Search Movies

Wednesday 6 January 2016

20.COURT

Marathi/2014/116min
Directed by Chaitanya Tamhane













വർത്തമാന കാലത്തെ ഇന്ത്യൻ നിയമവ്യവസ്ഥയുടെ കിതപ്പുകളുടേയും, ജനാധിപത്യവിരുദ്ധതയുടേയും വിചിന്തനമാണ് കോർട്ട് എന്ന മറാത്തി ചിത്രം. പൗരബോധത്തിലൂന്നി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാടോടു കൂടിയാണ് 'കോർട്ട്' കാലഹരണപ്പെട്ട നീതിന്യായ വ്യവസ്ഥയുടെയും സാമൂഹ്യനീതിയുടേയും പരസ്യവിചാരണക്കൊരുങ്ങുന്നത്. റിയലിസ്റ്റിക് അവതരണത്തിന്റെ ശൈലീഭദ്രതയിലും കറുത്ത ഹാസ്യത്തിൽ തെളിയിച്ചെടുത്ത കഥാഘടനയിലും, ഒരേസമയം ആസ്വാദ്യകരവും വിചിന്തനത്തിന് ശ്രദ്ധ ക്ഷണിക്കുന്ന ദൃശ്യാനുഭവവും ആവുകയാണ് 'കോർട്ട്'. 2014 ലെ മികച്ച ചിത്രത്തിനുള്ള  ദേശീയ പുരസ്കാരാത്തിനു അർഹമായ 'കോർട്ട്' ചൈതന്യ തമന്നേ എന്ന ഇരുപത്തെട്ടുകാരന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണ്.

മുംബൈ നഗരത്തിലെ അഴുക്കുച്ചാലുകൾ വൃത്തിയാക്കുന്ന തൊഴിലാളികളിൽ ഒരാളായ വികാസ് പവാറിനെ ഓടയിൽ മരിച്ചതായി കണ്ടെത്തുന്നു. ഇതേത്തുടർന്ന് ദളിത് മനുഷ്യാവകാശ പ്രവർത്തകനും കവിയും ഗായകനുമായ നാരായൺ കാംബ്ലെ എന്ന വൃദ്ധൻ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റിലാകുന്നു. നാരായൺ കാംബ്ലെ അവതരിപ്പിച്ച ഗാനത്തിൽ തോട്ടി പ്പണി ചെയ്യുന്ന തൊഴിലാളികളോട് ആത്മഹത്യ ചെയ്യാനുള്ള ആഹ്വാനമുണ്ടായിരുന്നു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്.  ഈ കേസിന്റെ വിചാരണാ കാലഘട്ടമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. സ്റ്റേറ്റും ബ്യൂറോക്രസിയും പ്രതി ചേർക്കപ്പെടെണ്ടുന്ന ഒരു കേസിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തപ്പെട്ട് പ്രതിയാവുന്നത് ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് . ഈ വൈരുദ്ധ്യത്തിൽ തന്നെ ചർച്ച ചെയ്യപ്പെടേണ്ടുന്ന സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം പ്രത്യക്ഷമാണ്. നാരായൺ കാംബ്ലെക്കായി വിനയ് വോറ എന്ന അഭിഭാഷകൻ കോടതിയിൽ ഹാജറാവുന്നു. കുറ്റാരോപിതന്റെ മോചനത്തിനായുള്ള വിനയ് വോറയുടെ  ശ്രമങ്ങളും, പ്രതിക്കുമേൽ കുറ്റം ചാർത്താൻ വസ്തുതകൾ സമർത്ഥിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും നീതി നടപ്പാക്കേണ്ടുന്ന ചുമതലയുള്ള ജഡ്ജിയേയും കേന്ദ്രീകരിച്ച് ചിത്രം മുന്നോട്ട് പോകുന്നു.കമ്വേഴ്ഷിയൽ സിനിമകളിലൂടെ കണ്ടുശീലിച്ചതും, നീതി-ന്യായ നിർണ്ണയത്തിന്റെ അവസാന വാക്കെന്ന ഖ്യാതി വഹിക്കുന്നതുമായ കോടതിയെ തീർത്തും റിയലിസ്റ്റികായും സൂക്ഷ്മമായും നമുക്കുമുന്നിലെത്തിക്കുന്നുണ്ട് 'കോർട്ട്'.

