Search Movies

Monday, 28 August 2023

ജോയ്‌ലാൻഡ്- സ്വാതന്ത്ര്യം തിരയുന്ന മനുഷ്യർ





ഹൈദറും മുംതാസും തമ്മിൽ പ്രണയിച്ചിരുന്നോ എന്ന് ചോദിച്ചാൽ,  പൂർണ്ണാർത്ഥത്തിൽ അതേ എന്ന ഉത്തരമില്ല. ഓരോ മനുഷ്യനും അത്യന്തം സ്നേഹിക്കുന്നത് അവനവനെ തന്നെയാണ്, സ്വന്തം സ്വതന്ത്ര കാഴ്ചപ്പാടുകളെയാണ്. അവിടെ തങ്ങളുടെ പ്രിയപ്പെട്ടവരെപ്പറ്റിയുള്ള മറവിയും സ്വാഭാവികമാണ്. വ്യക്തികളിൽ നിറയുന്ന സ്വാതന്ത്ര്യത്തിന്റെ ഉത്സവമാണ് സിനിമ. പക്ഷെ സമൂഹം ആർക്കെല്ലാം ഇത് അനുവദിക്കുന്നു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. പുരുഷാധിപത്യം ഒരു സിസ്റ്റത്തെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്നും, ലിംഗ പദവിയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്വപ്നം കാണാൻ സാധിക്കുകയുള്ളു എന്നുമൊക്കെ സിനിമ ദൃശ്യവൽകരിക്കുമ്പോൾ ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സഹനമാണെന്ന് പറയാതെ പറയുന്നു.

വ്യവസ്ഥകൾ തീർക്കുന്ന മരണം - മുംതാസ്


ഹൈദറിന്റെ കുടുംബത്തിലെ മുഗൾ രാജവംശ മേന്മകളിൽ ഒട്ടും അഭിരമിക്കാതെ ആധുനികതയോടൊപ്പം നടക്കാൻ ശ്രമിക്കുകയാണ് മുംതാസ്. ഒരു മതാധിഷ്ഠിത സമൂഹത്തിൽ സ്ത്രീകൾക്കായി നിർണ്ണയിക്കപ്പെട്ട ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കാതെ തന്റെ ഇഷ്ടതൊഴിലിലൂടെ അവൾ സ്വാതന്ത്ര്യം കണ്ടെത്തിയിരുന്നു. സ്ത്രീക്കും പുരുഷനും തുല്യത കൊടുക്കുന്ന, പരസ്പരം ബഹുമാനിക്കുകയും ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്ന ഒരു ആധുനിക സമൂഹം സ്വപ്നം കാണുന്നു മുംതാസ്. ഹൈദറിന് ഒരു ജോലി ലഭിക്കുമ്പോൾ കുടുംബത്തിന്റെ അഭ്യർത്ഥനയിൽ മുംതാസിന് വീട്ടിലൊതുങ്ങേണ്ടി വരുന്നു. ഹൈദർ സ്വന്തം സ്വത്വം ഉൾകൊള്ളുവാനുള്ള യാത്രയിൽ, സ്വാതന്ത്ര്യ കാഴ്ച്ചപ്പാടുകളിലേക്ക് കണ്ണോടിക്കുന്നു. തനിക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോവുന്നു എന്ന വാർത്ത ഒരു ആഹ്ലാദവും അവളിൽ ഉണ്ടാക്കുന്നില്ല മറിച്ച് പറന്നുയരാൻ ആഗ്രഹിക്കുന്നിടത്ത് ചിറകുകൾ അറ്റുവീഴുന്നതിന്റെ സൂചനയായി മാത്രം അതിനെ കണ്ടു.

ഒരിക്കൽ ആടിന്റെ കഴുത്തിൽ കത്തി വെക്കുന്ന ഹൈദറിന് പല പ്രാവശ്യം കൈവിറക്കുകയും അതിനെ കൊല്ലാൻ സാധിക്കുകയും ചെയ്യുന്നില്ല. തന്റെ ഭർത്യപിതാവിനു മുന്നിൽ ഹൈദർ അപമാനിതനാവാതിരിക്കാൻ മുംതാസാണ് ആ  പ്രവർത്തി ചെയ്യുന്നത്. ഹൈദറിനെക്കാൾ മാനസികമായി ആത്മബലമുള്ള മുംതാസ് എങ്ങിനെയാണ് മരണത്തെപ്പറ്റി ചിന്തിച്ചത് ? അത്രയേറെ ഒരു വ്യവസ്ഥക്കുള്ളിൽ പെട്ടുപോയ പെണ്ണായി മാറിയത് ? വീട്ടിൽ നിന്ന് ഓടിയൊളിക്കാൻ നോക്കിയിട്ടും എങ്ങനെയാണ് അതിനും സാധിക്കാതിരുന്നത് ? ആരാണ് ഒരു സ്ത്രീ എന്ന നിലയിൽ തന്നെ പിടിച്ചുവെക്കുന്നത് എന്ന് മുംതാസും ഒരുവേള ചിന്തിച്ചുകാണും.

പ്രണയം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിങ്ങനെ കെട്ടുകൾകൂടിചേർന്ന് കിടക്കുന്ന ഒരു സമൂഹത്തിൽ തന്റെ പ്രസക്തിയെപ്പറ്റി അവൾ ചിന്തിച്ചു. ശൂന്യതയിലേക്ക് നോക്കി അൽപ്പം സ്നേഹത്തിനുവേണ്ടി പ്രാർത്ഥിച്ചു. ഹൈദർ തന്റെ വലിയ ലോകത്തിൽ സഞ്ചരിക്കുമ്പോൾ മുംതാസ് തന്റെ നഷ്ടങ്ങളെ ഓർത്ത് വിതുമ്പി. ജനാധിപത്യവും തുല്യതയും എന്താണെന്നറിയാത്ത മതാധിഷ്ഠിത സമൂഹത്തിൽ പുരുഷാധിപത്യം എന്നും നിലനിൽക്കും. മനുഷ്യൻ നിർമിച്ചെടുത്ത ആ വ്യവസ്ഥക്കുള്ളിൽ ഒതുങ്ങി പോവുന്നവർ പ്രത്യേകിച്ചും സ്ത്രീകൾ അതിനെ ചോദ്യം ചെയ്യാൻ പോലും കഴിയാതെ അനുസരിക്കേണ്ടിവരുന്നത് സാഹചര്യങ്ങളുടെ സമ്മർദ്ദംകൊണ്ടാണെന്ന് പറയേണ്ടിവരും. എന്നാൽ മുംതാസ് ഇതിനൊടൊന്നും സന്ധിചെയ്യാതെ തന്റെ പാത തിരഞ്ഞെടുക്കുമ്പോൾ ഇരുണ്ട ഒരധ്യായം മാത്രമേ നമുക്ക് മുന്നിൽ വെക്കാനുള്ളു - വ്യവസ്ഥകൾ! വ്യവസ്ഥകൾ തീർക്കുന്ന മരണങ്ങൾ!

അരക്ഷിതാവസ്ഥയുടെ പാകിസ്ഥാൻ



തൊഴിലില്ലായ്മ, ദാരിദ്ര്യം, ജാതി-മത വ്യവസ്ഥകൾ, പുരുഷാധിപത്യം എന്നിങ്ങനെ സങ്കീർണ്ണമായ ഒരു സാമൂഹിക ചട്ടകൂടിൽ നീങ്ങുന്നു പാകിസ്ഥാൻ കാഴ്ചകൾ. ഇന്ത്യക്ക് സമാനമായ സാമൂഹിക പരിസരങ്ങൾ. മധ്യവർത്തികളുടെ ലോകം, ആഗ്രഹങ്ങളിലേക്ക് പറന്നുയരാൻ ശ്രമിക്കുന്ന മനുഷ്യർ, സാമൂഹിക സംഘർഷങ്ങൾ എന്നിങ്ങനെ ഏതൊരു സമൂഹത്തിൽ നടക്കുന്നതും എന്നാൽ ആ സമൂഹത്തിന്റെ പ്രത്യേകമായ വൈവിധ്യതയും കൂടിചേരുന്ന ആഖ്യാനത്തിൽ പെട്ടെന്ന് തന്നെ ആർക്കും ബന്ധിപ്പിക്കാൻ സാധിക്കുന്ന മനുഷ്യാവസ്ഥകൾ.

രണ്ട് തലമുറകൾ അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും നോക്കി കാണുന്ന രീതി, സ്ത്രീയുടെയും പുരുഷന്റെയും ട്രാൻസ് വനിതകളുടെയും വ്യത്യസ്ത കണ്ണുകളിലൂടെ നോക്കികാണുന്ന ആശയലോകം എനിങ്ങനെ എല്ലാ കോണിലൂടെയും അടയാളപ്പെടുത്തുന്ന ദേശത്തിന്റെയും മനുഷ്യരുടെയും പ്രതിരൂപമാവുന്നു ചിത്രം.

സ്വത്വം, ലിംഗം, പ്രണയം - ബിബയും ഹൈദറും




മനുഷ്യരിൽ നിറയുന്ന ഇമോഷനുകളുടെ അതിപ്രസരം, വ്യക്തി ബന്ധങ്ങളുടെ അതി സങ്കീർണത ഹൈദറിലും ബിബയിലും പ്രകടമായി തന്നെ കാണാം. സ്വത്വം തിരയുന്ന രണ്ട് മനുഷ്യർ എല്ലാം മറന്ന് പരസ്പരം പ്രണയിക്കുമ്പോൾ വ്യവസ്ഥകൾ എങ്ങിനെയെല്ലാം തങ്ങളെ ബാധിക്കുമെന്നും തുല്യത സങ്കൽപ്പരൂപം മാത്രമാണെന്നും മനസിലാക്കുന്നു. സമൂഹം അത്രമേൽ തന്നെ പരാജയപ്പെടുത്താൻ നോക്കിയിട്ടും ബിബ അതിനോട് പോരാടുന്നുണ്ട്. എന്നാൽ ഹൈദർ തന്റെ വ്യക്തി സങ്കൽപ്പത്തിലൂടെ മാത്രം സഞ്ചരിച്ച് പ്രകടമായ സാമൂഹികാവസ്ഥയെപ്പറ്റി മനസിലാക്കാൻ സാധിക്കാത്ത ഒരാളാണ്. ഒരു പുരുഷൻ എന്ന നിലയിൽ താൻ ചെയ്യേണ്ട സാമൂഹിക വ്യവസ്ഥയിലൂന്നിയ വേഷം ഹൈദർ മനസിലാക്കുമ്പോൾ വിമോചനത്തിന്റെ സാധ്യതകൾ അവിടെ തുറക്കുന്നു. എന്നാൽ സമയം അതിന്റെ നിലയിൽ ഹൈദറിനോട് കരുണ കാണിക്കുന്നുമില്ല. ബിബയുടെയും ഹൈദറിന്റെയും പ്രണയ നിമിഷങ്ങൾ സന്തോഷത്തിന്റെ തിളക്കമാവുന്നുണ്ടെങ്കിലും അതിന്റെ ആയുസ് പരിമിതമായിരുന്നു.
അതിസങ്കീർണതയുടെ സാമൂഹികവ്യവസ്ഥകളിൽ തങ്ങളുടെ സ്വത്വം പരതി അലയുന്ന മനുഷ്യരായി അവർ അടയാളപ്പെടുത്തുന്നു.

