Search Movies

Wednesday 6 May 2015

10.Unto the dusk

Malayalam/2013/105min
Directed by Sajin Babu














ഇന്ത്യയിലെ സമാന്തരസിനിമകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം കടന്നുവരുന്നത് മലയാളവും ബംഗാളിയുമായിരിക്കും. ഒരു പതിറ്റാണ്ടായി മലയാള സിനിമയിൽ നിന്നകലുന്ന മലയാള സമാന്തര സിനിമാ പ്രസ്ഥാനത്തെ തിരിച്ചു പിടിക്കാനുള്ള വലിയ ശ്രമമായി വിലയിരുത്താം സജിൻ ബാബു എന്ന യുവസംവിധായകന്റെ ''അസ്തമയം വരെ'' (Unto The Dusk) എന്ന ചിത്രം. ബാഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും, കേരളത്തിന്റെ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും സ്വന്തമാക്കി  അഭിമാനകരമായ നേട്ടമാണ്  'അസ്തമയം വരെ' കൈവരിച്ചിരിക്കുന്നത്‌.

നോണ്‍ ലീനിയർ ആഖ്യാനത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് പേരോ, കഥ അരങ്ങേറുന്ന സ്ഥലത്തെ കുറിച്ച് പ്രത്യേക പരാമർശങ്ങളോ ഇല്ല. പിന്നണി സംഗീതവും ഉപയോഗിച്ചിട്ടില്ലാത്ത ചിത്രത്തിൽ, ഒരു ദൃശ്യത്തിൽ തന്നെ വേറിട്ട തലങ്ങളിലൂടെ ആശയവിനിമയത്തിന് സംവിധായകൻ ശ്രമിക്കുമ്പോൾ സ്ഥിരം കെട്ടുകാഴ്ച്ചകളിൽ നിന്നും അകന്നുമാറുന്നു പ്രേക്ഷകൻ. സെമിനാരിയിലെ ക്വയർ ഗായികയുടെ മൃതദേഹത്തിന്റെ ദൃശ്യത്തിൽ നിന്നും ചിത്രം തുടങ്ങുന്നു. ശവരതിയുടെ സൂചനകൾ മൃതദേഹത്തിൽ ശ്രദ്ധിക്കപ്പെടുന്നതോടെ സെമിനാരിയിലെ രണ്ടു വിദ്യാർത്ഥികൾ സംശയത്തിന്റെ നിഴലിലാവുകയും അവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. തുടർന്ന്  നിരവധി പീഡനങ്ങൾക്ക് അവർ ഇരയാവുന്നു. അവരിൽ ഒരാൾ ആത്മഹത്യ ചെയ്യുന്നു. മുഖ്യ കഥാപാത്രം സെമിനാരി വിട്ടു ആത്മാന്വേഷണത്തിന്റെ ഭാഗമായി ഒരു യാത്രക്കൊരുങ്ങുന്നു. ഇതാണ് ചിത്രത്തിന്റെ കഥാപരിസരം.

നായകപാത്രത്തിന്റെ യാത്രയുടെ കാരണങ്ങൾ പല ഭാഗങ്ങളിലായി ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി സെമിനാരിയിൽ ചേർന്നതാണയാൽ. തന്റെ കുടുംബ പാശ്ചാത്തലത്തിൽ അയാൾ തീർത്തും നിരാശനാണ്. ബന്ധങ്ങളിലെ പവിത്രത പലപ്പോഴും ചിത്രത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സാമ്പ്രദായികമായ സാമൂഹിക ജീവിതത്തിൽ നിന്നുമാണ് അസ്തമയം വരെയിലെ കഥാനായകന് വഴിമാറി സഞ്ചരിക്കുന്നത്. മനുഷ്യ-കുടുംബബന്ധങ്ങളിൽ തൃപ്തനല്ലാത്ത അയാൾ പ്രകൃതിയുടെ ഭാഗമാകാൻ ആഗ്രഹിക്കുകയും, അതിനോടൊപ്പം മനസ്സിൽ പ്രതികാര മനോഭാവവും സൂക്ഷിക്കുന്നു.


