Search Movies

Monday 29 June 2015

12.Wild Tales

Argentina/2014/122min
Language : Spanish
Directed by Damián Szifron












ആസ്വാദനാശീലങ്ങളെ പരിഗണിച്ച് ഒരുക്കിയ വന്യസൗന്ദര്യമാണ്  'വൈല്‍ഡ്‌ ടെയില്‍സ്'.  കറുത്ത ഹാസ്യമാണ് ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. 2014 ൽ ഏറ്റവും കൂടുതൽ പേർ കണ്ട അര്‍ജെന്റിനിയന്‍ ചിത്രം കൂടിയാണ് ഡാമിയന്‍ ഷിഫ്രോണിന്റെ ഈ സംവിധാന സംരംഭം. Violence and Vengeance എന്ന കോമണ്‍ തീം മുന്നോട്ടു വെക്കുന്ന 6 ചെറുകഥകൾ കയ്യൊതുക്കത്തോടെ സമന്വയിപ്പിച്ച്  ഒരു നിമിഷം പോലും വിരസതയുളവാക്കാതെ അവതരിപ്പിച്ചിരിക്കുന്നു ചിത്രം. Cannes International ഫിലിം ഫെസ്റ്റിവലിൽ  മികച്ച ജൂറി അഭിപ്രായം നേടുകയും Torronto International  ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്ക്രീനിംഗ് നടത്തുകയും കൂടാതെ മികച്ച വിദേശ ഭാഷ വിഭാഗത്തിൽ ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു വൈല്‍ഡ്‌ ടെയില്‍സ്.

അക്രമത്തിന്റെയും പകയുടെയും തീവ്രത വരച്ചുകാട്ടാനാണ് 6 ചെറുകഥകളിലൂടെയും സംവിധായകൻ ശ്രമിക്കുന്നത്. റിയലിസ്റ്റിക് ആഖ്യാനമോ, നോണ്‍ ലീനിയർ അവതരണത്തിന്റെ ആശയക്കുഴപ്പങ്ങളോ പിന്തുടരാതെ വിനോദം എന്നൊരൊറ്റ ലക്ഷ്യത്തോടെ ലളിതമായ സഞ്ചാരം സാധ്യമാക്കുന്നു ചിത്രം. ആക്ഷേപ ഹാസ്യമാണ് വൈല്‍ഡ്‌ ടെയില്‍സിന്റെ മുഖമുദ്ര. ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്ന സ്ത്രീ, കെട്ടിടം പൊളിക്കുന്ന എഞ്ചിനീയർ, വിവാഹത്തിന്റെ  ആഡംബരങ്ങൾ പിന്തുടരുന്ന പുതുജോഡി, തന്റെ കുടുംബവുമായും തന്നെ ആശ്രയിക്കുന്ന ജീവനക്കാരുമായും നല്ല ബന്ധം വെച്ചുപുലർത്തുന്ന ഒരു കോടീശ്വരൻ, Pasternak എന്ന യുവാവ്, ഒരു കാർയാത്രക്കിടെ അവിചാരിത സംഭവങ്ങൾ നേരിടുന്ന മറ്റൊരാൾ  ; ഇത്രയുമാണ് ആറ് ചെറുകഥകളിലെയും പ്രധാന കഥാപാത്രങ്ങൾ. ദൈനംദിന ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ഒരു സംഭവത്തിലൂടെ ഇവരുടെ സാധാരണത്വം അഴിഞ്ഞു വീഴുകയും, തുടർന്നുണ്ടാകുന്ന പകപോക്കലും, കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.



യാഥാര്‍ത്ഥ്യത്തിന് മുന്നിൽ സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചു  പോകുന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യനിൽ അന്തർലീനമായി നിലകൊള്ളുന്ന അക്രമവാസനകളെ  അവതരിപ്പിക്കുന്നു സംവിധായകൻ. ആദ്യ  ചെറുചിത്രം Pasternak എന്നയാളെ കുറിച്ചുള്ള രണ്ടു വ്യക്തികളുടെ വിമാനത്തിൽ വെച്ചുള്ള  സംഭാഷണത്തിൽ നിന്ന് തുടങ്ങുന്നു. ക്രമേണ വിമാനത്തിൽ ഉള്ള ഓരോ യാത്രക്കാരും Pasternak - ഉമായി ബന്ധമുള്ളവരാണെന്ന് മനസിലാകുന്നു. ചിത്രം അവസാനിക്കുന്നത് ഒരു വിമാന അപകടത്തിലാണ്. 2015 ലെ Germanwings plane crash ഈ ചിത്രവുമായി ഏറെ സാമ്യതകളുള്ളതായി പറയപ്പെടുന്നു.  'വൈല്‍ഡ്‌ ടെയില്‍സിൽ' അക്രമവും പകയും എന്നീ പദങ്ങൾ കൂടുതൽ അന്വർത്ഥമാകുന്നത് കാർ യാത്രക്കിടെ അപ്രതീക്ഷിത  സംഭവങ്ങളിലേക്ക് നീളുന്ന യുവാവിന്റെ കഥയിലാണ്. മനുഷ്യൻ മൃഗത്തിനു തുല്യമാകുന്ന ഭ്രാന്തമായ അവസ്ഥ ചിത്രം കാണിച്ചുതരുന്നുണ്ട്.