തിളങ്ങിക്കൊണ്ടിരിക്കുന്ന ജോയ്‌ലാൻഡ്

തന്റെ ആദ്യ സംവിധാനത്തിൽ അഭിമാനകരമായ നേട്ടമാണ് സയിം സാദ്ദിഖ് ജോയ്‌ലാൻഡ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തിന് സമ്മാനിച്ചത്. കാൻ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിച്ച ആദ്യ പാകിസ്ഥാനി സിനിമ. പാകിസ്ഥാനിൽ പ്രദർശനം നിരോധിച്ച എന്നാൽ പാകിസ്ഥാന്റെ ഓസ്കാർ നാമനിർദ്ദേശ ചിത്രം എന്ന ഒറ്റ വാചകം മതി ചിത്രത്തിന്റെ പ്രമേയ തീവ്രതയും കലാസൃഷ്ടി എന്ന രീതിയിൽ അതിന്റെ മൂല്യവും തിരിച്ചറിയാൻ. നിരോധനത്തിലും വിവാദങ്ങളിലും തളരാതെ ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിലെല്ലാം നിറ സാന്നിധ്യമായി തങ്ങളുടെ രാഷ്ട്രീയം രേഖപ്പെടുത്തുന്ന ജോയ്‌ലാൻഡ് ഇന്ന് ലോക സിനിമാഭൂപടത്തിൽ തിളങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് നിസംശയം പറയാം.

Wednesday, 30 November 2022

A City of Contradicting Lives: Varanasi in 'Masaan' & 'Mukti Bhavan'

Some stories are so embedded in their geographic setting that they serve the bottomline of the narrative and capture the nuances of culture and social life. Mukti Bhavan (2016) and Masaan (2015) are two acclaimed indie films that not just feature, but are rooted in the soul of Varanasi, the "spiritual" city. The cultural and social elements of the city of Varanasi cannot be pulled apart from the narrative of either film. Yet interestingly, the portrayal of the same city happens to have a contradictory face and guise.

Mukti Bhavan (Hotel Salvation) opens up to the scary ambiguous dream of Daya, an elderly person in his 80s. He appears convinced that his days are about to end, and hence shares his adamance about spending his last days in Varanasi. The purpose of Daya’s visit is to breathe his last at the holy banks and attain salvation. He is accompanied by his dutiful son, Rajiv, who is getting overwhelmed by his work load. The film, directed by debutant Shubhashish Bhutiani, soulfully portrays a father-son relationship that gets better with time, as they sort out the subtle discrepancies between themselves.



Masaan (Crematorium), the debut film of Neeraj Ghaywan, is a poignant ode to the loss of loved ones in life. In its hyper-linked narrative, Masaan portrays and switches between the lives of two unrelated central characters, namely, Devi and Deepak, residing in Varanasi. Both of them are subjected to extreme grief and are in their pursuit of "surviving life". Apart from Varanasi being their geographic setting, both Masaan and Mukti Bhavan are eloquent about the underlying sense of loss that is associated with human lives. The nuances of relationships are beautifully captured so that they appear emotionally appealing.

Beyond the obvious as well as subtle resemblance in setting and emotion, there seems to be a compelling contradiction in the portrayal of Varanasi in both films, which reveals much about the perspectives of human conditions. And those contradictions should be addressed by combining class, caste, and gender perspectives.

The duo of father and son (in Mukti Bhavan) come as visitors to the city. Varanasi is seen by them in its holy attire, boasted with "Ram" chanting to present us with the "obvious" spiritual heritage, whereas the central characters in Masaan are natives who are brought up there in accordance with the existing social norms. Most of the time, their story world lacks this "holiness," and both central characters are dealing with conflicting social realities. Devi (in Masaan) is put into extreme agony by the death of her lover, who committed suicide when both were caught by police on a morality raid at a hotel. She gets harassed as society understands premarital sex as a bigger curse. Devi even remarks, 'the smaller the city, the narrower the world view'—justifying her choice of getting employed somewhere out of her hometown.

The central characters in Mukti Bhavan seem to belong to the middle class and a "relatively" higher caste. Visiting Varanasi happens to be a spiritual vacation for them. Deepak (in Masaan) belongs to the Dom community, who are entitled to do the cremation of dead bodies at the ghats. The ghats never provided him with spiritual relaxation. Instead, his "lower" caste identity brings hardship, transforming his routine life into a struggle for survival. Masaan would probably be the first film to represent the lives of the Dom community. The life of Devi, despite the privilege of caste, is never spared from hardships as class and gender hindrances are embedded within social morality. 


Let’s say the central characters of both Masaan and Mukti Bhavan were in Varanasi on the same day. They might have even passed each other without recognising each other. Yet their lives, challenges, pain, aspirations, and destiny are never the same. There exists a contradiction between salvation and existence, revealing the graded social inequality. 

With time, the characters of Mukti Bhavan develop a better rapport and understanding. The spiritual surroundings host their re-connection, and a feeling of contentment resonates within them eventually. They may even revisit the city to be in a state of peace and spiritually relieved. Though the loss of father puts the family into grief, they tend to understand it as a natural evolution associated with life. On the contrary, deaths in Masaan are unexpected and characters seem imprisoned by their grief. Whether it be Devi or Deepak, they seem disappointed and seek a way out of Varanasi.

The characters in Mukti Bhavan are in virtue of salvation and spirituality, while the people of Masaan are in virtue of survival and existence. As mentioned earlier, both the films are eloquent about the nuances of human relationships. But Masaan holds a marginalised perspective to reveal the dust behind divinity.


Friday, 8 November 2019

സെൻസർഷിപ്പിൻറെ രാഷ്ട്രീയ മാനങ്ങൾ







സിനിമ അത് നിർമ്മിക്കപ്പെടുന്ന ദേശത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രതിഫലനങ്ങളാകുകയും, സമൂഹത്തിന്റെ തന്നെ വ്യത്യസ്ത തുറകളിലുള്ള മനുഷ്യരെ സ്വാധീനിക്കാനുതകുന്നതായത് കൊണ്ടുമാണ് പൊതുജന പ്രദർശനത്തിന് മുൻപായി അവയെ സെൻസർ ചെയ്യാൻ അധികാര വർഗ്ഗം തയ്യാറാകുന്നത്.  തെറ്റായ പൊതുബോധ നിർമ്മിതിക്കും, വിപ്ലവ ചിന്തകളുടെ പ്രചാരത്തിനും ഒരുപോലെ  മാധ്യമമാവാൻ സാധിക്കും വിധം സിനിമ സമൂഹത്തിൽ സ്വാധീനമാർജിച്ചിട്ടുമുണ്ട്. നിർമ്മിക്കപ്പെടുന്ന സിനിമകളുടെ എണ്ണത്തിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം മുന്നിലായിരിക്കെ തന്നെ, ഭരണഘടന അനുവദിച്ചു തരുന്ന ആവിഷ്കാര സ്വാതന്ത്ര്യം സെൻസറിങ്ങിലൂടെ എത്രമാത്രം  ഹനിക്കപ്പെടുന്നു എന്നത് പരിശോധിക്കേണ്ടതാണ്.


1952 ലെ സിനിമാറ്റോഗ്രാഫ് ആക്റ്റ് പ്രകാരം രൂപീകൃതമായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ആണ് പൊതുവായി സെൻസർ ബോർഡ് എന്ന് അറിയപ്പെടുന്നത്. പൊതു പ്രദർശനത്തിന് ആവശ്യമായ രീതിയിൽ സെൻസർ സർട്ടിഫിക്കറ്റുകൾ നൽകാനും, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നുമാണ് CBFC യുടെ ചുമതലകൾ. രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ, പരമാധികാരത്തിനോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനോ ഭീഷണിയുയർത്തിയാലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, മാറ്റങ്ങൾ ആവശ്യപ്പെടാനും സെൻസർ ബോർഡിന് അധികാരമുള്ളത്. എന്നാൽ തീവ്രദേശീയതയും, മത-രാഷ്ട്രീയ മൗലികവാദവും ഭരണം കയ്യാളുമ്പോൾ സർഗ്ഗാത്മക ഇടങ്ങളിൽ വന്നുചേരുന്ന രാഷ്ട്രീയബോധം തുടർ വിലക്കുകൾക്ക് വിധേയമാവുകയാണ്. സെൻസർഷിപ്പിന്റെ കത്രികക്കിരയാവുകയും വിലക്കപ്പെട്ടതുമായ ചിത്രങ്ങൾ നിരവധിയാണ്.


