Search Movies

Friday 11 September 2015

17.The Reader

English/2008/124min
Directed by Stephen Daldry













'കാല്പ്പനികതയുടെ സൗന്ദര്യം' - അതാണ്‌ സ്റ്റീഫൻ ഡാൽഡ്രിയുടെ  'ദി റീഡർ'.  കാലത്തിനതീതമായി സഞ്ചരിക്കുന്ന ക്രാന്തദർശികളാണ് എഴുത്തുകാർ. ബേണ്‍ഹാഡ് ഷ്‌ലിങ്കിന്റെ 1995 ൽ പുറത്തിറങ്ങിയ  ജര്‍മന്‍ നോവലായ  'ദി റീഡർ' എന്ന മൂലകൃതിയുടെ അതേ നാമം തന്നെ സ്വീകരിച്ചൊരുക്കിയ ദൃശ്യാവിഷ്കാരം, നിലനിന്നുപോരുന്ന സദാചാര ബോധത്തെയും സാമ്പ്രദായിക കാഴ്ച്ചപ്പാടുകളെയും തച്ചുടച്ചുള്ള വിപ്ലവമാണ്. കെട്ടുകാഴ്ച്ചയുടെ മേൽ ആണ്ടു നേർച്ചക്കൊരുങ്ങാത്ത ഉള്ളറകളിൽ സൂക്ഷിച്ച പ്രക്ഷുബ്ധമായ ഒരു കലാപം !

1958 ലെ ജർമ്മനിയിലെ ഒരു വർഷകാലം. സ്കൂൾ വിദ്യാർത്ഥിയായ മൈക്കിൾ ബെർഗ് , ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഛര്‍ദ്ദിച്ച് അവശനാകുമ്പോഴാണ് ഹന്ന ഷാമിത്സ് എന്ന 36 കാരി അവനെ ആദ്യമായി കാണുന്നത്. അവർ അവനെ വീട്ടിലെത്താൻ സഹായിക്കുന്നു. തുടർന്ന് സ്കാര്‍ലെറ്റ് ഫീവർ എന്നൊരിനം പനി ബാധിച്ച് മൂന്നു മാസത്തോളം അവൻ കിടപ്പിലാകുന്നു. രോഗ മുക്തനായ ശേഷം മൈക്കിൾ ബെർഗ് ഹന്നയെ കാണാനും, നന്ദി അറിയിക്കാനുമായി പോകുന്നു. ക്രമേണ അവർക്കിടയിൽ അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്. രതിയുടെ ആനന്ദങ്ങളിലൂടെ ഉടലെടുത്ത അസാധാരണമായ ഒരു ആത്മ ബന്ധം. ലൈംഗീക ബന്ധത്തിലേർപ്പെട്ടു നഗ്നരായി കിടക്കുമ്പോൾ മൈക്കിൾ ഹന്നയ്ക്ക് തൻറെ പാഠപുസ്തകങ്ങളിലെ കഥകൾ വായിച്ചു കൊടുക്കുമായിരുന്നു. മൈക്കിളിന്റെ വായനയിലൂടെയുള്ള സഞ്ചാരം ഹന്ന ഏറെ ഇഷ്ട്ടപെട്ടു. ഹന്ന തിരയുന്നത് അക്ഷരങ്ങളെയാണ്‌. ഒരു വേള, ആദ്യം വായനയും പിന്നീട് രതിയിലേക്കും എന്ന നിയമം ഹന്ന മുന്നോട്ട് വെക്കുമ്പോൾ മൈക്കിളിനെയാണോ അവനിലൂടെ പുസ്തകങ്ങളെയാണോ ഹന്ന പ്രണയിച്ചത് എന്ന കാര്യത്തിൽ  നാം സംശയാലുകളാകുന്നു. പിന്നീടൊരു ഘട്ടത്തിൽ, ട്രാം കണ്ടക്ടറിൽ നിന്നും പ്രമോഷൻ ലഭിക്കുന്ന ഹന്ന മൈക്കിളിനോട് പോലും പറയാതെ യാത്രയാവുന്നു.

