Search Movies

Wednesday 13 September 2023

ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ- സിനിമകൾ സംസാരിക്കുന്നു

തീവ്രവലതുപക്ഷം വലിയ തോതിൽ പിടിമുറുക്കിയ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ, വർത്തമാനകാല ഇന്ത്യൻ യാഥാർഥ്യത്തെ  അടയാളപ്പെടുത്തുന്ന സിനിമകൾ തീർച്ചയായും ചർച്ചയാകേണ്ടതുണ്ട്. അപനിർമ്മിതികൾ രാഷ്ട്രീയലക്ഷ്യത്തോടുകൂടി പ്രചരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്യുമ്പോൾ വിയോജിപ്പുകൾ അവഗണിക്കപ്പെടുന്നു എന്നത് കേവല യാഥാർഥ്യമാണ്. ആധുനികതയെ ആഴത്തിൽ ഉൾകൊണ്ട് കലയോട് സന്നിവേശിക്കുമ്പോൾ ആ സൃഷ്ടിയോടൊപ്പം സാമൂഹിക ചലനങ്ങളും ഉണ്ടാവുന്നുണ്ട്. പാർശ്വവൽകരിക്കപ്പെട്ടു പോവുന്നർ, ഇനിയും തുല്യത കൈവരാത്തവർ, വ്യവസ്ഥാപിതവൽകരിച്ച സാമൂഹിക ചുറ്റുപാടിന്റെ ഇരകൾ - എന്നിങ്ങനെ വ്യത്യസ്തങ്ങളായി അടയാളപ്പെടുത്താവുന്ന മനുഷ്യർ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ നവയുഗ സിനിമകൾ രേഖപ്പെടുത്തുന്നുണ്ട്. അവക്ക്  അർഹിക്കുന്ന പരിഗണന നൽക്കുന്നുണ്ടാ എന്നത് ചോദ്യമാണ്. 



'നാസിർ' - ആളി പടരുന്ന തീവ്രദേശീയത



തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഒരു ടെക്സ്റ്റയിൽ സെയിൽസ് ഏജന്റായി ജോലി ചെയ്യുന്ന നാസിർ. കുടുംബത്തെക്കുറിച്ചും തങ്ങളുടെ ചുററുപാടുകളെക്കുറിച്ചും ചിന്തിച്ച് തന്റെതായ പരിസരങ്ങളിൽ ഒതുങ്ങി ജീവിക്കുകയാണയാൾ. കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതാവസ്ഥ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനനുശ്രിതമായ വരുമാന മാർഗ്ഗം കണ്ടെത്തേണ്ടതുണ്ട്.  ഭാര്യയുടെ ആരോഗ്യത്തെപ്പറ്റിയും നാസിർ ആശങ്കാകുലനാണ്. സിനിമ എന്ന നിലയിൽ 'നാസിർ' നടത്തുന്ന രാഷ്ട്രീയ പ്രതിരോധം അഭിനന്ദനാർഹമാണ്. കേന്ദ്ര കഥാപാത്രത്തിന്റെ മാനസിക സംഘർഷത്തോടൊപ്പം സഞ്ചരിക്കുമ്പോഴും സമൂഹത്തിൽ നിഴലിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ സിനിമയിൽ വ്യക്തമാണ്. ഭൂരിപക്ഷവാദത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയ ചുറ്റുപ്പാടുകൾ നാസിർ സഞ്ചരിക്കുന്ന പരിസരങ്ങളിലെല്ലാം നിലനിൽക്കുന്നുണ്ട്. തീവ്രദേശീയതാവാദികൾ നാസിർ എന്ന മനുഷ്യനെ അക്രമിക്കുന്നതിന് ഒറ്റ കാരണമേ ഉള്ളു - അയാളുടെ മതം, അയാൾ ഉൾകൊള്ളുന്ന വിശ്വാസം. പ്രത്യക്ഷമായി രാഷ്ട്രീയത്തിൽ ഒന്നും ഇടപെടാത്ത ഒരു മനുഷ്യൻ എങ്ങനെയാണ് ചുരുങ്ങിയ സമയംകൊണ്ട് ഒരു ലഹളയുടെ ഇരയാക്കുന്നതെന്നും, ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ചും മുസ്ലീങ്ങൾ എങ്ങനെ ഇന്ത്യയിൽ രണ്ടാംകിട പൗരൻന്മാരായി മാറുന്നതെന്നും സിനിമ വ്യക്തമാക്കുന്നു. ഒരു ജനാധിപത്യ മതേതര രാജ്യത്തിന്റെ മാറുന്ന മതാധിഷ്ഠിത മനസ്സ് ചിത്രം വ്യക്തമാക്കുന്നു. ഒരു വ്യക്തിയിലൂടെ അയാൾക്ക് നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളിലൂടെ നീറുന്ന ഇന്ത്യൻ യാഥാർഥ്യങ്ങളെ രേഖപ്പെടുത്തുന്നു ചിത്രം. 