ഗുജറാത്ത് കലാപം പശ്ചാത്തലമായി വന്ന രാഹുൽ ഡോലാക്യയുടെ 'പർസാനിയ' (2005), നന്ദിത ദാസിന്റെ 'ഫിറാഖ്' (2008)  എന്നീ ചിത്രങ്ങൾ സെൻസർ വിലക്കിന് ഇരയാക്കപ്പെട്ടതാണ്. അധികാരം കയ്യാളുന്ന തീവ്ര വലതുപക്ഷത്തിന്റെ പ്രതിഷേധവും താല്പര്യങ്ങളും തന്നെ അതിന് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തു. നന്ദിത ദാസിന്റെ ഫയർ(1996), അന്തർദേശീയ തലത്തിലുൾപ്പടെ  ശ്രദ്ധയാകർഷിക്കുകയും, അംഗീകരിക്കപ്പെടുകയും ചെയ്തപ്പോൾ, സ്വവർഗ്ഗരതി പ്രമേയമാവുന്ന ചിത്രത്തിന് സ്വരാജ്യത്ത് വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. ഫൂലൻ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്ത് വന്ന 'ബന്ദിത് ക്വീൻ' (1994), ദീപ മേത്തയുടെ 'വാട്ടർ' (2005) എന്നിവയും ശക്തമായ രാഷ്ട്രീയം ഉൾകൊള്ളുന്ന സിനിമകൾ ഏതുവിധം ഭരണഗൂഢ ധ്വംസനത്തിന് ഇരയാകേണ്ടി വന്നു എന്നതിന്റെ സൂചകങ്ങളാണ്. 2013 ൽ പുറത്ത് വന്ന ജയൻ ചെറിയാന്റെ 'പപ്പീലിയോ ബുദ്ധ' ദളിത് രാഷ്ട്രീയത്തിന്റെയും ഗാന്ധി വിമർശനത്തിന്റെയും ശക്തമായ ഭാഷ്യമായിരുന്നു. അനുമതി നിഷേധിച്ചെങ്കിലും പിന്നീട് സെൻസർഷിപ്പിന്റെ വിധേയത്വത്തിൽ അംഗീകരിച്ച മാറ്റങ്ങളോടെ പൊതു പ്രദർശനാനുമതി ലഭിച്ചു.

അടുത്ത കാലത്ത് മൃഗീയമാം വിധം സെൻസർ ആക്രമണത്തിന് വിധേയമായത് അഭിഷേക് ചൗബേ സംവിധാനം ചെയ്ത 'ഉട്താ പഞ്ചാബ്' ആണ്. പേര് തന്നെ മാറ്റുന്നതുൾപ്പടെ 89 കട്ടുകളാണ് ചിത്രത്തിന് നിർദ്ദേശിക്കപ്പെട്ടത്. പഞ്ചാബിന്റെ ലഹരി മാഫിയയെ കൃത്യമായി തുറന്നുകാണിക്കുന്ന ചിത്രത്തെ പ്രതിരോധിക്കുന്നത് അവിടുത്തെ സർക്കാരിന്റെ നിലനിൽപ്പിന്റെ ആവിശ്യകതയായി വന്നു. ഇത്തരത്തിൽ സമകാലികത്തിൽ ഒതുങ്ങാതെ സെൻസർഷിപ്പിന്റെ വിശാലമായ ചരിത്രം ലോകസിനിമയുടെ പശ്ചാത്തലത്തിൽ  എടുത്താൽ തന്നെ ബോധ്യപ്പെടുന്നത് അവക്ക് പിന്നിലെ രാഷ്ട്രീയ ജാഗ്രതയാണ്. വിരുദ്ധ ആശയത്തെ പ്രതിരോധിക്കാൻ ഉതകുന്ന നടപടികൾ അതാത് ദേശത്തെ ഭരണ സംവിധാനങ്ങൾ കൃത്യമായി നടത്തിവരുന്നു. നേരിട്ടുള്ള സെൻസർഷിപ്പിനപ്പുറം തിരസ്കരിക്കപ്പെടേണ്ട ന്യൂനപക്ഷ ആശയത്തെ മുഖ്യധാര ഇന്നും  എത്ര സമർത്ഥമായി അരുകിവൽക്കരിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് അംബേദ്കർ സിനിമക്ക് മേലുള്ള അപ്രഖ്യാപിത വിലക്ക്. ഇന്നും സർക്കാർ ചിലവിൽ നിർമ്മിതമായ ചിത്രം ഡി.ഡി നാഷണലിൽ പ്രക്ഷേപണം ചെയ്യപെട്ടിട്ടില്ല. ഓൺലൈൻ പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സും, ആമസോൺ പ്രൈമുമെല്ലാം സെൻസർഷിപ്പിന്റെ പരിധിയിൽ വരണമെന്ന ആവിശ്യവും ശക്തിപ്പെടുകയാണ്. 'സാക്രഡ്‌ ഗെയിംസ്' പോലുള്ള ഓൺലൈൻ സീരീസുകൾക്ക് എതിരെ ഹിന്ദുത്വ വാദികളുടെ പ്രതിഷേധമുണ്ടായി എന്നതും ഇതിനോട് കൂടി ചേർത്ത് വായിക്കേണ്ടതാണ്. സമീപ കാലത്ത് ജാതി രാഷ്ട്രീയം കൃത്യമായി ചർച്ച ചെയ്ത ഫാന്ദ്രി, മസാൻ, സൈറത്, പരിയേറും പെരുമാൾ, തിത്തി തുടങ്ങിയ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാകട്ടെ പ്രതീക്ഷാവഹമാണ്.


തിരസ്കരിക്കപ്പെടേണ്ടത് എന്ന് മുഖ്യധാര വിലയിരുത്തുന്ന ന്യൂനപക്ഷ വിയോജിപ്പുകളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയം സെൻസർഷിപ്പിന് പിന്നിൽ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. 'പ്രകൃത്യാ ഒരു പ്രത്യയശാസ്ത്ര മൃഗമാണ് മനുഷ്യനെന്ന' വായന തന്നെ അവന്റെ സർഗ്ഗാത്മക ഇടങ്ങളിൽ വന്നുചേരുന്ന രാഷ്ട്രീയ ബോധത്തിന്റെ സൂചനയാണ്. ആ സർഗ്ഗാത്മകത, സിനിമ പോലൊരു ജനകീയ മാധ്യമത്തിൽ പ്രവർത്തിക്കുമ്പോൾ അതിൻമേൽ ഏർപ്പെടുന്ന വിലക്കുകൾക്ക് പിന്നിൽ ദേശ കാലങ്ങൾക്ക് വിഭിന്നമായി പ്രവർത്തിക്കുന്നത് വിയോജിപ്പിനോടുള്ള (dissent) ഭയമാണ്. ജാതി,മത,വംശ ധ്വംസനങ്ങളുടെ യാഥാർഥ്യം അഭിസംബോധന ചെയ്യുന്നതിനപ്പുറം സൗന്ദര്യാത്മകവും തീവ്രവുമായ ദേശീയത കൊണ്ടാടണം എന്ന നിർബന്ധബുദ്ധിയാണ്.

Tuesday, 18 September 2018

ജയ് ഭീം



കൂട്ടിച്ചേർത്തും തിരസ്കരിച്ചും ചരിത്രം ഇന്നും വികസിച്ചുകൊണ്ടുതന്നെ ഇരിക്കുകയാണ്. പുനഃവായനയും പുനഃനിർമ്മിതിയും അധികാര രാഷ്ട്രീയതിനായി പോലും വിനിയോഗിക്കപ്പെടുന്ന കാലത്ത് ഓരോ ചരിത്രവായനയും ശ്രദ്ധയോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്. ദളിതർക്ക് നേരെയുള്ള അക്രമങ്ങൾ തുടർക്കഥയാവുന്ന കാലത്തു അവർക്ക് മനുഷ്യനായി ജീവിക്കാനുള്ള അവകാശം സംരക്ഷിച്ച അംബേദ്‌കർ ദർശനങ്ങൾ കൂടുതൽ ശക്തിയാര്ജിക്കുകയാണ് വേണ്ടത്. സവർണ്ണരാഷ്ട്രീയത്തിന്റെ അയിത്താചാരത്തിന് ഇന്നും അംബേദ്കറും, അംബേദ്കറുടെ ജനതയും ഇരയാക്കപ്പെടുന്നുണ്ട് എന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ വസ്തുതയാണ്.

സ്വാതന്ത്ര്യ ഇന്ത്യ അംബേദ്കർക്ക് ശേഷം 62 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. 'ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കുകയില്ല' - എന്ന് 1935ൽ നാസിക്കിൽ വെച്ച് പ്രഖ്യാപിച്ചു വർഷങ്ങൾക്കപ്പുറം 1956ൽ രണ്ടു ലക്ഷം അനുയായികളോടൊപ്പം അംബേദ്ക്കർ ബുദ്ധ മതം സ്വീകരിക്കുകയുണ്ടായി. സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയ ഇന്ത്യൻ ചരിത്രത്തിൽ, 'ഭരണഘടനയുടെ ശിൽപ്പി' എന്ന വിശേഷണത്തോടെ ആയിരിക്കും ഒരു വിദ്യാർത്ഥി ഇന്ന് അംബേദ്കറെ പരിചയപ്പെടുക. ഈ അടുത്താണ് ഹിന്ദുവിരുദ്ധ പരാമർശങ്ങൾ ഉണ്ടെന്ന പേരിൽ അംബേദ്ക്കറെ കുറിച്ചുള്ള പുസ്തകം ഗുജറാത്തിലെ സ്‌കൂളുകളിൽ നിന്ന് പിൻവലിക്കുകയുണ്ടായത്. അംബേദ്കറിസത്തെ ഹിന്ദുത്വവാദികളും സവർണ്ണരാഷ്ട്രീയവും ഇന്നും ഭയപ്പെടുന്നുണ്ട് എന്നതിന്റെ തെളിവുകളിൽ ഒന്നുമാത്രമാണിത്. ഒരു ജനാധിപത്യ രാജ്യത്തിൻറെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് പാർലമെന്റ്. അവിടെ ഇൻഡ്യൻ ഭരണഘടനയുടെ ശില്പിയായ അംബേദ്ക്കറുടെ ചിത്രം സ്ഥാപിക്കുന്നത് പോലും 1990 ൽ മാത്രമാണ്. അംബേദ്ക്കറുടെ ജീവിതത്തെ ആസ്‌പദമാക്കി ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത സിനിമ ഇന്നും ഡി.ഡി നാഷണിലിൽ സംപ്രേക്ഷണം ചെയ്യുന്നതിന് അപ്രഖ്യാപിത വിലക്കുണ്ട്. തിരസ്‌ക്കരിച്ചും വിലക്കിയും പ്രതിരോധിക്കുക എന്നത് നടപ്പാവാതെ വരുമ്പോഴാണ് തങ്ങൾക്ക് വിരുദ്ധമായ ആശയം വെച്ചുപുലർത്തിയ നേതാക്കളെ പോലും കടമെടുത്തുകൊണ്ടു ചരിത്രപരമായ വിരോധാഭാസങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.


