Search Movies

Wednesday 29 July 2015

15.Njan Steve Lopez

Malayalam/2014/116min
Directed by Rajeev Ravi











ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.

തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.




'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌.

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ.

Wednesday 15 July 2015

14.Kaaka Muttai

Tamil/2015/109min
Directed by M Manikandan














ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.




വലിയ നഗരങ്ങളോടൊപ്പം വളരുന്ന വലിയ ചേരികളിലെ ജീവിതങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് 'കാക്ക മുട്ടൈ'. ചേരിയിലെ കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തെ, കാക്കകൾ കൂടുകൂട്ടിയ മരം മുറിച്ച് മാറ്റിയാണ് പിസ്സാ ഷോപ്പിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു മായികലോകമാം വിധം കുട്ടികൾക്ക് വിലക്കപ്പെട്ടതായി മാറുന്നുവത്. ജയിലിലുള്ള അച്ഛനെ പുറത്തിറക്കാൻ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇരുകുട്ടികളുടെയും അമ്മ. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുമ്പോഴും ആ ഒറ്റ മുറി വീടിൽ രണ്ട് ടെലിവിഷൻ എത്തുന്നതിൽ യഥാർത്ഥത്തിൽ വിരോധാഭാസമില്ല.  പിസ്സാ കഴിക്കാനായി സ്വയം പണം കണ്ടെത്തുമ്പോൾ മതിലിനപ്പുറത്ത് നിന്ന് മാത്രം കാണുന്ന 'പണക്കാരൻ പയ്യൻ' വെച്ചു നീട്ടിയ പിസ്സ കാക്കാമുട്ടൈകൾ നിരസിക്കുന്നുണ്ട്. ട്രെയിനിൽ പോകുന്നവരിൽ നിന്നും മൊബൈൽ ഫോണ്‍ തട്ടിയെടുക്കുന്നതും അവർ ഉപേക്ഷിക്കുന്നതായി കാണാം. ഇതെല്ലാം തന്നെ മഹത്തായ ഭക്ഷണമായി അവർ കരുതുന്ന പിസ്സ അധ്വാനത്തിലൂടെ നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ ശരിവെക്കുന്നു; അഭിമാനത്തിന്റേയും വ്യക്തിത്വത്തിന്റേയും പാഠങ്ങൾ ഉൾക്കൊണ്ടു വരുകയാണവർ. പണം കയ്യിലുള്ളപ്പോഴും കാക്കാ മുട്ടൈകൾക്ക് പിസ്സ ഷോപ്പിലേക്കുള്ള പ്രവേശനം നിഷിദ്ധമാകുന്നത് മുഷിഞ്ഞ കോലത്തിന്റെയും വർണ്ണത്തിന്റേയും അടിസ്ഥാനത്തിലാണ്. ആഗോളകേന്ദ്രീകൃതമായ വിപണികൾ മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരെ ലക്ഷ്യമിടുമ്പോൾ  ഇന്ത്യയിൽ സമസ്ത മേഖലകളിലുമായി നിലനിൽക്കുന്ന വർണ്ണ വിവേചനത്തെ വിമർശന വിധേയമാക്കുന്നു സംവിധായകൻ.

ലളിതവും, ജീവിതഗന്ധിയുമാവുമ്പോഴും ചിത്രത്തിലെ സന്ദർഭോചിതമായ നർമ്മം ഏതു പ്രേക്ഷകനിലും ചിരിയുണർത്തും.സത്യസന്ധവും, റിയലിസ്റ്റിക്കും അതുപോലെ സിനിമാറ്റിക്കുമാണ് 'കാക്ക മുട്ടൈ'. അതിവൈകാരികതയിലേക്ക് കഥാസന്ദർഭങ്ങൾ നീളാതെയും പശ്ചാത്തല സംഗീതത്തെ ചൂഷണം ചെയ്യാതേയും ഹൃദ്യമാകുന്നു ചിത്രം. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവസവിശേഷതകളും പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ട് സംവിധായകൻ; പിസ്സാ കടയുടെ മുതലാളിക്കും, മതിലിനപ്പുറത്തെ പയ്യനും രാഷ്ട്രീയ നേതാവിനുമെല്ലാം തന്നെ. കഥാന്ത്യത്തിൽ മുത്തശ്ശി പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'പിസ്സ' യിലേക്ക് തന്നെയുള്ള കുട്ടി മനസ്സുകളുടെ  മടക്കം ശ്രദ്ധേയമാണ്. നിലനിൽപ്പിനായി പിസ്സാ ഷോപ്പ് മുതലാളി നടത്തുന്ന ശ്രമങ്ങളെ സ്വാർത്ഥതയായി കണക്കാക്കിയാൽ നമ്മളടങ്ങുന്ന ഒരു വിഭാഗത്തിന്റെ സ്വയം വിമർശനമേ അതാവുള്ളൂ.