ആഡംബര വിവാഹത്തിൽ മുഴുകിയിരിക്കുന്ന പുതുജോഡിയുടെ കഥ ഏറെ പുതുമയുള്ളതും, ഒരുപക്ഷെ കൂട്ടത്തിൽ മികച്ച ഒന്നായി കാണാവുന്നതുമാണ്. വ്യക്തി ജീവിതങ്ങളെ അപരിചിതർ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും അവരുടെ ദൈനംദിന ജീവിതം എങ്ങനെയെല്ലാം മാറ്റിയെഴുതപ്പെടുന്നു എന്നും ചിത്രം വ്യക്തമാക്കുന്നു. ഇവയെകൂടതെയുള്ള മറ്റു മൂന്നു ചെറു ചിത്രങ്ങളിൽ കഥയുടെ ആവർത്തനം അനുഭവപ്പെടുമെങ്കിലും അവതരണത്തിലെ  ശൈലീഭദ്രത പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു.

ഓരോ കഥകളിലും നിശ്ചേഷ്‌ടമായി കിടക്കുന്ന രാഷ്ട്രീയം ആധുനിക ലോകത്ത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ ചലച്ചിത്രത്തിലൂടെ മികച്ച ആസ്വാദനവും  ഉറപ്പുവരുത്തുന്നുണ്ട് എഴുത്തുകാരൻ കൂടിയായ സംവിധായകൻ. ആ നിലയിൽ സംവിധായകൻ അർഹിക്കുന്ന പ്രോത്സാഹനങ്ങൾ ചെറുതല്ല. മികച്ച 6 ചെറുകഥകളിലൂടെ ചിത്രത്തിന്റെ  പേരിനെ ശരിവെക്കും വിധം വന്യമായ അനുഭവങ്ങൾ പ്രേക്ഷകനുമുന്നിൽ ഒരുക്കിയിരിക്കുന്നു. ഏതൊരു പ്രേക്ഷകനെയും ആകർഷിക്കും വിധം അണിയിച്ചൊരുക്കിയ  'വൈല്‍ഡ്‌ ടെയില്‍സ്' കണ്ടു ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്.

Thursday 25 June 2015

11.Ida

Polish/2013/82min
Directed by Paweł Pawlikowski













കാവ്യാത്മകമാണ് 'ഇഡ'. ഭാവനാസമ്പന്നമായ പശ്ചാത്തലം കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ദൃശ്യങ്ങളിലേക്ക് സന്നിവേശിപ്പിച്ച് 80 മിനിറ്റ് ദൈർഘ്യത്തിൽ പ്രധാന രണ്ടു കഥാപാത്രങ്ങളെയും  സൂക്ഷ്മമായി  അപഗ്രഥിക്കുകയും , പോളിഷ് ചരിത്രത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്  'ഇഡ'. ഇത്രമേൽ അനായാസമായി സങ്കീർണ്ണമായ ഒരു കഥാപരിസരവും ആശയപരമായി ഇരു കോണുകളില്ലുള്ള 2 സ്ത്രീ വ്യക്തതിത്വങ്ങളെയും അവതരിപ്പിച്ചതിലെ വൈഭവം ഏറെ  പ്രശംസിനീയമാണ്. പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത ചിത്രം ഇത്തവണത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ വാരി കൂട്ടിയതിൽ അതിശയോക്തിയില്ല.


അനാഥയായി ഒരു കോണ്‍വെന്റിൽ വളർന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവനുള്ള ഒരുക്കത്തിലാണ്. എന്നാൽ അതിനു മുൻപ് തന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ അമ്മപെങ്ങൾ വാന്റയെ അവൾ കാണേണ്ടതായി വരുന്നു. ദൈവഭയത്തോട്  കൂടി ചിട്ടയായ ജീവിതക്രമമുള്ള  വല്ലപ്പോഴും മാത്രം സംസാരിക്കുന്ന അന്നയിൽ നിന്നും തീർത്തും  വ്യത്യസ്ഥയായിരുന്നു വാന്റ. പുകവലിക്കുന്ന മദ്യപിക്കുന്ന തന്നിഷ്ടകാരിയായി  പരപുരുഷന്മാരോടൊപ്പം സമയം ചിലവഴിക്കുന്നവൾ.  വാന്റയിൽ നിന്നും താനൊരു ജൂതയാണെന്നും തന്റെ യഥാർത്ഥ പേര് ഇഡ എന്നാണെന്നും അന്ന മനസിലാക്കുന്നു. ജർമ്മൻ അധിനിവേശ കാലത്ത് തന്റെ മാതാപിതാക്കളെ നഷ്ടപെട്ട  ഇഡയും മകനെ നഷ്ടപെട്ട വാന്റയും അവരുടെ ശേഷിപ്പുകൾ  തേടി നടത്തുന്ന യാത്രയാണ് തുടർന്ന് ചിത്രം.