ചാതുർവർണ്യവും മനുസ്മൃതിയും അസ്തിത്വം നൽകി രൂപപ്പെട്ട ഹിന്ദുത്വത്തിനു ദളിത് വിഭാഗം എന്നും അടിമകളായിരുന്നു. ജ്യോതിറാവു ഫുലെയേയും, അംബേദ്ക്കറേയും പോലുള്ള നേതാക്കളിലൂടെ ആണ് ഇന്ത്യയിലെ അധഃസ്ഥിത വിഭാഗം ഇന്നുകാണും വിധമെങ്കിലും ജീവിതം സാധ്യമാക്കുന്നത്. ഇൻഡ്യ സ്വാതന്ത്ര്യമാവുക എന്നത് ബ്രിട്ടീഷുകാരിൽ നിന്നും സവർണ്ണരിലേക്കുള്ള ആധികാര കൈമാറ്റം മാത്രമായി പോകരുതെന്നും അധസ്ഥിതരായ തന്റെ ജനതയുടെയടക്കം സാമൂഹികമായ ഉയർച്ച അതിലൂടെ സാധ്യമാക്കണം എന്നുമാണ് അംബേദ്‌കർ വിശ്വസിച്ചിരുന്നത്. ദളിത് വിഭാഗം ഹിന്ദു മതത്തിൽ ഉൾപ്പെടാത്ത പക്ഷം, ഇന്ത്യയിൽ ഹിന്ദുക്കൾ ഒരു ന്യൂനപക്ഷം മാത്രമായിപോവും. ഹിന്ദുക്കൾ ഭൂരിപക്ഷമല്ലാത്ത ഇൻഡ്യയിൽ ജീവിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നത്. 1932 ൽ യോവാർദ്ധ ജയിലിൽ വെച്ച് ഗാന്ധി നടത്തിയ സത്യാഗ്രഹം ദളിത് വിഭാഗങ്ങൾക്ക് പ്രത്യേക നിയോജകമണ്ഡലം അനുവദിക്കുന്നതിന് (മെക്ക്ഡൊണാൾഡ് അവാർഡ്/ കമ്മ്യൂണൽ അവാർഡ്) എതിരെ ആയിരുന്നു. ദളിതരെ ഹിന്ദുത്വത്തിൽ നിന്നും അടർത്തിയെടുക്കാൻ ഇത് കാരണമാവും എന്ന് ഉറച്ചു വിശ്വസിച്ചു അദ്ദേഹം. ഗാന്ധിയുടെ സത്യാഗ്രഹം മരണത്തിൽ കലാശിക്കും എന്ന അപകടത്തെ മുന്നിൽ കണ്ടാണ് ഈ വിധിയിൽ വിട്ടുവീഴ്ച്ച വരുത്താൻ അംബേദ്കർ തയ്യാറാവുന്നത്. (പൂനാ പാക്ട്). ഗാന്ധിയുടെ ജീവൻ തന്റെ ജനതയുടെ മോചനത്തേക്കാൾ വലുതായിരുന്നില്ല അംബേദ്ക്കർക്ക്. പക്ഷെ അങ്ങനെ ഒന്നുണ്ടായാൽ ഇന്ത്യയിലെ ദളിതരുടെ സ്ഥിതി എത്രമേൽ ദുഷ്കരം ആവുമെന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു.
സ്വാതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയായി നിയമിക്കപ്പെട്ട അംബേദ്ക്കർ 1955 ൽ മന്ത്രി സ്ഥാനം രാജിവെക്കുന്നത് ഹിന്ദു കോഡ് ബില്ല് പാസ്സാക്കാൻ സാധിക്കാതെ വന്നപ്പോഴായിരുന്നു. ഹിന്ദു സാമൂഹ്യ ജീവിതവും മതാനുഷ്ഠാനങ്ങളും ഒരേ നിയമവ്യവസ്ഥയുടെ കീഴിൽ കൊണ്ടുവരികയും, സ്ത്രീകളുടെ സ്വത്തവകാശമടക്കം മുന്നോട്ട്‌ വെക്കുകയും ചെയ്ത ബിൽ ശക്തമായ എതിർപ്പ് നേരിടുകയാണുണ്ടായത്.



"രാമാനാമം ജപിച്ചതുകൊണ്ടോ, കഴുത്തിൽ തുളസിമാല ധരിച്ചതുകൊണ്ടോ ജന്മികളുടെ ചൂഷണത്തിൽ നിന്ന് നിങ്ങൾ മോചിതരാകാൻ പോകുന്നില്ല. ശ്രീരാമ സ്തോത്രം ഉരുവിട്ടതുകൊണ്ടു കടബാധ്യതകളിൽ നിന്ന് നിങ്ങൾ മോചിതരാകുകയില്ല. പണ്ഡരിപുരത്തേക്ക് തീർത്ഥ യാത്ര നടത്തിയതുകൊണ്ട് മാസം തോറും നിങ്ങൾക്കാരും ശമ്പളം തരികയില്ല. ക്ഷേത്ര പ്രവേശന പ്രസ്ഥാനത്തിന്റെ ഉദ്ദേശം നല്ലാതായിരിക്കാം. എന്നാൽ ആധ്യാത്മിക മേന്മയേക്കാൾ ഭൗതികമമേന്മയാണ് ഇപ്പോൾ ആവിശ്യം. പണമില്ലാതെ നിങ്ങൾക്ക് ഭക്ഷണമോ വസ്ത്രമോ ലഭിക്കുകയില്ല. അതിനാൽ രാഷ്ട്രീയ നേട്ടങ്ങളായിരിക്കണം നിങ്ങളുടെ ലക്‌ഷ്യം." . ഇതായിരുന്നു ക്ഷേത്രപ്രവേശനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കാലങ്ങളായി തന്റെ ജനത അനുഭവിച്ചു പോരുന്ന അടിമത്വം ഹിന്ദു മതത്തിൽ നിന്ന് പുറത്തുകടന്നാലേ അവസാനിക്കൂ എന്ന ബോധ്യത്തിലേക്ക് അദ്ദേഹം ചെന്നെത്തുന്നുണ്ട്. ഗാന്ധിയുടെ സർവ്വമതസൗഹാർദ പ്രത്യയശാസ്ത്രത്തിനു പോലും ദളിതരുടെ സാമൂഹിക പുരോഗതി ഒരു ലക്ഷ്യമായിരുന്നില്ല. ദളിതരെ ഹിന്ദു മതത്തിൽ നിലനിർത്തി ഹിന്ദുഭൂരിപക്ഷം തുടരുക എന്നത് ഒരു രാഷ്ട്രീയ ലക്‌ഷ്യമായിരുന്നു. ('എന്തുകൊണ്ട് ഞാനൊരു ഹിന്ദുവല്ല' എന്ന കഞ്ചാ ഇളയ്യയുടെ പുസ്തകത്തിൽ ദളിതർക്കുമേൽ ഹിന്ദുത്വം അടിച്ചേല്പിച്ചതാണെന്നും ഹിന്ദു ദൈവങ്ങൾ പോലും തങ്ങൾക്ക് അന്യരായിരുന്നു എന്നുമുള്ള വാദഗതി മുന്നോട്ട് വെക്കുന്നുണ്ട്.) തൊട്ടുകൂടായ്മായെ എതിർത്ത 'ഭൂരിപക്ഷ സ്രഷ്ടാക്കൾക്ക്' ജാതി ഉന്മൂലനം ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. ചാതുർവർണ്യത്തിന്റെ സുഖാലസ്യത്തിൽ കഴിഞ്ഞതുകൊണ്ട് തന്നെ തങ്ങൾക്ക് കീഴിൽ എന്നും ദളിതരെ നിലനിർത്തി അപ്രഖ്യാപിതമായി മനു അനുശാസിക്കുന്ന ഒരു ഭരണഘടന തുടർന്നുപോരേണ്ടിയിരുന്നിടത്താണ് അംബേദ്കറുടെ മഹത്തായ ഇൻഡ്യൻ ഭരണഘടന എല്ലാ ജനതക്കും സംരക്ഷണമൊരുക്കുന്നത്.


സവർണ്ണ രാഷ്ട്രീയം പിടിമുറുക്കുന്ന ഈ കാലത്തു തന്നെയാണ് അംബേദ്കർ കൂടുതൽ വായിക്കപ്പെടേണ്ടടത്. ചർച്ചചെയ്യപ്പെടേണ്ടത്. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ രോഹിത് വെമുലയടങ്ങുന്ന അംബേദ്കറിസ്റ്റുകളുടെ ശബ്ദമായ 'ജയ് ഭീം' വ്യക്തിപ്രഭാവമായിട്ടല്ലാതെ, ആദർശമുൾക്കൊണ്ടു ഉയരേണ്ടതും.


Rama& Krishna - Riddles of Hinduism , in Kannada . A unique cover image Dr.Ambedkar holding a degree in left hand whipping Rama& Krishna. Published in 1995. Àrt by Gopinath.





ReplyForward

Saturday, 11 March 2017

23. Manhole

മാൻഹോൾ: നിരോധിച്ചും നിഷേധിച്ചും അപ്രത്യക്ഷമാകുന്ന ജീവിതങ്ങൾ

Malayalam/2016/85Min
Diectecd by Vidhu Vincent












തിരസ്ക്കരിക്കപ്പെടുന്ന ഒരു വിഭാഗം മനുഷ്യരുടെ ജീവിതം പകർത്തിക്കൊണ്ട് വിധു വിൻസന്റ് ഒരുക്കിയ 'മാൻഹോൾ' ഇടക്കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ്. പുറം മോടികൾക്ക് ഇടം നൽകാതെ യാഥാർഥ്യം യാഥാർഥ്യമായി തന്നെ അവതരിപ്പിക്കപ്പെടുന്നത് കൊണ്ടുകൂടിയാണ് വാണിജ്യ സിനിമകളേക്കാൾ സാംസ്കാരികമായ ഔന്നിത്യം സമാന്തര സിനിമകൾ കൈവരിക്കുന്നത്. അത്തരത്തിൽ സാമൂഹ്യ യാഥാർഥ്യങ്ങളെ പ്രതിനിധീകരിച്ചും അഭിസംബോധന ചെയ്തുകൊണ്ടുമാണ് മാധ്യമം എന്ന നിലയിൽ സിനിമ അതിന്റെ സാംസ്കാരികമായ കർത്തവ്യം നിറവേറ്റുന്നതും. നമ്മുടെ സാമൂഹ്യക്രമവും നിയമവുമടക്കം സൗകര്യപൂർവ്വം മറക്കുന്ന ശുചീകരണ തൊഴിലാളികളാണ് (മാന്വൽ സ്കാവഞ്ചിങ് വർക്കേഴ്സ്) ഇവിടെ 'മാൻഹോളിൽ' പരിഗണിക്കപ്പെടുന്നത്. തങ്ങൾ തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങളെ കമ്മ്യൂണികേറ്റ് ചെയ്യാൻ ആവിശ്യമായ കഥാപരിസരവും കഥാപാത്രങ്ങളും ഒരുക്കുകയാണ് തിരക്കഥാകൃത്തും, സംവിധായിക വിധു വിൻസന്റും ചെയ്യുന്നത്.