'മഹത്തായ ഇന്ത്യൻ അടുക്കള' ഓർമിപ്പിക്കുന്നത്





ഇന്നും ജനാധിപത്യവൽകരിക്കാത്ത ഭാരതീയ അടുക്കള സ്ത്രീകളെ എങ്ങനെയെല്ലാം തടവറയിലാക്കുന്നു എന്ന് 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' സസൂക്ഷ്മം നിരീക്ഷിക്കുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ അത്രയും കൃത്യമായി അടയാളപ്പെടുത്താനും വിശകലനം ചെയ്യാനും സിനിമ മുതിരുന്നു. ഊൺമേശയിലെ വ്യത്തിയും, അടുക്കളയുടെ അവകാശവും സ്ത്രീക്ക് മാത്രം എന്ന് വ്യാഖ്യാനിച്ചെടുക്കുന്ന പുരുഷ നിർമ്മിത കാഴ്ചപ്പാടുകൾ എത്ര നാൾ അഭിസംബോധന ചെയ്യപ്പെടാതെ പോകും? ഊൺ മേശയിൽ തങ്ങൾ തുപ്പിയ എച്ചില്ലിന്റെ അറ്റത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്ന സ്ത്രീകൾ എല്ലാക്കാലത്തും ‘സ്വാഭാവികമായ’ കാഴ്ചയാണെന്നിരിക്കെ ഇത്രയും കാലം ആ ദൃശ്യത്തെ വിമർശനവിധേയമാക്കി ചിത്രീകരിക്കാത്തത് ബോധപൂർവ്വമാണ്. പുരുഷ കേന്ദ്രീകൃത സമൂഹത്തിനായി വാദിക്കുന്നത് കൂടുതലും സ്ത്രീകളാണെന്ന യാഥാർഥ്യം എത്ര പേർ തിരിച്ചറിഞ്ഞിട്ടുണ്ട് ? ആധുനിക വിദ്യാഭ്യാസവും തുല്യതയും വിഭാവനം ചെയ്യുന്ന പുതുതലമുറയെ ആചാരങ്ങളിലും വിശ്വാസങ്ങളിലും കെട്ടി കണ്ടീഷൻ ചെയ്തെടുക്കുന്നതും പുരോഗമന നാട്ട്യം പറയുന്ന ഈ സമൂഹം തന്നെയാണ്. ആർത്തവവും അശുദ്ധിയും എന്ന മതാത്മക ചിന്താഗതി പേറുന്നത് പഴയ തലമുറ മാത്രമല്ലെന്നും പുതിയകാല പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീയെ അടിച്ചമർത്താൻ ബോധപൂർവം ചെയ്യുന്ന ഒരു തന്ത്രം കൂടിയാണ് ഇതെന്നും ചിത്രം വായിച്ചെടുക്കുന്നു. കൈ പൊള്ളുന്ന രാഷ്ട്രീയം ഉറക്കെ വിളിച്ചു പറയുമ്പോൾ, കാണുന്ന പ്രേക്ഷകനിലും വിപ്ലവം അലയടിക്കുന്നു. എന്നാൽ വലിയ പ്രതിരോധങ്ങളും ആചാരവിശ്വാസ വാദങ്ങളും ഇതിനെതെരിരെ വരുന്നത് ജനാധിപത്യപരമായ ചർച്ചയ്ക്ക് സ്വാഗതം ചെയ്യാമെങ്കിലും സിനിമ പങ്കുവെക്കുന്ന സാമൂഹിക പരിസരങ്ങൾ ഇന്നും നിലനിൽക്കുന്ന ഇരുണ്ട കാലത്തെ സൂചിപ്പിക്കുന്നതാണെന്ന് പറയാതെ വയ്യാ. ആർത്തവം അശുദ്ധിയാണെന്ന് സ്വയം പറഞ്ഞ് നിർമിത പുരുഷാധിപത്യ സമൂഹത്തെ തൃപ്തിപ്പെടുത്താൻ കൂട്ടമായി മുന്നോട്ട് വരുന്ന സ്ത്രീജനങ്ങൾ ഒരു വശത്ത്; മറ്റൊരിടത്ത് തന്റെ സ്വാതന്ത്ര്യം തിരഞ്ഞ് തന്നെ അടിമയാക്കുന്ന ആചാരങ്ങളിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും കെട്ടുപൊട്ടിച്ച് ഒരു ജനാധിപത്യ സമൂഹത്തിലെക്ക് നടന്നുനീങ്ങുന്ന ദൃശ്യം. ഒട്ടും കലർപ്പില്ലാത്ത സാമൂഹിക യാഥാർഥ്യങ്ങൾ ചൂണ്ടികാണിക്കുമ്പോൾ അതിൽ തെറ്റ് എത് ശരി ഏത് എന്നുകൂടി സിനിമ പറഞ്ഞു വെക്കുന്നു.