നടൻ ധനുഷും ആടുകളം സിനിമയുടെ സംവിധായകൻ വെട്രിമാരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രകടന മികവുകൊണ്ടും മുന്നിട്ട് നിൽക്കുന്നു കാക്കാ മുട്ടൈ. ചിത്രത്തിലെ പ്രകടനത്തിന് കേന്ദ്രകഥാപാത്രങ്ങളായ കാക്കാ മുട്ടൈകളെ അവതരിപ്പിച്ച വിഘ്നേഷ് , രമേശ്‌ എന്നീ കുട്ടികൾ ദേശീയ പുരസ്കാരം സ്വന്തമാക്കി. അമ്മയായി വേഷമിട്ട ഐശ്വര്യാ രാജേഷടക്കം ഏവരും അഭിനന്ദനം അർഹിക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ തുടർ പ്രതീക്ഷ നൽകുന്നു. Toronto  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. പ്രമേയപരമായി വ്യക്തമായ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന 'കാക്കാ മുട്ടൈ' നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.

Tuesday 7 July 2015

13.Bicycle Thieves

Italian/1948/93min
Directed by Vittorio De  Sica













രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പിറവിയെടുത്ത കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം. ജർമ്മൻ എക്സ്പ്രഷനിസവും , ഫ്രഞ്ച് മൊണ്ടാഷും ലോക സിനിമയിൽ തങ്ങളുടെ സംഭാവനയറിയിച്ചപ്പോൾ അവയിൽ നിന്നും വിഭിന്നമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. നിയോ റിയലിസം എന്നാല്‍ യഥാര്‍ഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാര്‍ത്ഥ്യം എന്ന് കാണിക്കുന്നതാണ്.  ലളിതമായ അവതരണവും, ഹാൻഡ്‌ ഹെൽഡ് ക്യാമറകളും, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളുമെല്ലാം  ഇതിന്റെ പ്രത്യേകതകളാണ്. ഭീമൻ സെറ്റുകളിൽ നിന്നും തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ആദ്യമായി ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ. റോബര്‍ട്ടോ റോസല്ലിനിയുടെ 'റോം ഓപ്പണ്‍ സിറ്റി' ആണ് ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം. ഏറെ പ്രശംസ ഈ ചിത്രം പിടിച്ചുപറ്റിയെങ്കിലും ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സാംസ്കാരിക ഐക്കണായി കണക്കാക്കാവുന്നതാണ്‌  വിറ്റോറിയോ ഡി സിക്കയുടെ 1948ൽ പുറത്തിറങ്ങിയ  'ബൈസൈക്കിൾ തീവ്സ്'.

'ബൈസൈക്കിൾ തീവ്സ്' ഒരു ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച പരിചിത  സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിടത്താണ് ചിത്രത്തിന്റെ പ്രസക്തി. നൂറുക്കണക്കിനു തൊഴിൽരഹിതർ ജോലിക്കായി കാത്തുനിൽക്കുന്നതാണ്  ചിത്രത്തിന്റെ ആദ്യ ദൃശ്യം. ശേഷം നായകപാത്രമായ ആന്റോണിയോക്ക് മാത്രം ജോലി ശരിപ്പെടുന്നു. പക്ഷെ ജോലിക്ക് ഒരു ബൈസൈക്കിൾ ആത്യാവിശ്യമാണെന്നും, ഇല്ലാത്തപക്ഷം അവസരം നഷ്ട്ടപ്പെടും എന്നും അധികൃതൻ അറിയിക്കുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്ത അന്റോണി, മറ്റുള്ളവർ തന്റെ ജോലിക്കായി ആരായുന്നത് കണ്ട് സഹിക്കവയ്യാതെ തനിക്കും ബൈസൈക്കിൾ ഉണ്ടെന്നു അവകാശപ്പെടുന്നു. തുടർന്ന് ഭാര്യക്ക് സ്ത്രീധനമായി ലഭിച്ച കിടക്കവിരികളും മറ്റും വിറ്റ് പണയത്തിലായിരുന്ന ബൈസൈക്കിൾ തിരിച്ചെടുക്കുന്നു. എന്നാൽ  ആദ്യ ദിനത്തിൽ തന്നെ സൈക്കിൾ അപഹരിക്കപ്പെടുന്നു. പിന്നീട് ബൈസൈക്കിളിനായി ആന്റോണിയും മകൻ ബ്രൂണോയും നടത്തുന്ന തിരച്ചിലാണ് തുടർന്ന് ചിത്രത്തിൽ.