കറുത്ത ഹാസ്യത്തിന്റെ അകമ്പടിയിൽ ചിരിയുണർത്തുന്ന ഓരോ രംഗത്തിലും ശക്തമായ ഭാഷയിൽ വിമർശനവും സാധ്യമാകുന്നു. നീതി നിർവ്വഹണത്തിലെ കാലതാമസവും നീതി നിഷേധമാണെന്ന ആധിയിലോ പരിഭ്രമത്തിലോ അല്ല കോടതി. മറിച്ച് ഒരേ കേസിന്റെ പലകുറി നീണ്ട വിചാരണയിലൂടെ നിർവികാരമാക്കപ്പെറ്റ മുഖങ്ങളുടെ അഭിമുഖമായി കർക്കശക്കാരനായി തന്നെ നിലകൊള്ളുന്നു അത്. ജുഡീഷ്യറിക്ക് ഒരുവന്റെ പൗര സ്വാതന്ത്ര്യത്തെ ഏതുവിധം ഹനിക്കാം എന്നത് ഒരു വർഷത്തോളം നീണ്ടുപോവുന്ന നാരായണ്‍ കാംബ്ലെയുടെ വിചാരണാ കാലഘട്ടം വ്യക്തമാക്കും. സുരക്ഷാ ക്രമീകരണങ്ങൾ ഒന്നുമില്ലാതെയും, മദ്യപിച്ച് കൊണ്ടും മാൻ ഹോളിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ മരണത്തിൽ  ഒരിക്കലും ഭരണവർഗ്ഗം പ്രതി ചേർക്കപ്പെടുന്നില്ല. ഇതേ സാഹചര്യത്തിൽ ജോലി ചെയ്യുന്ന മറ്റനേകം തൊഴിലാളികളുടെ ജീവിതങ്ങൾ  മുഖവരക്കെടുക്കുവാൻ പരമോന്നത അധികാരം കൈകൊള്ളുന്ന കോടതിയുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടാവുന്നില്ല. എന്നോ ലിഖിതമായ നിയമത്തിന്റെ നടത്തിപ്പുകാർ മാത്രമായി കോടതി മാറുന്ന ആധിയിലേക്കാണ് കോർട്ട് ശ്രദ്ധ ക്ഷണിക്കുന്നത്.




മുൻവിധി ക്രമത്തിൽ വസ്തുതാ വിശകലനത്തിന് അപ്പുറം മാനവികതയോ അവകാശങ്ങളെയോ കാണാൻ കഴിയാത്ത വ്യവസ്ഥിതിയോട് കലഹപ്പെടുന്നതാണ് കോർട്ടിൽ അനാവൃതമാവുന്ന രാഷ്ട്രീയം. ചിത്രത്തിൽ കോടതി ഒരു കഥാപാത്രമാണ്. ജഡ്ജിയും വക്കീലുമെല്ലാം ആ കഥാപാത്രത്തിന്റെ സ്വത്വത്തിന്റെ ശിഖരങ്ങളും. അതുകൊണ്ട് തന്നെ ആ കഥാപാത്രങ്ങളുടെ വ്യക്തി ജീവിതങ്ങളേയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. ക്ലബ്ബിലും പൊതുപരിപാടികളിലും കേസിനാവിശ്യമായ അന്വേഷണങ്ങൾക്കായും സമയം ചിലവഴിക്കുന്ന യുവാവാണ് വിനയ് വോറ. കുടുംബത്തെ പരിപാലിച്ചും ഒഴിവുസമയങ്ങളിൽ കുടുംബത്തോടൊപ്പം നാടകം കണ്ടും സമയം ചിലവഴിക്കുന്ന മധ്യവർഗ്ഗ വീട്ടമ്മയാണ് 20 വർഷത്തെ തൊഴിൽ പരിചയമുള്ള പബ്ലിക് പ്രോസിക്യൂട്ടർ. പ്രതിയെ കുറ്റം ചാർത്തി ജയിലിലടക്കാനുള്ള വ്യഗ്രതക്കപ്പുറം സത്യാവസ്ഥയുടെ അന്വേഷനത്തിണോ വിശകലനത്തിനോ അവർക്ക് മുതിരേണ്ടി വരുന്നില്ല.