'ഊർ ഇരവ് '- തുടരുന്ന ജാതി ചിന്തകൾ, ദുരഭിമാന കൊലകൾ





ജാതി ഒരു ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യമാണ്. ശ്രേണീകൃത വ്യവസ്ഥയിൽ തട്ടുതട്ടായി കിടക്കുകയും ഓരോ തട്ടിൽ നിന്നും താഴെയുള്ളവരെ കണ്ടെത്തി ചൂഷണമുറപ്പ് വരുത്തുന്ന  സങ്കീർണമായ സാമൂഹിക വ്യവസ്ഥിതി. ഈ വ്യവസ്ഥയിലെക്കാണ് 'ഊർ ഇരവ്' എന്ന വെട്രിമാരന്റെ ചെറും ചിത്രം ചോദ്യങ്ങളുയർത്തുന്നത്. സുമതിയും ഹരിയും ഒരുമിച്ചൊരു ജീവിതം തിരഞ്ഞെടുക്കുന്നു. തുടർന്ന് സുമതിയുടെ പിതാവ് ജാനകിരാമൻ തന്റെ മകളെ കാണാൻ ബാംഗ്ലൂരിൽ എത്തുന്നതും ഗർഭിണിയായ തന്റെ മകളെ നാട്ടിലെക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ജാതി കേന്ദ്രീയമായി നിലകൊള്ളുന്ന തന്റെ നാട്ടിൽ അതു ലംഘിച്ച് വിവാഹം ചെയ്തത്തിൽ ഏറെ നാളായി തന്നെ അവഗണിച്ച അച്ഛന്റെ കോപം അടങ്ങി എന്നവൾ വിചാരിക്കുന്നു. തുടർന്ന് നാട്ടിലെത്തുന്ന സുമതിക്ക് നേരിടേണ്ടി വരുന്ന അസാധാരണ സംഭവ വികാസങ്ങളാണ് ചിത്രം! ജാതിയുടെ തീവ്രഭാവവും അതിന്റെ ചുഴിയിൽ നിന്ന് കരകയറാൻ കഴിയാത്ത മനുഷ്യ സമൂഹവും സിനിമയിൽ പ്രതിപാദ്യ വിഷയമാവുന്നു. ജനാധിപത്യ രാജ്യം എന്ന് ഖ്യാതി മുഴക്കുമ്പോളും ഇന്ത്യയിൽ തുല്യത നാമമാത്രമാണെന്നും ആളുകൾ ജാതിയെ ഒരു സാംസ്കാരിക മൂലധനമായി കാണുന്നുവെന്നും ചിത്രം പറയുന്നു. ഇടുങ്ങിയ ചിന്താഗതികളിലും, താൻ ചെയ്യുന്നത് ശരിയാണ് എന്ന് വിശ്വസിക്കാൻ സാധിക്കുന്നിടത്താണ് ആൾകൂട്ടം നമ്മെ ഭയപ്പെടുത്തുന്നത്. കുടുംബത്തിന്റെ യശസ്സ് ഉയർത്താൻ പിതാവ് ചെയ്യുന്ന കൊടുംക്രൂരതകൾക്ക് ശരി കണ്ടെത്തുന്ന പ്രത്യയശാസ്ത്രം ദുരഭിമാന കൊലപാതകങ്ങളെയും ജാതി ചിന്തകളെയും ന്യായീകരിക്കുന്നതാണ്. ഒരു ഞെട്ടലോടെ മാത്രം കണ്ടുതീർക്കാൻ സാധിക്കുന്ന ചിത്രം. സ്നേഹം ഭ്രാന്തായും വെറുപ്പായും മാറിമറയുമ്പോൾ അതിന്റെ കാരണത്തെ മരവിപ്പോടെ മാത്രമേ ഓർത്തെടുക്കാൻ കഴിയൂ- ജാതി! ജാതി ചിന്തകൾ!