വർഷങ്ങൾക്കിപ്പുറം ഹെയ്ഡില്‍ ബെര്‍ഗ് യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായ യുവാവായി മൈക്കിൾ എത്തുമ്പോൾ അവിചാരിതമായി ഹന്നയെ വീണ്ടും കാണുന്നു. പക്ഷെ, കോണ്‍സന്ട്രേഷൻ കാമ്പിൽ മുന്നൂറോളം ജൂതന്മാരെ ചുട്ട് കൊന്നതിൽ കുറ്റാരോപിതയായി പ്രതികൂട്ടിലാണ് ഗാർഡായ ഹന്ന. സഹപ്രവർത്തകരെല്ലാം ഹന്നയെ മുഖ്യ പ്രതിയാക്കി തഴയുന്നു. എന്നാൽ വിചാരണയിൽ ഹന്നയെ സഹായിക്കുന്ന ഒരു രഹസ്യം മൈക്കിളിനറിയാം. വർഷങ്ങൾക്കു മുൻപുള്ള അവരുടെ അസാധാരണമായ ബന്ധത്തിൽ നിന്നവൻ അത് ഓർത്തെടുക്കുന്നു. പക്ഷെ ഹന്ന പുറത്തുപറയാൻ ആഗ്രഹിക്കാത്ത രഹസ്യം അവനെങ്ങനെ പറയും ? അതും, ജയിൽ ശിക്ഷ അനുഭവിക്കുന്നതിലേറെ, ആ രഹസ്യം പുറത്ത് വന്ന് അപഹാസ്യയാവതിരിക്കാനാണ് ഹന്ന ശ്രദ്ധിച്ചത് എന്നിരിക്കെ.



വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തിലേക്ക് തന്നെ ആനയിച്ച മൈക്കിളിന് ജയിലിൽ നിന്നും ചെറുകുറിപ്പുകൾ ഹന്ന അയച്ചുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും ഹന്നക്ക് മറുപടി നൽകാനോ, നേരിൽ കാണാനോ അയാൾ തയ്യാറായില്ല. ഒരു നീണ്ട കാലയിളവിനു ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ച തീർത്തും വൈകാരികമായ ഒരന്തരീക്ഷം സൃഷ്ട്ടിക്കുന്നു. പൂർവ്വകാലത്തെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന ചോദ്യത്തിന് "It doesn't matter what i feel, it doesn't matter what i think , the dead are still dead" എന്നാണ് ഹന്നയുടെ മറുപടി. 'കിഡ്' എന്ന് മാത്രം മൈക്കിളിനെ വിശേഷിപ്പിക്കുന്ന ഹന്നക്ക്, ഭാവിയിൽ തന്നെ കൊണ്ടൊരു ബുദ്ധിമുട്ടും അവനുണ്ടാവരുത് എന്ന നിർബന്ധമുണ്ട്. തന്റെ ജീവിതം പുസ്തകങ്ങൾക്ക് സമർപ്പിച്ച്‌ ഹന്ന യാത്രയാകുന്നു. ഹന്ന ഏൽപ്പിച്ച പണം മുതിർന്നവരുടെ നിരക്ഷത അകറ്റാൻ മാറ്റിവെക്കുന്നിടത്തും, ഹന്നയുമൊത്തുള്ള തന്റെ ബന്ധം മകളോട് മൈക്കിൽ തുറന്നു പറയുന്നിടത്തും മൊറാലിറ്റിയുടെയും സംസ്കാരത്തിന്റെയും പുതിയ മാനങ്ങൾ കല്പ്പിക്കപ്പെടുന്നു. അവിടെ മനുഷ്യന്റെ കേവലവിചാരങ്ങളെ പരിഗണിക്കുന്ന സമൂഹത്തിന്റെ  പിറവിയിലേക്കൊരു ചാലകമൊരുങ്ങുന്നു.