പുറംലോകത്തെ ഒരു വൃത്തത്തിനുള്ളിലെ വെളിച്ചമായി മാത്രം കാണുന്ന ഇരുളടഞ്ഞ മാൻഹോളിനുള്ളിൽ പണിയെടുക്കുന്ന തൊഴിലാളിയുടേതാണ് ചിത്രത്തിലെ ആദ്യ ദൃശ്യം. ഭീതിയുളവാക്കുന്ന ഈ ദൃശ്യത്തിൽ തുടങ്ങി, മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന തൊഴിലിൽ ഏർപ്പെടുന്ന സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അതേപടി പകർത്തുകയാണ് സംവിധായിക. അയ്യൻ എന്ന ശുചീകരണ തൊഴിലാളിയും, ഭാര്യ പാപ്പാത്തിയും ഇവരുടെ മകൾ ശാലിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പാരമ്പര്യ തൊഴിലായ 'തോട്ടിപണി' തന്നെ തുടർന്നുപോരുകയാണ് അയ്യൻസ്വാമി. മകൾക്ക് ആവിശ്യമായ വിദ്യാഭ്യാസം നൽകി ഉന്നതിയിൽ എത്തിച്ചു  പാരമ്പര്യ തൊഴിൽ തന്നിൽ അവസാനിക്കണം എന്ന് അയാൾ പ്രത്യാശിക്കുന്നു. ഭാര്യ പാപ്പാത്തി ഒരു അദ്ധ്യാപികയുടെ വീട്ടിൽ വീട്ടുപണികൾ ചെയ്യുന്നു. അയ്യൻസ്വാമിയുടെ അപകടമരണത്തിന് ശേഷം +2 വിദ്യാർത്ഥിനിയായ ശാലിനിയുടെ ജീവിതത്തിലെ വ്യത്യസ്ഥ കാലഘട്ടങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു.

'സർക്കാർ രേഖകൾ പ്രകാരം കേരളത്തിൽ മാന്വൽ സ്‌കാവഞ്ചേഴ്‌സ് ഇല്ല. എന്നാൽ റെയിൽവേ സ്റ്റേഷനുകളിലും കംഫർട് സ്റ്റേഷനുകളിലും നഗരങ്ങളിലെ കക്കൂസുകൾ നിറയുമ്പോഴും ആരാണ് വൃത്തിയാക്കുന്നത് ?' പ്രസക്തമായ ഈ ചോദ്യം സമൂഹത്തോടും അധികാര വർഗ്ഗത്തോടും ചോദിച്ചു കൊണ്ടാണ്  മാൻഹോൾ അതിന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നത്. 2011 ലെ കണക്കുകൾ പ്രകാരം 8 ലക്ഷത്തോളം പേരാണ് ഇന്ത്യയിൽ  ഇത്തരം ശുചീകരണ തൊഴിലിൽ (മാന്വൽ സ്കാവഞ്ചിങ്) ഏർപ്പെട്ടിട്ടുള്ളതായി കരുതപ്പെടുന്നത്. കഴിഞ്ഞ 2 വർഷകാലത്തിനിടക്ക് 1327 പേരാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കെ അപകടത്തിൽ പെട്ട് മരിച്ചിട്ടുള്ളത്. 1999 ൽ നിലവിൽ വന്ന നിയമ പ്രകാരം മാന്വൽ സ്കാവഞ്ചിങ് നിരോധിച്ചിട്ടുള്ളതും ഈ തൊഴിലിനായി ആളുകളെ നിയമിക്കുന്നത് ക്രിമിനൽ കുറ്റവുമാക്കി. എന്നാൽ ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതുവരെ ഒരു കുറ്റവും ചുമത്തപെട്ടിട്ടില്ല. 'വൃത്തിയുടെ ജാതി' എന്ന പേരിൽ വിധു വിൻസന്റ് ഒരുക്കിയ ഡോകുമെന്ററി യുടെ സ്വതന്ത്ര ആവിഷ്കാരമാണ് 'മാൻഹോൾ' എന്ന മുഴുനീള സിനിമ.




സാമ്പത്തികവും സാമൂഹ്യപരവുമായ നിയന്ത്രണങ്ങളാൽ വേർതിരിക്കപ്പെടുന്ന സാമൂഹികാവസ്ഥ  'മാൻഹോളിൽ' അവതരിപ്പിക്കപ്പെടുന്നുണ്ട്. പുറമ്പോക്കിലെ ചേരി പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്ത ചക്ലിയ സമുദായത്തിൽ പെടുന്നവരാണ് പാരമ്പര്യമായി ഇത്തരം ശുചീകരണ തൊഴിലിൽ ഏർപ്പെടുന്നത്. പാപ്പാത്തി, അവർ ജോലി ചെയ്യുന്ന അദ്ധ്യാപികയുടെ വീട്ടിൽ  എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നതിൽ നിന്നുൾപ്പടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നും അവർ എത്രമാത്രം  തഴയപ്പെടുന്നു എന്ന് മനസിലാക്കാം. ടീച്ചറുടെ വീട്ടിൽ ബാക്കിയാവുന്ന ഭക്ഷണം കവറിലാക്കി കൊണ്ടുവന്ന് മൂന്നംഗ കുടുംബം പങ്കുവെച്ചു കഴിക്കുന്നുണ്ട്. തൊട്ടടുത്ത ദൃശ്യം സ്‌കൂളിൽ വെച്ച് ഉച്ചഭക്ഷണം കൂട്ടുകാരികളോടൊപ്പം  പങ്കുവെച്ചു കഴിക്കുന്ന ശാലിനിയുടേതാണ്. എന്നാൽ തന്റെ കുടുംബ പശ്ചാത്തലം അവർക്കുമുന്നിൽ വെളിവാകപ്പെടുന്നതോടെ അവിടേയും ശാലിനി ഒറ്റപ്പെടുന്നുണ്ട്. വൈകുന്നേരങ്ങളിൽ ചേരിയിലെ മറ്റു കുട്ടികൾക്ക് ക്ലാസ് എടുത്ത് കൊടുക്കുന്നുണ്ട് ശാലിനി. ചേരിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്ത പലഹാരം കഴിക്കുന്നതിൽ നിന്നും തന്റെ മകനെ ടീച്ചർ വിലക്കുന്നതുൾപ്പടെയുള്ള രംഗങ്ങളിൽ നേരത്തെ സൂചിപ്പിച്ച സാമൂഹ്യമായ വേർതിരിവ് വ്യക്തമാണ്.സാമ്പത്തികമായ സംവരണത്തിനപ്പുറം സാമൂഹ്യമായ കീഴ്വഴക്കങ്ങളിലൂടെ കാലങ്ങളായി അനുഭവിച്ചു പോരുന്ന അപഹർഷതാ ബോധത്തിൽ നിന്നുമുള്ള മോചനം ഇത്തരം വിഭാഗക്കാർക്ക് ആവിശ്യമായുണ്ട് എന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

ചക്ലിയ സമുദായത്തെ സംബന്ധിച്ചിടത്തോളം അപകട മരണങ്ങൾ സ്വാഭാവികമായ ഒന്നാണെന്ന് ചിത്രം അനുഭവപ്പെടുത്തുന്നുണ്ട്.  നീതി നിർവ്വഹണത്തിലെ കാലതാമസവും നീതി നിഷേധമാണെന്ന ആധിയിലോ പരിഭ്രമത്തിലോ അല്ല നമ്മുടെ ജുഡീഷ്യൽ സിസ്റ്റം നിലകൊള്ളുന്നത് എന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നതായിരുന്നു  മാൻഹോളിലെ കോടതി രംഗങ്ങൾ. ജനാധിപത്യപരം എന്ന് കരുതപ്പെടുന്ന സാമൂഹ്യ-നിയമ വ്യവസ്ഥിതിയിൽ നിന്നും നീതി നിഷേധിക്കപ്പെടുമ്പോൾ ഉടലെടുക്കേണ്ടുന്ന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. തീവ്രമായ ജീവിതയാഥാർഥ്യങ്ങളെ മുന്നിലെത്തിച്ച്‌ രാഷ്ട്രീയപരമായ ഉറച്ച നിലപാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. എന്നാൽ ചലച്ചിത്രം എന്ന നിലയിൽ ദൃശ്യഭാഷയുടെ സാധ്യത എത്ര  മാത്രം സംവിധായിക ഉപയോഗപ്പെടുത്തി എന്ന്  പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴായി ഡോക്യൂമെന്ററിയുടേതായ പരിചരണം ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. ദൃശ്യപരമായി മികച്ചു നിൽക്കുന്നതായ ചില രംഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന്റെ ഉപയോഗവും അത്രമേൽ ഉചിതമായില്ല എന്ന് പറയാം.

'വൃത്തിയുടെ ജാതി' എന്ന ഡോക്യുമെന്‍ററിയിലൂടെ അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മാധ്യമപ്രവര്‍ത്തകയാണ് വിധു വിന്‍സന്‍റ്. കേരളത്തിന്റെ ഇരുപത്തൊന്നാമത് അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്ക് തിരശ്ശീല വീണപ്പോൾ മാൻഹോളും, വിധു വിന്‍സന്റും സ്വന്തമാക്കിയ നേട്ടം ചരിത്രപരമാണ്. ഐ.ഫ്.ഫ്.കെ  മത്സര വിഭാഗത്തിലെത്തുന്ന ആദ്യ മലയാളി സംവിധായികയാണ് വിധു വിന്‍സന്‍റ്. മികച്ച നവാഗത സംവിധായികയ്ക്കും, മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും 'മാൻഹോൾ' സ്വന്തമാക്കി. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച ചിത്രത്തിനും, മികച്ച സംവിധായികക്കുമുള്ള അവാർഡ് കരസ്ഥമാക്കി. മലയാളത്തിലെ സ്ത്രീ സംവിധായകരുടെ സാന്നിധ്യം വിരളമായിരിക്കെ വിധു വിന്‍സന്റിന്റെ നേട്ടങ്ങൾ പ്രചോദനാത്മകമാണ്. അധികാരികൾ തന്നെ നിരോധിച്ചും പിന്നീട് നിഷേധിച്ചും അപ്രത്യക്ഷമാക്കുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ടെന്ന സത്യത്തെയാണ്  'മാൻഹോൾ' അഭിസംബോധന ചെയ്യുന്നത്.