സ്ത്രീ സ്വാതന്ത്ര്യത്തിലെക്ക് 'ഹെല്ലാരോ'



സംഗീതവും സ്വാതന്ത്ര്യവും - ഗുജറാത്തി ചിത്രം 'ഹെല്ലാരോ' നടന്നുനീങ്ങുന്നതും പുത്തൻ ലോകത്തെ വിഭാവന ചെയ്തുകൊണ്ടാണ്. വർഷങ്ങളായി മഴ പെയ്യാത്ത ഗുജറാത്തിലെ ഒരു ഗ്രാമത്തിൽ അതിനു കാരണം എന്ന തരത്തിൽ സ്ത്രീവിരുദ്ധമായ നിരവധി കഥകളാണ് കേൾക്കുന്നത്. ദൈവത്തിനെ പ്രസാദിപ്പിക്കാൻ ഗ്രാമത്തിലെ പുരുഷൻന്മാർ ഗർബനൃത്തം ചവിട്ടുന്നു. സ്ത്രീകൾക്ക് ഇതുചെയ്യാൻ അനുവാദമില്ലതാനും. ആ നാട്ടിലെ സ്ത്രീകൾകളുടെ പ്രധാന തൊഴിൽ അങ്ങേ തടാകത്തിൽ നിന്ന് വെള്ളം കൊണ്ടുവരലാണ്. അതിനിടയിൽ ഒരു ആളെ രക്ഷിക്കുന്നതും പിന്നീട് സ്ത്രീകൾ ഒരുക്കിയ സംരക്ഷണത്തിൽ അയാൾ സംഗീതം വായിക്കുകയും മറ്റുള്ളവർ ഗർബനൃത്തം വെക്കുകയും ചെയ്യുന്നു. പുരുഷാധിപത്യത്തിന്റെ പടുകുഴിയിൽ ജീവിക്കുന്ന സ്ത്രീകൾക്ക് നൃത്തം സ്വാതന്ത്യമാവുന്നു, വിമോചനമാവുന്നു. പുരുഷൻ നിർമ്മിച്ചെടുത്ത കെട്ടുകഥകളിൽ മാത്രം വിശ്വസിച്ച് പോരുന്ന ആ ഗ്രാമത്തിൽ അന്ധവിശ്വാസത്തെ തോൽപ്പിച്ച് മഴയിൽ ആനന്ദ നൃത്തമാടുന്ന സ്ത്രീ ഒരു രാഷ്ട്രീയ പ്രതിരോധമാവുന്നു. ഇന്ത്യൻ ഗ്രാമപ്രദേശങ്ങളിൽ വേരോടുന്ന സ്ത്രീ വിരുദ്ധതയും അവരുടെ സ്വാതന്ത്യ നിഷേധവുമെല്ലാം ചർച്ച ചെയ്യുമ്പോൾ കലയെ ആരെല്ലാം ഭയക്കുന്നു എന്ന ചോദ്യം കൂടി സിനിമ മുന്നോട്ടുവെക്കുന്നു. അന്ധതയിൽ ജീവിക്കുന്നവർക്ക് കല പ്രകാശമാവുമ്പോൾ ന്യത്തവും സംഗീതവും തുല്യതയുടെയും സ്ത്രീ സ്വാതന്ത്യത്തിന്റെയും ഉയർത്തുപാട്ടായും മാറുന്നു.