1960 കളിലെ പോളണ്ടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചലനമില്ലാത്ത ക്യാമറയിൽ തെളിയുന്ന സമീപ, മധ്യദൂര, വിദൂര ദൃശ്യങ്ങളിൽ ഓരോന്നിലും സംവിധായകന് വ്യക്തതമായ ബോധ്യം ഉള്ളതായി കാണാം. ഒരു ദൃശ്യവും  അനാവശ്യമോ, അനാവശ്യമായി നീണ്ടതോ അല്ല. അടൂർ തിരക്കഥയുടെ വായനാനുഭവം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു  ചിത്രത്തിന്റെ കയ്യൊതുക്കം പലപ്പോഴും. അന്നയും വാന്റയും വെച്ചുപുലർത്തുന്ന ആശയങ്ങളിലെയും - ജീവിതരീതിയിലെയും വൈരുധ്യം ഉണ്ടാക്കുന്ന കലഹം ചിത്രത്തിലുടനീളം പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ഇരുവരുടെയും ഉളളിൽ ഒരുപോലെ വിങ്ങലായി നിലനിൽക്കുന്നുണ്ട് അവരുടെ കുടുംബചരിത്രം. ഒരു യുദ്ധ - അധിനിവേശ കാലം വർഷങ്ങൾക്കിപ്പുറവും ഒരു മുറിവായി തന്നെ അവശേഷിക്കുന്നത് എങ്ങനെ എന്ന് ഇവിടെ കാണാം.

പശ്ചാത്തല സംഗീതത്തിന്റെ അധിക ബഹളങ്ങൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെ ചിത്രം കരുത്തുറ്റതാകുന്നു. വാന്റയുമൊത്തുള്ള യാത്രക്കിടയിൽ കുരിശുരൂപം കണ്ട് കാറിൽ നിന്നിറങ്ങി പ്രാർത്ഥിക്കുന്നുണ്ട് ഇഡ. യാത്രക്കിടയിൽ കാണുന്ന നിശാപാർട്ടികളിൽ സാക്‌സഫോണ്‍ വായിക്കുന്ന യുവാവുമായി അഭിരമിക്കാൻ വാന്റ ഇഡയെ നിർദ്ദേശിക്കുന്നുണ്ട്. ഭിന്നമായ ജീവിതശൈലി വെച്ച്പുലർത്തുന്ന ഈ ഇരു സ്ത്രീകൾക്ക് പിന്നിലും വിറങ്ങലിച്ചു കിടക്കുന്ന അവരുടെ കുടുംബ ചരിത്രത്തിന്റെ അന്വേഷണങ്ങൾ പൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നതെന്താണ് ? തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ശേഷിപ്പുകൾ കണ്ടെത്തി അവർ അടക്കം ചെയ്തു കഴിഞ്ഞു. മറ്റൊരു 'ലോകത്തിലേക്ക് ' യാത്രയാവുന്ന വാന്റയും , ക്രമേണ വാന്റയുടെ ജീവിതശൈലിയിലേക്ക് മാറുന്ന ഇഡയും ചിത്രത്തിന്റെ ബാക്കി ഭാഗത്ത് കാണാൻ സാധിക്കും. ഇഡയുടെ  കന്യകാത്വം നഷ്ട്ടപ്പെടുന്നതിനു ശേഷമുള്ള അവസാന രണ്ടു ദൃശ്യങ്ങളിൽ മാത്രമായി അതുവരെ മിതത്വം പാലിച്ചിരുന്ന ക്യാമറയിൽ മാറ്റങ്ങൾ വരുന്നത് ശ്രദ്ധേയമാണ്.

ഫ്രാന്‍സില്‍ ബോക്സോഫിസില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത പോളിഷ് ചിത്രം കൂടിയാണ് ഇഡ. ലെവിയാതന്‍, ടാങ്കറൈന്‍സ്, ടിംബുക്‌ടു, വൈല്‍ഡ് ടെയ്‌ല്‍സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ  87ആമത് ഓസ്കാർ പുരസ്കാരത്തിനായി ഇഡയോടൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്നു.