരങ്ങളെ മാത്രം  കേന്ദ്രീകരിച്ചാണെന്നും , മൂല്യബോധങ്ങൾ സൂക്ഷിക്കുന്ന ഗ്രാമങ്ങൾക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും പറയാതെ പറയുന്നു ചിത്രം. എന്നാൽ ഗ്രാമങ്ങളിൽ ഇന്നും അനുഷ്ട്ടിച്ചു പോരുന്ന ദേവദാസി സംമ്പ്രദായങ്ങളെയും മറ്റു അനാചാരങ്ങളെയും തുറന്നു കാണിക്കുക കൂടി ചെയ്യുന്നുണ്ട് സംവിധായകൻ.


ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിച്ച അശോക്‌ വി രാമൻ ഏറെ അഭിനന്ദനമർഹിക്കുന്നു. ഗ്രാമത്തിലൂടെ ഹെലികോപ്റ്റർ കടന്നു പോകുന്ന ദൃശ്യത്തിൽ അതിന്റെ പങ്കകൾ മണ്ണിനെ കീറിമുറിക്കുന്ന പോലുള്ള അനുഭൂതി ആസ്വാദകന് ലഭിക്കുന്നുണ്ട്. വ്യവസായവൽക്കരണവും  കാർഷിക സംസ്കാരവും തമ്മിലുള്ള കലഹമാവുന്നുണ്ട് ചിത്രം. ആന്തര ഘടനയുടെ അപജയം എങ്ങനെയെല്ലാം മാനുഷിക-സാമൂഹിക ജീവിതങ്ങളെ സ്തംഭിപ്പിക്കുന്നു എന്നും ഭരണാധികാരികൾ ഉനരെനമെന്നും ശാസിക്കുന്നു ചിത്രം. ദേവക്ക യായി മികച്ച പ്രകടനം കാഴ്ച്ചവെച്ച നിവേദിത മികച്ച നടിക്കുള്ള  കന്നഡ സംസ്ഥാന പുരസ്ക്കാരം സ്വന്തമാക്കി. സ്ത്രീ  കേന്ദ്രീകൃത  ചിത്രമായി തന്നെ വിലയിരുത്താം ഡിസംബർ 1. 


61-ആം ദേശീയ പുരസ്കാരത്തിൽ മികച്ച കന്നഡ ചിത്രത്തിനും,  മികച്ച  തിരക്കഥക്കും ഉള്ള  പുരസ്കാരം ചിത്രം സ്വന്തമാക്കിയത്തിൽ അതിശയമില്ല. ചിത്രത്തിന്റെ ക്ലൈമാക്സ് പ്രേക്ഷകർക്ക്‌ ഒരേസമയം ഞെട്ടലും പുത്തൻ ചിന്താസരണിയും സമ്മാനിക്കുന്നു. ഒരു പക്ഷെ സത്യജിത് റേ -ക്ക് ശേഷം പി ശേഷാദ്രി ആയിരിക്കാം ഗ്രാമങ്ങളെയും ഇന്ത്യൻ ജനതയേയും, ജീവിത സാഹചര്യങ്ങളെയും ഇത്രയും നിരീക്ഷണ ബുദ്ധിയോടെ നോക്കികണ്ടത്.