ഇന്ത്യൻ ഗ്രാമീണ സാഹചര്യങ്ങളുടെ 'ബ്രിഡ്ജ്'



പ്രകൃതി ദുരന്തങ്ങൾ ഇന്ത്യൻ ഗ്രാമീണരുടെ കണ്ണുനീർ കാണാത്ത ഒരു വർഷവും ഉണ്ടാവാറില്ല. ആസമിലെ ബ്രഹ്മപുത്ര നദികരയുടെ തീരങ്ങളിൽ തങ്ങുന്ന ജനങ്ങൾക്ക് വർഷാവർഷം പെയ്തിറങ്ങുന്ന ഓരോ മഴയും ദുരിതക്കയമായി മാറുന്നുണ്ട്. കൊയ്ത്തും പാട്ടുമായി ഒരുകാലത്ത്  ഉത്സവപ്രതീതിയോടെ ജീവിച്ചിരുന്ന ഗ്രാമീണർ കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരിതം അനുഭവിക്കുകയാണ്. ജോനകി എന്ന പെൺകുട്ടി പഠിക്കുകയും ഒപ്പം വീട്ടുകാരെ കൃഷിയിൽ സഹായിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മഴയോടുകൂടി അവിടത്തെ പാലം തകർന്നു പോയതിനാൽ ഇന്ന് പുഴ കടക്കാൻ ഒരു ചെറുവള്ളം മാത്രമേ ഉള്ളു. ഈ അസാധാരണ സാഹചര്യം ആ പ്രദേശത്തെ മുഴുവൻ ആളുകളെയും ബാധിക്കുന്നു. ഒറ്റപ്പെട്ട ഒരു പ്രദേശമായി ആ ഗ്രാമം മാറിയിരിക്കുന്നു. ഭരണകൂടം വോട്ട് ബാങ്കിനപ്പുറം ആ ജനതയെ പരിഗണിക്കുന്നില്ല എന്ന് ചുരുക്കം.  പെയ്തു തോരാത്ത മഴ അവരെ ആ നാട്ടിൽ നിന്നും കുടിയൊഴിപ്പിക്കുന്നു. എല്ലാം നഷ്ടപ്പെട്ടിട്ടും പ്രതീക്ഷയോടെ വീണ്ടും മുന്നേറുന്ന മനുഷ്യരെ സിനിമ കാണിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന് ഉത്തരവാദിയെന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു ചിത്രം. ജോനകി ആധുനിക രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയുടെ ഇര മാത്രമാണ്. നഷ്ടപ്പെട്ട പ്രണയം, തുല്യത തരാത്ത സമൂഹം, സ്ത്രീ എന്ന നിലയിൽ നേരിടേണ്ടി വരുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിങ്ങനെ ഇതിനെയെല്ലാം വെടിഞ്ഞും അതിജീവനത്തിന്റെ പാതകൾ ചവിട്ടുമ്പോൾ മനുഷ്യമനസ്സിന്റെ പ്രതീക്ഷയുടെ സിനിമ കൂടിയാവുന്നു ബ്രിഡ്ജ് .പ്രളയാനന്തരം കാണിക്കുന്ന ഗ്രാമീണ കാഴ്ച്ചകൾ സാമൂഹിക നീതിയും വികസനവും എന്ന രാഷ്ട്രീയ വിഷയത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതാണ്.രാജ്യത്തിന്റെ വിഭവവിതരണം എത്രത്തോളം ഏകപക്ഷീയമാണെന്നും മനുഷ്യന്റെ നിലനിൽപ്പിനെ സംബന്ധിച്ച യഥാർത്ഥ പ്രശ്നങ്ങൾക്ക് ഭരണകൂടം എത്രത്തോളം മുഖവില കെടുക്കുന്നുണ്ടെന്നും ചിത്രം രാഷ്ട്രീയമായി ചോദ്യം ചെയ്യുന്നു.



