Search Movies

Tuesday 26 December 2023

യുദ്ധം: അശാന്തിയുടെ ലോകം

ലോകം ഏറെക്കുറെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളെ ആയിട്ടുള്ളു. ആധുനിക ജനാധിപത്യ മൂല്യവും പുരോഗമന കാഴ്ച്ചപ്പാടുകളുമെല്ലാം വിരൽ ചൂണ്ടുന്നത് നന്മയിലും സ്നേഹത്തിലും അധിഷ്ഠിതമായ ഒരു ലോകക്രമത്തിലേക്കാണ്. എന്നാൽ അധികാരം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭരണകൂടങ്ങൾ യുദ്ധം ഒരു മാർഗ്ഗമാക്കുമ്പോൾ, മനുഷ്യൻ നേരിടുന്ന യാതനകൾ മനസ്സിലാക്കുന്നുണ്ടോ? യുദ്ധം മനുഷ്യനിർമിതമായ ഒരു വിപത്താണ്. പ്രത്യക്ഷമായോ പരോക്ഷമായോ നാമെല്ലാവരും അതിന്റെ ഭാഗവാക്കാവേണ്ടി വരുകയും ചെയ്യുന്നു.  മനുഷ്യത്വത്തിലേക്കും സമാധാനത്തിലേക്കും ലോകക്രമത്തെ നയിക്കേണ്ടുന്ന യുദ്ധവിരുദ്ധ സിനിമകൾ ഉണ്ടായിവരേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്.

Land of Mine
Directed by Martin Zandvliet


‌രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനി പരാജയപ്പെട്ടുവെങ്കിലും ഡെൻമാർക്കിൽ രണ്ട് ലക്ഷം ലാന്റ് മൈനുകളെങ്കിലും മനുഷ്യ ജീവനു ഭീഷണിയായി നിലകൊണ്ടു. മതിയായ പരിശീലനം പോലും ലഭിക്കാത്ത കൗമാരപ്രായക്കാരായ ജർമൻ സൈനികരെയാണ് ഇവ നിർവീര്യമാക്കാൻ
ചുമതലപ്പെടുത്തുന്നത്.  ബീച്ചിനു ഒരു ഭാഗം മാത്രമായി 45000 ലാന്റ് മൈനുകൾ മൂന്ന് മാസംക്കൊണ്ട് നിർവീര്യമാക്കാനുള്ള ശ്രമം തുടങ്ങി. പട്ടിണിക്കിട്ടും നിരന്തരം അവഗണന നേരിട്ടും, ജീവൻ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെട്ടേക്കാം എന്ന തോന്നലുണ്ടായിട്ടും ആ സാഹസം ഏറ്റെടുക്കുകയല്ലാതെ അവർക്ക് വേറെ നിവർത്തിയൊന്നുമില്ലായിരുന്നു. ലാന്റ് മൈൻ നിർവീര്യമാക്കുന്നതിനിടയിൽ രണ്ട് കൈയ്യുകളും നഷ്ടപ്പെടുന്ന ജർമൻ യുവാവ് യുദ്ധാനന്തഭീകരതയുടെ, ഇരുപക്ഷവും വെച്ചുപുലർത്തുന്ന വെറുപ്പിന്റെ ഇരകൂടിയാണ്. യുദ്ധം കൊണ്ട് എന്ത് നേടി എന്ന ചോദ്യത്തിന് മനുഷ്യന്റെ നിസ്സഹായത മാത്രമാണ് കാതലായ ഉത്തരം. പരസ്പരം പേറുന്ന വെറുപ്പ് അവസാനിപ്പിച്ച് മാനുഷികമായി ചിന്തിക്കുന്നിടത്ത് സ്നേഹത്തിന്റെ പുതിയൊരു പാത വെട്ടിതുറക്കാനുള്ള ശ്രമം സംവിധായകൻ നടത്തുന്നത് അഭിനന്ദനാർഹമാണ്. ലാന്റ് മൈൻ നിർവീര്യമാക്കുമ്പോൾ നെഞ്ചിടിപ്പില്ലാതെ ഒരു നിമിഷം പോലും ചിത്രം നമുക്ക് കാണാൻ സാധിക്കില്ല. അത്രയും പേടിപ്പിക്കുന്നുണ്ട് യുദ്ധഭീകരതയുടെ മുഖം. ലാന്റ് മൈനുകളിൽ തട്ടി ചിന്നിച്ചിതറിയ മനുഷ്യ ജീവനുകൾ വേദനിപ്പിക്കുമ്പോൾ സമാധാനത്തിന്റെ ലോകത്തെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയും മനസ്സിൽ ഇടം പിടിക്കുന്നില്ല. യുദ്ധം, അശാന്തിയുടെ ലോകം!