Sunday, 27 November 2016

22. MASAAN

Hindi/2015/109min
Directed by Neeraj Ghaywan








കാഴ്ച്ചയുടെ സിനിമ - മസാൻ


നോർത്ത് ഇന്ത്യയിലെ വാരണാസി എന്ന നഗരം. പ്രധാനമായും തീർത്ഥാടന കേന്ദ്രങ്ങളെ ചുറ്റിപറ്റി വാണിജ്യാടിസ്ഥാനത്തിൽ ജീവിക്കുന്ന കുറെ മനുഷ്യർ. രണ്ട് സമാന്തര കഥകളെ കൂട്ടിയിണക്കി ചേർത്ത് പിടിക്കുന്ന മസാൻ, ജീവിതഗന്ധിയായ പ്രമേയത്താൽ പച്ചയായ ജീവിതങ്ങളിലേക്കും കണ്ണോടിക്കുന്നു. ദേവി, പീയുഷ് എന്ന ചെറുപ്പക്കാരനുമായി ലൈoഗിക ബന്ധത്തിൽ ഏർപ്പെടുകയും, പോലീസ് അവരെ അറസ്റ്റ് ചെയുക്കയും ചെയ്യുന്നു. പീയുഷ് - ഇതിന്റെ പ്രത്യാഘ്യാതങ്ങൾ തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് എന്ന ഭയത്തിൽ  ആത്മഹത്യ  ചെയ്യുന്നു. എന്നാൽ ദേവി ജീവിതം മുന്നോട്ട് നീക്കുന്നു. വേശ്യ എന്ന മുദ്രണത്തിൽ പിന്നീട് നേരിടേണ്ടിവരുന്ന മാനസിക സംഘർഷങ്ങൾ ചിത്രം പ്രതിപാദിക്കുന്നു.

ഇതിനു സമാന്തരമായി തന്നെ വാരണാസി തേരുവോരങ്ങളിൽ ദീപകിന്റെ - യും ഷാലു ഗുപ്തയുടെയും പ്രണയം വിടരുന്നു. സിവിൽ എഞ്ചിനീറിങ്ങിന് പഠിക്കുന്ന ദീപക് , തന്റെ സമുദായം നേരിടുന്ന അരക്ഷിതാവസ്ഥ മറികടക്കമെന്നും, ഉയർന്ന ജീവിത നിലവാരം പുലർത്തണമെന്നും ആഗ്രഹിക്കുന്നു. ഷാലു സാഹിത്യത്തോടും സംഗീതത്തോടും അഭിരുചി പ്രകടിപ്പിക്കുന്നു. രണ്ടു പേരും പ്രണയഭക്തരായ ആദ്യ നിമിഷത്തിൽ വാരണാസിയുടെ നെഞ്ചിലെ തുടിപ്പായ സംഗീതമാണ് അവർക്ക് പശ്ചാത്തലമൊരുക്കിയത്. തുടർന്ന് ഷാലു ഒരു ബസ് അപകടത്തിൽ മരിക്കുകയും, ജീവിതത്തോടുള്ള ദീപക്കിന്റെ അഭിനിവേശം നിലക്കുകയും ചെയ്യുന്നു. സ്നേഹം കൊതിക്കുന്ന മനുഷ്യ മനസിനെ കീറിമുറിച്ച ആ ദുരന്ത വാർത്ത - പിന്നീട് ദീപകിന്റെ മാനുഷിക സംഘർഷങ്ങൾ , സാമൂഹികാവസ്ഥ എന്നീ പ്രതലത്തിലുടെ സിനിമ സഞ്ചരിക്കുന്നു.

വാരണാസി, ഗംഗാനദി, സംഗം യാത്ര, തീർത്ഥാടകർ , പൊതു വ്യാപാര കേന്ദ്രങ്ങൾ, ശവദാഹം തൊഴിലാക്കിയവർ എന്നിങ്ങനെ സാമുഹികാവസ്ഥ പശ്ചാത്തലമാക്കി പച്ചയായ ജീവിത വീക്ഷണം ക്യാമറയിൽ തെളിയുന്നു. റിയലിസ്റ്റിക്ക് അവതരണ ശൈലിക്കൊണ്ടും ജീവിതഗന്ധിയായ പ്രമേയം - കൊണ്ടും വാരണാസി എന്ന പട്ടണത്തെ നെഞ്ചോടടുപ്പിക്കുന്നു സംവിധായകൻ നീരജ് ഗയ്വാൻ.




ആധുനിക ഇന്ത്യ - ജാതീയത

ഇന്ത്യ എത്ര പുരോഗമിച്ചാലും ഇവിടെ വേരോടുന്ന ജാതീയ-വ്യവസ്ഥയിൽ ഒരിക്കലും ഒരു മാറ്റം പ്രകടമല്ല എന്ന ആഹ്വാനം ചിത്രത്തിൽ ഉടനീളം കാണാം. ദീപകിന്റെ ജീവിതാവസ്ഥയാണ് ഈ ധ്വനിക്ക് വേഗം കൂട്ടുന്നത്‌ . ദഠ സമുദായം (Dom community) സമുദായം നേരിടുന്ന സാമൂഹിക അരക്ഷിതാവസ്ഥ വളരെ പ്രകടമാണ് . സന്നദ്ധ സംഗമായി ശവദാഹം എന്ന കുല തൊഴിൽ ഗoഗാ നദിയുടെ തീരത്ത് നിർവഹിച്ചാണ് ദഠ സമുദായം ദൈoനദിന ജീവിതം നയിക്കുന്നത് . പൊതുവേ ദo സമുദായത്തെ ഉത്തരേന്ത്യയിൽ താഴ്ന്ന ജാതിയായി വിലയിരുതപ്പെടുകയും , ശവദാഹം ഒരു താഴ്ന്ന ജോലിയായി കണക്കാകുകയും ചെയ്യുന്നു. ദീപകും ഒഴിവു സമയങ്ങളിൽ വീട്ടുകാരോടൊപ്പം ഈ ജോലിയിൽ ഏർപ്പെടാറുണ്ട്. തന്റെ സമുദായം പുരോഗമിക്കണമെന്നും, വിദ്യാഭ്യാസത്തിലൂടെ തനിക്കത് സാധ്യമാവുമെന്നും ദീപക് വിശ്വസിക്കുന്നു. ഷാലുവുമായുള്ള തന്റെ പ്രണയത്തിലെ ഏക പ്രതിസന്ധി എന്നതും ഈ ജാതി വ്യവസ്ഥയാണ് . ഷാലു ഗുപ്ത ജാതീയമായി     മുതിർന്ന സമുദായത്തിൽ പെട്ടവളാണ് . അതുകൊണ്ടുതന്നെ തങ്ങൾക്ക് ഒന്നിച്ച് ജീവിക്കാൻ കഴിയുമോ എന്ന ആശങ്ക ദീപക്കിനുണ്ട് .

റയിൽവേയിൽ എഞ്ചിനീയറുടെ ജോലി ലഭിക്കുന്ന ദീപക് - ദo സമുദായത്തിന്റെ അരക്ഷിതാവസ്ഥയിൽ നിന്ന് കരകയറുമ്പോൾ, പ്രക്യതി ദുരന്തമെന്നോണം ഷാലു ഓർമ്മയാവുന്നു . അടിസ്ഥാനപരമായി മനുഷ്യൻ എന്ന സ്വത്വം തിരിച്ചുപിടിക്കാനാവാത്ത ഒരു സമൂഹം 'മസാനി'ൽ ദൃശ്യമാണ് .


സ്ത്രീത്വം  -വർത്തമാനം

' സ്ത്രീകൾ അഗ്നിശുദ്ധി വെളിവാക്കണമെന്ന' തീർത്തും അടിസ്ഥാനരഹിതമായ ഒരു സമൂഹമായി ഇവിടെ മുദ്രകുത്തപ്പെടുന്നു വാരണാസി. ദേവി പതക്ക്, പീയുഷ് എന്ന യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും - നിയമസംരക്ഷകർ അത് കൊണ്ടാടപ്പെടുകയും ചെയ്യുമ്പോൾ സ്ത്രീത്വം ഒരു ചോദ്യ ചിഹ്നo പോലെ അവശേഷിക്കുന്നു ചിത്രത്തിൽ . പോലീസ് ഉദ്യോഗസ്ഥൻ മിശ്ര ദേവിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ കാണിച്ച് പണം ആവശ്യപ്പെടുകയും , ഭീഷണിപ്പെടുകയും ചെയ്യുന്നിടത്ത് ഇന്ത്യയിലെ ഉദ്യോഗസ്ഥ ഭരണത്തിന്റെ (Beaurocracy) അനാസ്ഥ ചർച്ച - ചെയ്യപ്പെടുന്നു . തുടർന്ന്, സമൂഹം ദേവി പതക്കിനെ ശരീരമായി മാത്രം കാണുന്നു . തന്റെ ജോലി സ്ഥലങ്ങളിൽ ആളുകളുടെ തെറ്റായ നോട്ടം, സംസാരം എന്നിവയെല്ലാം ചിത്രത്തിൽ കാണാം . റയിൽവേയിൽ ഗവൺമെന്റ് ഉദ്യോഗം ലഭിച്ചിട്ടും അതു വെടിഞ്ഞ് അലഹാബാദിൽ പoനത്തിനു പോകാനൊരുങ്ങുന്ന ദേവിയിൽ -

സ്വന്തം സാമൂഹിക പരിസരങ്ങളിൽ നിന്ന്‌ ഒരോളിച്ചോട്ടത്തിനുള്ള സാധ്യതയായി മാത്രം അതിനെ കണകാക്കാം . പീയുഷിന്റെ മരണത്തിൽ അത്യന്തം വേദനിച്ചിരുന്ന  ദേവിക്ക് - താങ്ങായ് സ്വന്തം അച്ഛൻ പോലും മുന്നോട്ടു വരാത്ത അവസ്ഥ ചിത്രത്തിൽ പ്രകടമാണ് . പക്ഷേ പിതാവ് വിദ്യാത്ഥർ പതക്കിന്റെ മാനസികാവസ്ഥയിലൂടെ സഞ്ചരിക്കുന്ന ചിത്രം - അതിനെ ഒരു പരുതി വരെ സാധൂകരിക്കുകയും പിത്യതത്തിന് തിളക്കം കൂട്ടുകയും ചെയ്യുന്നു . ദേവി മറ്റൊരു സാമൂഹികാന്തരീക്ഷം തേടുന്നതിനൊപ്പം പഠനം തുടരണമെന്ന തിരുമാനം ഒരു പുതു പാതയാണ് - ആധുനികതയുടെയും , ഇന്ത്യൻ സ്ത്രീത്വത്തിന്റെയും .