ഇത്രയുമാണ് 'ബൈസൈക്കിൾ  തീവ്സ്'ന്റെ പ്രമേയം. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും സംവിധായകൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാര്യ മരിയയെ കാണിക്കുന്ന അടുത്ത രംഗത്തിൽ, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ വ്യക്തമാണ്. പണയ വസ്ത്രങ്ങൾക്കായി വിലപേശുന്നതും, തുടർന്നുള്ള ലോങ് ഷോട്ടിൽ ഒരു വലിയ ഹാൾ മുഴുവൻ പണയവസ്തുക്കൾ കാണുന്നതും പ്രേക്ഷകനിൽ ഉളവാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇറ്റലിയിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രം എന്ന 'രോഗം' അനുഭവിക്കുന്നവരാനെന്നു   അതിലൂടെ സംവിധായകൻ മനസ്സിലാക്കിത്തരുന്നു. ധനികനെന്നും സാധാരണക്കാരെന്നുമായി  സമൂഹം മനുഷ്യനെ വിഭാഗിച്ചിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രൂണോയുമൊത്തുള്ള ഹോട്ടലിലെ രംഗം.  കേവലം ഒരു പിസ്സയും വൈനും ആന്റോണിയോ ആവിശ്യപ്പെടുമ്പോൾ ബ്രൂണോ ശ്രദ്ധിക്കുന്നത് തൊട്ടടുത്തെ ടേബിളിൽ ആർഭാടകരമായി ഭക്ഷണം കഴിക്കുന്നവരിലേക്കാണ്. 'അവരെപ്പോലെ ജീവിക്കാൻ മാസം ഒരു മില്യണ്‍ എങ്കിലും വേണം' എന്ന ആന്റോണിയുടെ മറുപടി ശ്രദ്ധേയമാണ്.




ബൈസൈക്കിൾ മോഷ്ട്ടാക്കൾ ദാരിദ്ര്യമനുഭവിക്കുന്നു ഒരു വിഭാഗം ജനതയുടെ പ്രതീകമാണ്. സൈക്കിൾ മോഷ്ട്ടാവിനെ കണ്ടെത്തുകയും മതിയായ തെളിവുകളില്ലാത്തതിനാൽ  നടപടിയെടുക്കാൻ സാധിക്കാതെയും വരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു ബൈസൈക്കിൾ മോഷ്ട്ടാവായി ആന്റോണിയോ പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടമായി മാറുകയാണത്. ബ്ലാക്ക് മാജിക്കിനെയും മറ്റു സാമൂഹിക അരാജകത്വങ്ങളെയും ചിത്രം പ്രതിഫലിക്കുന്നു. പൊതുവെ ലളിതമായി ചിത്രം അനുഭവപ്പെടുമ്പോഴും ഉള്ളറകളിൽ രണ്ടാം ലോക മഹായുദ്ധം ഇറ്റലിയിലെ സാമൂഹിക അന്തരീക്ഷങ്ങളേയും സമ്പത്ത് വ്യവസ്ഥയെയും, ഭരണത്തേയും എങ്ങനെയല്ലാം ബാധിച്ചിരിക്കുന്നു എന്നും മനുഷ്യജീവിതം എത്ര മാത്രം ദുസ്സഹമാണെന്നും ദൃശ്യങ്ങളിൽ പരാമർശിക്കപ്പെടുന്നുന്നുണ്ട് ; പ്രത്യക്ഷമായും, പരോക്ഷമായും.

ലോകസിനിമകൾ പരിശോധിച്ചാൽ, സിനിമ എന്ന മാധ്യമത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇത്രമേൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ചുരുക്കമായിരിക്കും. അവസാന ഷോട്ടുകളിൽ നിറകണ്ണുകളുമായി ഒരു കൂട്ടം പേരുടെ ഒപ്പം നീങ്ങുന്ന ആന്റോണിയോയും മകൻ ബ്രൂണോയും വൈകാരികമായി പ്രേക്ഷകനെ സ്പർശിക്കും. കാലത്തെയും അനുബന്ധ സാഹചര്യങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ചിത്രം സമൂഹത്തിനു ആത്മപരിശോധനക്കുള്ള ആഹ്വാനമാകുന്നുണ്ട്.

സൈറ്റ് ആൻഡ് സൌണ്ട്  മാഗസിൻ ബൈ സൈക്കിൾ തീവ്സ് നെ നൂറ്റാണ്ടിന്റെ സിനിമയായി വിലയിരുത്തിയതിൽ അതിശയോക്തിയില്ല. ചലച്ചിത്ര പ്രേമികളും ചലച്ചിത്ര വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്  'ബൈസൈക്കിൾ തീവ്സ്'. ഇറ്റലിയിലെ പ്രതിഭാധരന്മാരായ ഒരു കൂട്ടം സംവിധായകരുടെ നവറിയലിസം എന്ന പ്രസ്ഥാനം ലോകസിനിമയെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ സ്വീകാര്യത. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ 'പഥേർ പാഞ്ചാലി' എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.