കോടതിയേയും ചുറ്റുപാടുകളെയും സൂക്ഷ്മമായി നിരീക്ഷിച്ച് പ്രതിഷ്ഠിക്കുന്ന ഓരോ ദൃശ്യത്തിലും സംവിധായകന് വ്യക്തമായ ബോധ്യം ഉള്ളതായി കാണാം. റിയലിസ്റ്റിക് പരിചരണത്തിൽ നിന്നും തെല്ലും വിട്ടുമാറാതെ വിഷ്വൽ ലാൻഗ്വേജിന്റെ സാധ്യത കൃത്യമായി ഉപയോഗപ്പെടുത്തുന്നു ചിത്രം. 110 വർഷം മുൻപ് നിരോധനം ഏർപ്പെടുത്തിയെ പുസ്തകം കൈവശം വെക്കുന്നത് നാരായണ്‍ കാംബ്ലെക്കുമേൽ ഒരു കുറ്റമാവുകയും, പുസ്തകത്തെ കുറിച്ചുള്ള പരാമർശത്തെ തുടർന്ന് പ്രത്യേക മത വിഭാഗത്തിൽ നിന്നുമുള്ള ആക്രമണത്തിനു വിനയ് വോറ ഇരയാവുകയും ചെയ്യുന്നത്  നമ്മുടെ സാമൂഹിക ഘടനയിൽ പ്രകടമാകുന്ന അസ്ഥിരതയെ വ്യക്തമാക്കുന്നു. വേനൽക്കാല അവധിക്കായി കോടതിയടക്കുന്ന രംഗത്തിൽ സിനിമയും അവസാനിക്കുന്നു എന്നുതോന്നിപ്പിക്കുന്ന ഘട്ടത്തിൽ നിന്നും, അവധിക്കാല യാത്രക്കായി കുടുംബാഗങ്ങളോടൊപ്പം യാത്രതിരിക്കുന്ന ജഡ്ജിയിലേക്ക് ചിത്രം നീളുന്നു. ജഡ്ജിയുടെ വ്യക്തി ജീവിതത്തേയും പാത്രസ്വഭാവത്തെയും അവതരിപ്പിച്ച് കൊണ്ടേ ചിത്രം പൂർത്തിയാകുന്നുള്ളൂ.

88-ആമത് ഓസ്‌ക്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 'കോർട്ട്' ആണ്. ചിത്രത്തിൽ നാരായണ്‍ കാംബ്ലെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വീര സതീദാർ (വിജയ് രാംദാസ്) എന്ന നാഗാലാന്റ് ആക്റ്റിവിസ്റ്റാണ്. തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തന്നെയാണ് അദേഹത്തിനു 'കോർട്ട്' എന്ന ചിത്രം. വൈദ്യുദി മോഷണം പിന്നീട്, നിരോധിത പുസ്തകത്തിന്റെ വിൽപ്പന എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട് കോടതിയുടെ കാലതാമാസത്തിലൂടെ നാല് വർഷത്തോളം വലഞ്ഞ് ഒടുവിൽ സ്വതന്ത്രനാക്കപ്പെട്ട വ്യക്തിയാണ് വീര സതീദാർ. താൻ ഏർപ്പെടുന്ന വ്യവസ്ഥിതികളോടുള്ള കലഹം ചിത്രത്തിലൂടെയും തുടരുകയാണ് അദ്ദേഹം. നിലപാടുകളെ വ്യക്തമായ രാഷ്ട്രീയ നിരീക്ഷണത്തോട് കൂടി അവതരിപ്പിച്ച് കൊണ്ട് തന്നെ സ്വന്തമായ നിലപാടുറപ്പിക്കാനുള്ള സ്വാതന്ത്ര്യം ചിത്രം പ്രേക്ഷകർക്ക്‌ നൽകുന്നുണ്ട്. അങ്ങനെ മൗലികതയും, കാലികപ്രസക്തവും,  ഉൾതീവ്രവുമായ 'കോർട്ട്' നിർബന്ധമായും കണ്ടിരിക്കേണ്ടതായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.