പ്രണയം, സ്നേഹം, കാമം  -മസാൻ

പങ്കുവെക്കപ്പെടുന്ന കാമം, പങ്കു വെക്കപ്പെടാത്ത സ്നേഹം, പ്രണയ സുരഭിലമായ അന്തരീക്ഷം എന്നിങ്ങനെയുള്ള വലിയ കാഴ്ച്ചകൾ ചിത്രത്തിലുണ്ട് . ദീപകും ഷാലുവും തമ്മിലുള്ള പ്രണയമുഹൂർത്തങ്ങൾ - പലപ്പോഴും സംഗീതത്തിലൂടെയും സാഹിത്യത്തിലൂടെയും തങ്ങളുടെ പ്രണയ ബാഷ്പണങ്ങൾ അവർ കൈമാറി . പ്രണയത്തെ വാഴ്ത്തുന്ന സാഹിത്യ ക്യതികൾ അവർ തിരഞ്ഞു .

പങ്കുവെക്കപ്പെടാത്ത വലിയ സ്നേഹത്തിന്റെ തുടിപ്പ് ദേവി പതക്കിലും അച്ഛൻ വിദ്യാത്ഥർ പതക്കിലും കാണാം. ദേവിയുടെ കാഴ്ച്ചപ്പാടിൽ അച്ഛൻ പിശുക്കനും - രോഗാവസ്ഥയിൽ കിടക്കുമ്പോഴും തന്റെ അമ്മയെ അശുപത്രിയിലേക്ക് അയക്കാതവനുമാണ് വിദ്യാത്ഥർ പതക്ക് . പക്ഷേ, തന്റെ മകൾ വാരണാസിയിൽ നിന്നും ഉന്നത പഠനത്തിനായി അലഹാബാദിൽ പോകുന്നു എന്ന വാർത്ത താങ്ങാവുന്നതിലും അപ്പുറമായിരുന്നു പതക്കിന് .
ആ മുഹൂർതത്തിൽ മനസ് തുറക്കുന്ന പതക്കിൽ നിന്നും ഇതുവരെ പ്രകടിപ്പിക്കാത്ത സ്നേഹാന്തരീക്ഷം മുഴുവൻ ലഭിക്കുന്നു ദേവിക്ക്, അവൾ അച്ഛനെ മനസ്സിലാക്കുന്നു .

ഗംഗാനദീതീരത്ത് തീർത്ഥാടന വസ്തുക്കളുടെ വ്യാപാരം നടത്തുന്ന പതക്ക്, അവിടെ ജോലി ചെയ്യുന്ന കുട്ടിയോടും സ്നേഹം പ്രകടിപ്പിക്കുന്നില്ല . മറ്റൊരവസ്ഥയിൽ അവൻ തനിക്ക് വളരെയെറെ പ്രിയപ്പെട്ടവനാണ് എന്ന തിരിച്ചറിവും ചിത്രത്തിൽ കാണാം . പങ്കുവെക്കപ്പെടാത്ത സ്നേഹം ഒരിക്കലും പൂർണ്ണമിക്കുന്നില്ല എന്ന് സമർത്ഥിക്കുന്നു 'മസാൻ.'

പീയുഷിന്റെയും ദേവി പതത്തിന്റെയും ലൈംഗിക ബന്ധം കാമത്തെ സൂചിപ്പിക്കുന്നു . സ്നേഹത്തിന്റെ പ്രകടമായ മറ്റൊരവസ്ഥാന്തര-മാണ് കാമം. പീയുഷിന്റെ സമ്മാന പോതി ഗംഗാനദിയിൽ ഒഴുക്കുന്ന ദേവിയിൽ തെളിയുന്നത് ആത്മസംതൃപ്തിയും മോഷത്തിലേക്കുള്ള യാത്രയുമാണ് . പീയുഷുമായി ഹൃദ്യമായ ഒരു പ്രണയബന്ധം ദേവിക്കുണ്ട് എന്ന വെളിപ്പെടുത്തലുകൂടിയാണ് ഇത്.



ജീവിതം ഉയർച്ചയും താഴ്ച്ചയും ( പ്രതീക്ഷയുടെ സിനിമ )

ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങൾ 'മസാനിൽ 'കാണാം . ദീപകിന്  ജീവിതത്തോടുള്ള അഭിനിവേശം തുടരുന്നതും, അവസാനിക്കുന്നതും, വീണ്ടും ആളി കത്തുന്നതും ചിത്രത്തിൽ പ്രകടമായ കാഴ്ച്ചയാണ് .ദേവി പതക്ക് തന്റെ സ്ത്രീത്വത്തിനെറ്റ അപമാനക്ഷതത്തിൽ നിന്ന് ഉയർത്തേഴുന്നേൽക്കുകയും , മറ്റൊരു സാമൂഹിക അന്തരീക്ഷത്തിൽ ചെക്കേറുകയും ചെയ്യുന്നു .
പ്രധാന കഥാപാത്രങ്ങളായ ദീപകിനെയും, ദേവിയെയും തളർത്തുന്നത് തങ്ങളുടെ ഇഷ്ടപ്പെട്ടവരുടെ വിടവാങ്ങലാണ് . ബോയ്ഫ്രണ്ടിന്റെ ആത്മഹത്യയും, പോലീസുദ്യോഗസ്ഥന്റെ ഭീഷണിയും , കുറ്റക്കാരിയെന്ന അടിച്ചമർത്തലും ദേവിയെ തളർത്തുമ്പോൾ ദീപക്കിനെ അലട്ടുന്നത് കാമുകിയുടെ വിടവാങ്ങലാണ് . പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതം നയിക്കാനുള്ള ദേവിയുടെയും ദീപകിന്റെയും തിരുമാനം പ്രതീക്ഷയുടെ പുത്തൻ പാതയാണ് .

തീർത്തും വ്യക്തി കേന്ദ്രീകൃതമായല്ല, മറിച്ച് അവരുടെ കുടുംബം, ജീവിത സാഹചര്യങ്ങൾ, ബന്ധങ്ങൾ തുടങ്ങിയവയൊക്കെ അതിസൂക്ഷ്മമായി ഒപ്പിച്ചെടുതുക്കൊണ്ടാണ് 'മസാൻ '' മുന്നോട്ടു നീങ്ങുന്നത് . പ്രണയവും കാമവും ഇരുവരുടെയും മനസ്സിൽ ഉണ്ട്. ചിത്രത്തിന്റെ അവസാന ഭാഗമല്ലാതെ ദേവികും ദീപകും കണ്ടുമുട്ടുന്നില്ല - ഇരുവരും 'സംഘത്തേക്ക്'യാത്ര തിരിക്കുന്നതും പ്രതീക്ഷയുടെ ഒരു പുതു വെളിച്ചമാണ് . ജീവിതത്തെ നമ്മൾ എങ്ങനെ ഉൾകൊള്ളുന്നുവോ , അതുപോലെതന്നെ ജീവിതം നന്മളെയും ഉൾകൊള്ളുമെന്നും, ജീവിതം ജീവിച്ചു തീർക്കാനുള്ളതാണെന്നും 'മസാൻ ' ഓർന്മപ്പെടുത്തുന്നു .



ഇന്ത്യൻ അരക്ഷിതാവസ്ഥ

ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ അരക്ഷിതാവസ്ഥ വളരെ സൂക്ഷ്മമായി മസാൻ ഒപ്പിയെടുക്കുന്നു . ഉദ്യോഗസ്ഥ ഭരണ അനാസ്ഥ , അഴിമതി, ബാലവേല എന്നിങ്ങനെ തടയപ്പെടേണ്ടതായ അനീതികൾ സുഗമമായി മുന്നോട്ട് പോകുന്നതിന്റെ നേർചിത്രo നമുക്ക് കാണാൻ സാധിക്കുന്നു . ഇന്ത്യൻ സമൂഹത്തിന്റെ അമിതമായ ജാഗ്രതാ ബോധം (ConServatism) ദീപകിന്റെയും ഷാലുവിന്റെയും പ്രണയത്തിൽ ദൃശ്യമാക്കുന്നു . പ്രായപൂർത്തിയായിട്ടും സ്വന്തം പ്രണയം, കുടുംബത്താലും സമൂഹത്താലും എങ്ങനെയെല്ലാം തടയപ്പെടുന്നുവെന്നും, വ്യക്തി സ്വാതന്ത്ര്യം എത്രത്തോളം പരിമിതപ്പെടുന്നുവെന്നും വാരണാസിയിലെ തെരുവോരങ്ങളിൽ നിന്ന് 'മസാൻ ' ഓർമ്മപ്പെടുത്തുന്നു .ലിംഗ അസമത്വം മറ്റൊരു വലിയ പ്രശ്‌നമായി ഇന്നും നിലനിൽക്കുന്നു . ദീപക് ജാതി വ്യവസ്ഥയുടെ പേരിൽ മാനസിക സംഘർഷങ്ങൾ നേരിടുമ്പോൾ , സ്ത്രീ കഥാപാത്രമായ ദേവീ പതത്തിന് - പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ എല്ലാ ദോഷ വശങ്ങളും  അനുഭവിക്കേണ്ടിവരുന്നു .
ദീപക് ജോലിയിൽ പ്രവേശിക്കുമ്പോൾ , ദേവി കിട്ടിയ ജോലി രാജിവെച്ച് മറ്റൊരു സാമൂഹിക അന്തരീക്ഷത്തിൽ ചെക്കേറുന്നതും ലിംഗ- സമത്വമില്ലായ്മയുടെ പ്രതീകമാണ് .