അതീവ സങ്കീർണതയോടുകൂടിയുള്ള അവതരണം മിക്കപ്പോഴും കല്ലുകടിയാകുമെങ്കിലും മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങൾ ചെറുതല്ല എന്ന ബോധം ഉടലെടുക്കുന്നിടത്താണ് ചിത്രത്തിന്റെ ആസ്വാദനം. ഛായാഗ്രഹകൻ കാർത്തിക് മുത്തു കുമാർ ഏറെ അഭിനന്ദനം അർഹിക്കുന്നു. വനാന്തരങ്ങളിൽ നിന്നുമുള്ള ദൃശ്യങ്ങൾ അതിന്റെ സൗന്ദര്യത്തോട് കൂടിയും എന്നാൽ വെളിവാക്കേണ്ട ഭീകരതയും ഉൾക്കൊള്ളിച്ചു അവതരിപ്പിച്ചിട്ടുണ്ട്. ഛായാഗ്രഹണത്തിലെ മികവ് പാശ്ചാത്തല സംഗീതത്തിന്റെ അഭാവം ഏറെ പരിഹരിച്ചു എന്നതിലുപരി ഒരു റിയലിസ്റ്റിക് പ്രതീതി ഉയർത്താനും സഹായകമായി.

ആദ്യ സീൻ മുതൽക്കു തന്നെ നമുക്ക് പരിചിതമല്ലാത്ത വഴിയിലൂടെ സഞ്ചരിക്കുകയും പ്രമേയപരമായി പുതിയ ദിശാബോധം സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് സംവിധായകൻ. ആധുനിക സമൂഹത്തിൽ മാനവികതയുടെ തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്ന് ശവഭോഗത്തിലൂടെ തുടങ്ങുന്ന ചിത്രം അടയാളപ്പെടുത്തുന്നുണ്ട്. ആത്മബോധം തേടി സഞ്ചരിക്കുന്ന കേന്ദ്ര കഥാപാത്രത്തെ ക്രൂശിതനായ ക്രസ്തുവുമായി ബന്ധപ്പെടുത്തി നോക്കി കാണുന്നുണ്ട് ചിത്രത്തിൽ. ബന്ധങ്ങളുടെ പവിത്രത, വ്യക്തികളിൽ നിന്നും വിട്ടകലുന്ന സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകൾ, സൈക്കോ വിഭ്രാന്തിയുടെ സാദ്ധ്യതകൾ തുടങ്ങിയവയെ സാമ്പ്രദായികകതയുടെ കുടക്കീഴിൽ നിർത്താതെ വ്യത്യസ്ഥമാകുന്നു ചിത്രം. സനൽ അമൻ എന്ന നടൻ മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരിക്കുന്നു.

'സാൾട്ട് ആൻഡ് പെപ്പർ'-ഉം 'കോക്ടൈലും' ഒക്കെയാണോ  മലയാളത്തിന്റെ യുവസിനിമാ സങ്കൽപ്പങ്ങൾ ? യുവസംവിധായകർ ലക്ഷ്യമിടുന്നത് അത്തരം സിനിമൾ അല്ല എന്നതിന്റെ തെളിവാണ്   സജിൻ ബാബുവിന്റെ ''അസ്തമയം വരെ'' പോലുള്ള ശ്രമങ്ങൾ നൽകുന്നത്. ജീവാത്മകമായുള്ള ചിന്തകൾ ആഢംഭരമില്ലാതെ അവതരിപ്പിക്കപ്പെടുന്ന മാധ്യമ മാര്‍ഗമാണ് സമാന്തര സിനിമകള്‍. വിനോദം എന്നരൊറ്റ ലക്ഷ്യത്തോടെ ഈ സിനിമയെ സമീപിക്കുന്നവർക്ക് നിരാശയാകും. എന്നാൽ അൽപ്പം ക്ഷമ ആവിശ്യമെന്നു ഉൾക്കൊണ്ട്  പുത്തൻ സിനിമാ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നവർക്ക് പുതു ചിന്തകൾക്ക് വഴിയൊരുക്കും ചിത്രം.

No comments:

Post a Comment