രാഷ്ട്രീയ മുദ്രാവാക്യം- 'ജയ് ഭീം'



ജാതീയമായ വിവേചനവും അതിന്റെ പിൻബലത്തിൽ നടക്കുന്ന അന്യായമായ ലോക്കപ്പ് പീഡനങ്ങളും നാം ഒരുപാട് കണ്ടിട്ടുണ്ട്. സാമൂഹികവും സാമ്പത്തികവുമായി ഒരു പ്രിവിലേജും ഇല്ലാത്തവരെ ഭരണകൂടം തങ്ങളുടെ വേട്ടമൃഗങ്ങളായി മാറ്റുന്നു. ഇവിടെയാണ് തുല്യത എന്ന ആശയത്തിനു വേണ്ടി നിലനിന്ന മഹാനായ അംബേദ്കറെപറ്റിയും അദ്ദേഹത്തിന്റെ മുദ്രാവാക്യമായ ജയ് ഭീമി'നും പ്രശസ്തി ഏറുന്നത്. ജാതി നോക്കി നടത്തുന്ന അന്യായ അറസ്റ്റും തുടർന്ന് തന്റെ ഭർത്താവിനെ രക്ഷിക്കാൻ സെങ്കനി നടത്തുന്ന അസാധാരണമായ പോരാട്ടവുമായാണ് 'ജയ് ഭീം' മുഴങ്ങുന്നത്. തമിഴിൽ ഇത്തരം പ്രമേയങ്ങളുള്ള ആദ്യ സിനിമ അല്ലെന്നിരിക്കെ മുഖ്യധാരയുള്ള ഒരു നടന്റെ ചേർന്നുനിൽപ്പ് ചിത്രത്തിന്റെ സാമൂഹിക പരിസരങ്ങളെ കൂടുതൽ ഉറക്കെ ചർച്ചയിൽ കൊണ്ടുവരാൻ സാധിച്ചു എന്നതിൽ തർക്കമില്ല. എല്ലാവർക്കും തുല്യത കൽപ്പിക്കുന്ന നിയമ വ്യവസ്ഥയും അത് നടപ്പില്ലാക്കുന്ന ഭരണകൂടവും തമ്മിലുള്ള കലഹമായും ചിത്രത്തെ വ്യാഖ്യാനിക്കാം. ഭരണഘടനാപരമായ തുല്യത നിയമവ്യവസ്ഥയിലൂടെ സ്വന്തമാക്കുന്ന 'ജയ് ഭീം' പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും കഥ കൂടിയാണ്. ജാതി കോമരങ്ങൾക്കു നേരെ ജയ് ഭീം എന്ന മുദ്രാവാക്യം വിളിക്കുകയാണ് സിനിമ. കടുത്ത ഇന്ത്യൻ യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതിനോടൊപ്പം  സാമൂഹിക നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പിനും ആഹ്വാനമുണ്ടാകുന്നു.



കാലഘട്ടത്തെ രേഖപ്പെടുത്തുക എന്നത് കലാപരമായ ധർമമാണ്. ഇരുണ്ട വ്യവസ്ഥയോട് രാഷ്ട്രീയമായി സംവദിക്കുക എന്നത് സിനിമയുടെ സാമൂഹിക ദർശനമാകണം. ഇന്ത്യൻ യാഥാർഥ്യങ്ങളെ വരച്ചിടുന്ന ദൃശ്യ സംസ്കാരം സാമൂഹിക അനീതിക്കെതിരെ നടത്തുന്ന ചെറുതുനിൽപ്പിന്റെ പോരാട്ട ഭൂമികകൂടിയാണ്.




No comments:

Post a Comment