രതിയുടെയോ പ്രണയത്തിന്റെയോ കാഴ്ച്ചയിൽ കണ്ണുടക്കാതെ പ്രമേയ തീവ്രതയുടെ ക്ഷണത്തിൽ ചിന്ത വ്യാപിപ്പിക്കുന്നു 'ദി റീഡർ' . സൗന്ദര്യാത്മകത ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. ഒരു കൗമാരക്കാരന്റെ 'അശ്ലീല' ബന്ധത്തേയും, ഹന്ന എന്ന 36 കാരിയുടെ മൈക്കിളിനോടും അവനിലൂടെ പുസ്തകങ്ങളോടും ഉള്ള പ്രണയത്തേയും സ്വതന്ത്രമായി, തന്മയത്വത്തോടെ ദൃശ്യാവിഷ്ക്കരിച്ചതിൽ സംവിധായകൻ  സ്റ്റീഫൻ ഡാൽഡ്രിക്കും തിരക്കഥാകൃത്ത്‌ ഡേവിഡ്‌ ഹേറിനുമാണ് ആദ്യ കയ്യടി. 'ദി റീഡർ' ഒരിക്കലും രണ്ട് വ്യക്തികളുടെ അസാധാരണമായ പ്രണയത്തിന്റെയൊ, വികാരവിചാരങ്ങളുടെയും മാത്രം ചിത്രമല്ല. മറിച്ച് 1950 കാലഘട്ടങ്ങളിലെ ജർമ്മൻ സാമൂഹ്യ-രാഷ്ട്രീയാവസ്ഥയുടെയും പ്രക്ഷുബ്ധമായിരുന്ന നാസി- ജൂത തർക്കങ്ങളുടെയും നിഴൽമൂടിയ, ശക്തമായൊരു കഥ കൈമുതലാക്കിയ കഥാചിത്രമാണ്. വിദ്യാഭ്യാസം, സാക്ഷരത എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് യൂറോപ്പിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിച്ചിരുന്നു ജർമ്മനി. എന്നിരുന്നാലും ഒരു നിരക്ഷര സമൂഹം അക്കാലത്ത് നിലനിന്നിരുന്നു എന്നതിനൊരു നേർക്കാഴ്ച നൽകുന്നുണ്ട് 'ദി റീഡർ'.

വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ഹന്നയെ അസാമാന്യ ശരീര വഴക്കത്തോടെ അവതരിപ്പിച്ച് കേറ്റ് വിൻസ്ലെറ്റ് അമ്പരപ്പിച്ചപ്പോൾ, മൈക്കിളിന്റെ ഇരു കാലങ്ങളെ യഥാക്രമം ഡേവിഡ്‌ ക്രോസ്സും, റേഫ് ഫൈൻസ് എന്നിവരും ജീവസ്സുറ്റതാക്കി. മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ വിമർശന ബുദ്ധിയോടെ കണ്ടുകൊണ്ടുതന്നെ ചലച്ചിത്രം എന്ന നിലയിൽ അത്ഭുതപ്പെടുത്തുന്നു 'ദി റീഡർ'. അക്കാദമി അവാർഡിനായി 'മികച്ച ചിത്രം' ഉൾപ്പടെ 5 വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുകയും, ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആ വർഷത്തെ മികച്ച 10 ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കുകയും, കൂടാതെ BAFTA പുരസ്കാരത്തിനും അർഹമായി 'ദി റീഡർ'. ഭാവതീവ്രതയും, പ്രമേയ ഗൗരവവും, പ്രകടന മികവുകൊണ്ടും  നവീനാനുഭവമാവുന്ന ചിത്രം കണ്ടാസ്വദിക്കാതെ നഷ്ട്ടപ്പെടുത്തരുത്.