Search Movies

Tuesday 7 July 2015

13.Bicycle Thieves

Italian/1948/93min
Directed by Vittorio De  Sica













രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പിറവിയെടുത്ത കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം. ജർമ്മൻ എക്സ്പ്രഷനിസവും , ഫ്രഞ്ച് മൊണ്ടാഷും ലോക സിനിമയിൽ തങ്ങളുടെ സംഭാവനയറിയിച്ചപ്പോൾ അവയിൽ നിന്നും വിഭിന്നമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. നിയോ റിയലിസം എന്നാല്‍ യഥാര്‍ഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാര്‍ത്ഥ്യം എന്ന് കാണിക്കുന്നതാണ്.  ലളിതമായ അവതരണവും, ഹാൻഡ്‌ ഹെൽഡ് ക്യാമറകളും, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളുമെല്ലാം  ഇതിന്റെ പ്രത്യേകതകളാണ്. ഭീമൻ സെറ്റുകളിൽ നിന്നും തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ആദ്യമായി ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ. റോബര്‍ട്ടോ റോസല്ലിനിയുടെ 'റോം ഓപ്പണ്‍ സിറ്റി' ആണ് ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം. ഏറെ പ്രശംസ ഈ ചിത്രം പിടിച്ചുപറ്റിയെങ്കിലും ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സാംസ്കാരിക ഐക്കണായി കണക്കാക്കാവുന്നതാണ്‌  വിറ്റോറിയോ ഡി സിക്കയുടെ 1948ൽ പുറത്തിറങ്ങിയ  'ബൈസൈക്കിൾ തീവ്സ്'.

'ബൈസൈക്കിൾ തീവ്സ്' ഒരു ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച പരിചിത  സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിടത്താണ് ചിത്രത്തിന്റെ പ്രസക്തി. നൂറുക്കണക്കിനു തൊഴിൽരഹിതർ ജോലിക്കായി കാത്തുനിൽക്കുന്നതാണ്  ചിത്രത്തിന്റെ ആദ്യ ദൃശ്യം. ശേഷം നായകപാത്രമായ ആന്റോണിയോക്ക് മാത്രം ജോലി ശരിപ്പെടുന്നു. പക്ഷെ ജോലിക്ക് ഒരു ബൈസൈക്കിൾ ആത്യാവിശ്യമാണെന്നും, ഇല്ലാത്തപക്ഷം അവസരം നഷ്ട്ടപ്പെടും എന്നും അധികൃതൻ അറിയിക്കുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്ത അന്റോണി, മറ്റുള്ളവർ തന്റെ ജോലിക്കായി ആരായുന്നത് കണ്ട് സഹിക്കവയ്യാതെ തനിക്കും ബൈസൈക്കിൾ ഉണ്ടെന്നു അവകാശപ്പെടുന്നു. തുടർന്ന് ഭാര്യക്ക് സ്ത്രീധനമായി ലഭിച്ച കിടക്കവിരികളും മറ്റും വിറ്റ് പണയത്തിലായിരുന്ന ബൈസൈക്കിൾ തിരിച്ചെടുക്കുന്നു. എന്നാൽ  ആദ്യ ദിനത്തിൽ തന്നെ സൈക്കിൾ അപഹരിക്കപ്പെടുന്നു. പിന്നീട് ബൈസൈക്കിളിനായി ആന്റോണിയും മകൻ ബ്രൂണോയും നടത്തുന്ന തിരച്ചിലാണ് തുടർന്ന് ചിത്രത്തിൽ.