No Man's Land
Directed by Danis Tanovic


ഒരു ട്രഞ്ചിൽ അകപ്പെട്ടു പോകുകയാണ് ഒരു ബോസ്നിയൻ സൈനികനും മറ്റൊരു സെർബിയൻ പടയാളിയും. ഇരുവരും അവരവരുടെ ശത്രുരാജ്യങ്ങളിൽ നിന്നും വെടിയുയരും എന്ന ഭയത്തിനാൽ, രക്ഷപ്പെടുന്നതിനായി വെളിച്ചമണയാൻ കാത്തിരിക്കുകയാണ്. യുദ്ധത്തെ നേരിൽ കാണുന്ന, യുദ്ധമുഖത്ത് രണ്ടു രാജ്യങ്ങൾക്കായി പോരാടുന്ന പട്ടാളക്കാരിലൂടെ രണ്ടു രാജ്യങ്ങളുടെയും ആശയങ്ങളിലെ കലഹം നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ഈ സമയമാണ് ട്രഞ്ചിൽ മരിച്ചു എന്ന് കരുതിയിരുന്ന മറ്റൊരു ബോസ്നിയൻ പട്ടാളക്കാരൻ ഉണരുന്നത്. പക്ഷെ അയാളുടെ കീഴെ ഒരു സെർബിയൻ പടയാളി മുൻപ് മൈനർ കുഴിച്ചിട്ടതിനാൽ അയാൾ അനങ്ങിയാൽ ഉടനത് പൊട്ടി തെറിക്കും. അതിനാൽ അനങ്ങാതെ കിടക്കാൻ അയാൾ നിർബന്ധിതനാകുന്നു.
പരസ്പ്പരം യുദ്ധത്തിലേർപ്പെട്ട രണ്ടു രാജ്യങ്ങളിലെ പടയാളികൾ അതിജീവനത്തിനായി ഒരുമിച്ചു നിൽക്കേണ്ടിവരുന്നു. പക്ഷെ പൂർണ്ണമായി മറ്റൊരാളെ വിശ്വസിക്കാൻ ഇരുവർക്കും സാധിക്കുന്നില്ല. ആയുധശേഖരത്തിന്റെ മേൽക്കോയ്മയുള്ള രാജ്യത്തിനു മറ്റൊന്നിനു മേൽ വിജയം സാധ്യമാകും; ആ വിജയം അർത്ഥവത്തല്ലെങ്കിൽ പോലും. ചിത്രത്തിൽ ഒരു സൈനികൻ മറ്റൊരാൾക്ക്‌ വിധേയനാകുന്നത് ഈപറഞ്ഞ ആയുധബലത്തിന്റെ ശക്തികൊണ്ടാണ്. ചിത്രത്തിലുടനീളം ഉദ്വേഗം നിലർത്തുന്നുണ്ട് തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ. യുദ്ധ മുഖത്തെ സ്ഥിരം ബഹളങ്ങളില്ലാതെ തന്നെ അതിന്റെ തീവ്രത നന്നേ വെളിവാക്കുന്നുണ്ട് ചിത്രം. യുദ്ധം ആര് ആരംഭിച്ചുവെന്നോ,ആരുടെ നിലപാടിലാണ് ശെരിയെന്നോ തുടങ്ങിയ ആശയങ്ങൾ ആസ്വാദകനിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കുത്തിവെക്കാതെ നിഷ്പക്ഷത നിലനിർത്തിയിടത്താണ് ചിത്രത്തിന്റെ പ്രസക്തി വർധിക്കുന്നത്.


Halimas Path
Directed by Arsen Anton Ostojić


യുദ്ധകാല ബോസ്നിയയും അതിനുശേഷമുള്ള ജനങ്ങളുടെ ജീവിതാവസ്ഥയും ചലച്ചിത്രഭാഷ്യമാവുന്നു ഇവിടെ. ഹലീമയുടെ യാത്രയിലൂടെ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇര സ്ത്രീകളും കുട്ടികളുമാണെന്ന് വ്യക്തമാവുന്നു. ഭർത്താവിന്റെയും മകന്റെയും അസ്ഥികൾക്കായി ഹലീമ കാത്തു നിൽക്കുന്ന രംഗത്തിൽ യുദ്ധകാല ബോസ്നിയയുടെ ചിത്രം ഒരു ഞെട്ടലോടെ മാത്രമേ നമുക്ക് നോക്കി കാണാൻ സാധിക്കുകയുള്ളു. പരസ്പരം ആരെയാണ് നാം വെറുക്കുന്നത് ? കൊന്നൊടുക്കുന്നത് ? എല്ലാം വിശ്വപ്രപഞ്ചം ഉൾകൊള്ളുന്ന മനുഷ്യത്വത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. നേരിട്ട് യുദ്ധം കാണിക്കാതെ തന്നെ അതിന്റെ തീവ്രത മനസിലാക്കി തരുന്നുണ്ട് സംവിധായകൻ. ഹലീമയും വേദന നമുക്ക് തിരിച്ചറിയാൻ കഴിയുന്നിടത്തും , കാതലായ ആ രഹസ്യം വെളിപ്പെടുന്നിടതും മറ്റൊരു തലത്തിലെക്കും വിശാല മാനവവീക്ഷണത്തിലെക്കും ചിത്രം പ്രവേശിക്കുന്നു. എന്നാലും ആളി പടരുന്നത് യുദ്ധ ഭീകരതയുടെ ഇരകളുടെ മുഖങ്ങളാണ്, അശാന്തിയുടെ താഴ്‌വരയാണ്!

അതിർത്തികളില്ലാത്ത ജൈവലോകത്തിനുവേണ്ടി ശബ്ദമുയർത്തുന്ന സിനിമകൾ ഇന്നിന്റെ ആവശ്യകതയാണ്. കാലഘട്ടം സങ്കീർണ്ണമാണ്, ഓരോ പ്രവർത്തനവും അതിജീവനമാകുന്ന ഈ കാലത്ത് യുദ്ധമല്ല സമാധാനമാണ് വേണ്ടത് എന്ന് ഉറക്കെ പറയേണ്ടിയിരിക്കുന്നു.