തിളങ്ങിക്കൊണ്ടിരിക്കുന്ന 'മസാൻ ' 

' കർസ്' ഫിലിം ഫെസ്റ്റിവലിൽ 'FIPRESCI' Prize - സും 'Promising Future Prize for Debut Film '  പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ സിനിമയ്ക്ക് അഭിമാനകരമായ നേട്ടമാണ് ' മസാൻ' സ്വന്തമാക്കിയിരിക്കുന്നത് . മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നീരജ് ഗയ്‌വാനും സ്വന്തമാക്കി . മസാന് തിളക്കം കൂട്ടുന്നത് നവീനമായ ദൃശ്യാനുഭവവും , അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനങ്ങളുമാണ് . നവാഗതനായ Vicky KauShal (ദീപക്ക്) , Richa Chadda ( ദേവി ) എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണ്ണമായും നീതി പുലർത്തി . ഛായാഗ്രാഹകൻ Avinash Arun Dhaware മനോഹരമായ ദ്യശ്വാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു . വാരണാസിയെ സൂക്ഷ്മമായി നിരീക്ഷിച്ച് ഒപ്പിയെടുത്ത ഫ്രെയിമുകൾ അതിനുദാഹരണമാണ് . തിരക്കഥാകൃത്ത് varun Grover സത്യസന്ധമായ ആധുനിക ലോകവീക്ഷണം 'മസാനി' ലൂടെ സാധ്യമാക്കുന്നു . 

മസാൻ ഒരു ഓർമ്മപ്പെടുത്തലാണ്. കെട്ടുകാഴ്ച്ചയുടെ  കുത്തൊഴുക്കിൽ ഒടുങ്ങാത്ത സമകാലിക ഇന്ത്യൻ സിനിമയുടെ പ്രതീക്ഷയും.

Saturday, 5 November 2016

മിശ്രവിവാഹം (ചെറുകഥ) [Offtopic]

മിശ്രവിവാഹം

സ്കൂളിലെ ഭംഗിയുള്ള ചെടിച്ചട്ടിയിൽ മുറുക്കി തുപ്പിയാണ് രാമൻ നായർ കേറി വന്നത് . വന്നപ്പാടെ ഹെഡ്മാസ്റ്ററെ തുറിച്ചൊരു നോട്ടം. ആധിത്യ മര്യാദകൾ ഒന്നും തന്നെ പാലിക്കാതെ അയാൾ കസേര വലിച്ച് ഹെഡ്മാസ്റ്ററ്റുടെ മുന്നിലിരുന്നു.ഹെഡ്മാസ്റ്റർ രാമൻ നായരുടെ ചെയ്തിയിൽ
പകച്ച് പോയപോലെ മൗനം തുടർന്നു.

" എന്താണെൻറെ മാഷേ , ഇതാണോ ഇവിടത്തെ പഠിപ്പ്'' -രാമൻ നായർ കയർതത്തുപോലെ തുടങ്ങി.
പിന്നീട് തെല്ല് ശാന്തനായി ക്ഷമയോടെ തുടർന്നു
" ഇതിനാണോ മാഷേ എന്നെ മോളെ ഇവിടെയ്ക്ക് ഞാൻ പറഞ്ഞയക്കുന്നത് ''?

കാര്യമെന്താണെന്നറിയാതെ ശങ്കിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ രാമൻനായരോട്
- ,അതിനിപ്പോ എന്താ നായരേ ഇവിടെ സംഭവിച്ചത്?'

തല ചൊറിഞ്ഞ് രാമൻ നായർ , വീണ്ടും സംസാരം തുടങ്ങുന്നതിന് മുൻമ്പ് ഇടയിൽ കയറി ഹെഡ്മാസ്റ്റർ:
 'അതിപ്പോ ഹോം വർക്കോ അസൈൻമെൻേററാ ചെയ്തിലെങ്കിൽ കുട്ടികളെ ചെറുതായൊന്നു തല്ലും , അല്ലെങ്കിൽ ഇംപോസിക്ഷൻ കൊടുക്കും, അതുമല്ലെങ്കിൽ ക്ലാസിൽ നിന്ന് അല്പനേരം പുറത്താക്കും'

പറഞ്ഞു മുഴുമിക്കാൻ സന്മദിക്കാതെ രാമൻ നായർ ഹെഡ്മാസ്റ്ററോട്
- 'ഇതു വല്ലതുമാണെന്ന് ഞാൻ പറഞ്ഞോ മാഷേ?'

''ഹ .... ഹ .... ഹ''
ഇതുകേട്ട മാതൃകയിൽ ഹെഡ്മാസ്റ്റർ പൊട്ടി ചിരിക്കുന്നു.

ചിരിയിൽ അലോസരപ്പെട്ട് രാമൻ നായർ.

ചിരി അടക്കി മാഷ് തുടരുന്നു
- "ഇതൊന്നുമല്ല കാര്യം എന്നാണെങ്കിൽ തനിക്ക് സ്ഥലം മാറി, ഇത് ഒരു വിദ്യാലയമാണ് ''
നായർ പിറുപിറുത്തു ക്കൊണ്ട്
- 'അതു തന്നെയാ ഞാൻ ചോദിച്ചേ.... എന്ത് തോന്നിവാസമാണ് കുട്ടികളെ നിങ്ങൾ പഠിപ്പിക്കുന്നത്?'

നായരുടെ സംസാരം തീരെ രസിക്കാത്ത മട്ടിൽ ഹെഡ്മാഷ്
,' എന്താ നായരേ ..നിങ്ങള് കാര്യം പറയയ്ന്നാ ..'

:ഞാ പറയ്യാ.... കുട്ടികൾക്ക് നിങ്ങളുടെ മലയാളം മാഷ് പഠിപ്പിച്ചു കൊടുതത്ത് എന്താണെന്നറിയോ?'

തെല്ല് സങ്കോചത്തോടെ ഹെഡ് മാഷ്

തുടർന്നുക്കൊണ്ട് രാമൻ നായർ
,.' മിശ്രവിവാഹം ചെയ്യാൻ, നന്മളെല്ലാരും മനുഷ്യരാണ്, നന്മടെ ചോരയ്ക്ക് ചുവപ്പ് നിറമാണ്, അതുക്കൊണ്ട് സമുഹം പുരോഗമിക്കണമെങ്കിൽ ഓരോ വിദ്യാർത്ഥിയും ഇന്നു മുതൽ പ്രതിജ്ഞ എടുക്കണം....
,, ''എന്താന്നറിയോ മാഷിന്?

ഇല്ല എന്ന് തലയാട്ടിക്കൊണ്ട് ഹെഡ്മാസ്റ്റർ

,' ആ ... നമ്മൾ മിശ്രവിവാഹം ചെയ്യണമെന്ന്!!! '

ചെറിയൊരു ശാന്തത ... പിന്നെ തെല്ല് പുഞ്ചിരിയോടെ ഹെഡ്മാസ്റ്റർ
- ' നായരേ... വിവാഹം ചെയ്യരുത്, ന്ന്  ഒന്നും അല്ലല്ലോ രവി മാഷ് പറഞ്ഞത്
- അവര് വിദ്യാർത്ഥികളല്ലെ നായരേ, ഓര് ചിന്തിക്കട്ടെ , ഓര് തിരുമാനമെടുക്കട്ടെ'' '

കണ്ണ് ചുവപ്പിച്ച് നായർ ഹെഡ് മാഷെ ഒന്നു നോക്കി - എന്നിട്ട് തുടർന്നു
'ന്റെ മോള്ക്ക് പതിനെട്ടു വയസ്സേ ആയിട്ടുള്ളു, ഇതു കേട്ട് ഓള് സമുദായം മാറി വേറെ കല്യാണം കഴിച്ചാ...

പെട്ടെന്ന് വികാരം നിയന്ത്രിക്കാൻ പറ്റാതെ നായർ കസേരയിൽ നിന്നും എഴുന്നേറ്റ് - തുടരുന്നു
" - നിങ്ങളും ആ മാഷിന്റെ സൈഡാണ്, ഇങ്ങനെയാണെങ്കിൽ ടി.സി തന്നെ വഴി, കരയോഗത്തിന്റെ നല്ല വേറെ സ്കൂളുകൾ ഈ നാട്ടിലുണ്ട്"

ഇത് കേട്ട് നടുങ്ങിയ ഹെഡ്മാസ്റ്റർ രാമൻ നായരേ ആശ്വസിപ്പിക്കാനെന്നോണം - അദ്ദേഹത്തെ കസേരയിൽ ഇരുത്തി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
"- ഇത്രയ്ക്ക് സീരിയസ് ആണ് നിങ്ങൾ എന്ന് ഞാൻ വിചാരിച്ചില്ല. മോളെ ക്ലാസ് മാറ്റി ബുദ്ധിമോശം ഒന്നും ചെയ്യരുത്
- ഞാൻ ആ മാഷിനെ ഒരാഴ്ച്ച സസ്പെസ്റ്റ് ചെയ്തോളാം...
ഇനി ക്ലാസിൽ വിവാഹം എന്ന വാക്ക് പോലും ഉച്ചരിക്കരുതെന്ന് എല്ലാരോടും ഞാൻ പറഞ്ഞോളാം" കുലീനമായ ഭാവത്തിൽ മാഷ് അപേക്ഷിച്ചു.

ചെറുപുഞ്ചിരി മുഖത്തേക്ക് ഒഴുകി എത്തി നായർക്ക്.

" പറ്റിയതു പറ്റി ഇനി ആവർത്തിക്കരുത് " എന്നും പറഞ്ഞ് രാമൻ നായർ ഹെഡ്മാസ്റ്ററുടെ മുറിയിൽ നിന്നും ഇറങ്ങി.
നേരെ നടക്കുന്നതിനിടയിൽ അഭിമുഖമായി വന്ന ഗാന്ധി പ്രതിമയുടെ നേരെ മടക്കി കുത്തിയ മുണ്ട് അഴിച്ചിട്ട് ആദരവ് പ്രകടമാക്കി നായർ സ്കൂളിന്റെ പടി ഇറങ്ങി.