ഇത്രയുമാണ് 'ബൈസൈക്കിൾ  തീവ്സ്'ന്റെ പ്രമേയം. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും സംവിധായകൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാര്യ മരിയയെ കാണിക്കുന്ന അടുത്ത രംഗത്തിൽ, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ വ്യക്തമാണ്. പണയ വസ്ത്രങ്ങൾക്കായി വിലപേശുന്നതും, തുടർന്നുള്ള ലോങ് ഷോട്ടിൽ ഒരു വലിയ ഹാൾ മുഴുവൻ പണയവസ്തുക്കൾ കാണുന്നതും പ്രേക്ഷകനിൽ ഉളവാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇറ്റലിയിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രം എന്ന 'രോഗം' അനുഭവിക്കുന്നവരാനെന്നു   അതിലൂടെ സംവിധായകൻ മനസ്സിലാക്കിത്തരുന്നു. ധനികനെന്നും സാധാരണക്കാരെന്നുമായി  സമൂഹം മനുഷ്യനെ വിഭാഗിച്ചിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രൂണോയുമൊത്തുള്ള ഹോട്ടലിലെ രംഗം.  കേവലം ഒരു പിസ്സയും വൈനും ആന്റോണിയോ ആവിശ്യപ്പെടുമ്പോൾ ബ്രൂണോ ശ്രദ്ധിക്കുന്നത് തൊട്ടടുത്തെ ടേബിളിൽ ആർഭാടകരമായി ഭക്ഷണം കഴിക്കുന്നവരിലേക്കാണ്. 'അവരെപ്പോലെ ജീവിക്കാൻ മാസം ഒരു മില്യണ്‍ എങ്കിലും വേണം' എന്ന ആന്റോണിയുടെ മറുപടി ശ്രദ്ധേയമാണ്.




ബൈസൈക്കിൾ മോഷ്ട്ടാക്കൾ ദാരിദ്ര്യമനുഭവിക്കുന്നു ഒരു വിഭാഗം ജനതയുടെ പ്രതീകമാണ്. സൈക്കിൾ മോഷ്ട്ടാവിനെ കണ്ടെത്തുകയും മതിയായ തെളിവുകളില്ലാത്തതിനാൽ  നടപടിയെടുക്കാൻ സാധിക്കാതെയും വരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു ബൈസൈക്കിൾ മോഷ്ട്ടാവായി ആന്റോണിയോ പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടമായി മാറുകയാണത്. ബ്ലാക്ക് മാജിക്കിനെയും മറ്റു സാമൂഹിക അരാജകത്വങ്ങളെയും ചിത്രം പ്രതിഫലിക്കുന്നു. പൊതുവെ ലളിതമായി ചിത്രം അനുഭവപ്പെടുമ്പോഴും ഉള്ളറകളിൽ രണ്ടാം ലോക മഹായുദ്ധം ഇറ്റലിയിലെ സാമൂഹിക അന്തരീക്ഷങ്ങളേയും സമ്പത്ത് വ്യവസ്ഥയെയും, ഭരണത്തേയും എങ്ങനെയല്ലാം ബാധിച്ചിരിക്കുന്നു എന്നും മനുഷ്യജീവിതം എത്ര മാത്രം ദുസ്സഹമാണെന്നും ദൃശ്യങ്ങളിൽ പരാമർശിക്കപ്പെടുന്നുന്നുണ്ട് ; പ്രത്യക്ഷമായും, പരോക്ഷമായും.

ലോകസിനിമകൾ പരിശോധിച്ചാൽ, സിനിമ എന്ന മാധ്യമത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇത്രമേൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ചുരുക്കമായിരിക്കും. അവസാന ഷോട്ടുകളിൽ നിറകണ്ണുകളുമായി ഒരു കൂട്ടം പേരുടെ ഒപ്പം നീങ്ങുന്ന ആന്റോണിയോയും മകൻ ബ്രൂണോയും വൈകാരികമായി പ്രേക്ഷകനെ സ്പർശിക്കും. കാലത്തെയും അനുബന്ധ സാഹചര്യങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ചിത്രം സമൂഹത്തിനു ആത്മപരിശോധനക്കുള്ള ആഹ്വാനമാകുന്നുണ്ട്.

സൈറ്റ് ആൻഡ് സൌണ്ട്  മാഗസിൻ ബൈ സൈക്കിൾ തീവ്സ് നെ നൂറ്റാണ്ടിന്റെ സിനിമയായി വിലയിരുത്തിയതിൽ അതിശയോക്തിയില്ല. ചലച്ചിത്ര പ്രേമികളും ചലച്ചിത്ര വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്  'ബൈസൈക്കിൾ തീവ്സ്'. ഇറ്റലിയിലെ പ്രതിഭാധരന്മാരായ ഒരു കൂട്ടം സംവിധായകരുടെ നവറിയലിസം എന്ന പ്രസ്ഥാനം ലോകസിനിമയെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ സ്വീകാര്യത. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ 'പഥേർ പാഞ്ചാലി' എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

No comments:

Post a Comment