Search Movies

Friday, 11 September 2015

17.The Reader

English/2008/124min
Directed by Stephen Daldry













'കാല്പ്പനികതയുടെ സൗന്ദര്യം' - അതാണ്‌ സ്റ്റീഫൻ ഡാൽഡ്രിയുടെ  'ദി റീഡർ'.  കാലത്തിനതീതമായി സഞ്ചരിക്കുന്ന ക്രാന്തദർശികളാണ് എഴുത്തുകാർ. ബേണ്‍ഹാഡ് ഷ്‌ലിങ്കിന്റെ 1995 ൽ പുറത്തിറങ്ങിയ  ജര്‍മന്‍ നോവലായ  'ദി റീഡർ' എന്ന മൂലകൃതിയുടെ അതേ നാമം തന്നെ സ്വീകരിച്ചൊരുക്കിയ ദൃശ്യാവിഷ്കാരം, നിലനിന്നുപോരുന്ന സദാചാര ബോധത്തെയും സാമ്പ്രദായിക കാഴ്ച്ചപ്പാടുകളെയും തച്ചുടച്ചുള്ള വിപ്ലവമാണ്. കെട്ടുകാഴ്ച്ചയുടെ മേൽ ആണ്ടു നേർച്ചക്കൊരുങ്ങാത്ത ഉള്ളറകളിൽ സൂക്ഷിച്ച പ്രക്ഷുബ്ധമായ ഒരു കലാപം !

1958 ലെ ജർമ്മനിയിലെ ഒരു വർഷകാലം. സ്കൂൾ വിദ്യാർത്ഥിയായ മൈക്കിൾ ബെർഗ് , ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഛര്‍ദ്ദിച്ച് അവശനാകുമ്പോഴാണ് ഹന്ന ഷാമിത്സ് എന്ന 36 കാരി അവനെ ആദ്യമായി കാണുന്നത്. അവർ അവനെ വീട്ടിലെത്താൻ സഹായിക്കുന്നു. തുടർന്ന് സ്കാര്‍ലെറ്റ് ഫീവർ എന്നൊരിനം പനി ബാധിച്ച് മൂന്നു മാസത്തോളം അവൻ കിടപ്പിലാകുന്നു. രോഗ മുക്തനായ ശേഷം മൈക്കിൾ ബെർഗ് ഹന്നയെ കാണാനും, നന്ദി അറിയിക്കാനുമായി പോകുന്നു. ക്രമേണ അവർക്കിടയിൽ അസാധാരണമായ ഒരു ബന്ധം ഉടലെടുക്കുകയാണ്. രതിയുടെ ആനന്ദങ്ങളിലൂടെ ഉടലെടുത്ത അസാധാരണമായ ഒരു ആത്മ ബന്ധം. ലൈംഗീക ബന്ധത്തിലേർപ്പെട്ടു നഗ്നരായി കിടക്കുമ്പോൾ മൈക്കിൾ ഹന്നയ്ക്ക് തൻറെ പാഠപുസ്തകങ്ങളിലെ കഥകൾ വായിച്ചു കൊടുക്കുമായിരുന്നു. മൈക്കിളിന്റെ വായനയിലൂടെയുള്ള സഞ്ചാരം ഹന്ന ഏറെ ഇഷ്ട്ടപെട്ടു. ഹന്ന തിരയുന്നത് അക്ഷരങ്ങളെയാണ്‌. ഒരു വേള, ആദ്യം വായനയും പിന്നീട് രതിയിലേക്കും എന്ന നിയമം ഹന്ന മുന്നോട്ട് വെക്കുമ്പോൾ മൈക്കിളിനെയാണോ അവനിലൂടെ പുസ്തകങ്ങളെയാണോ ഹന്ന പ്രണയിച്ചത് എന്ന കാര്യത്തിൽ  നാം സംശയാലുകളാകുന്നു. പിന്നീടൊരു ഘട്ടത്തിൽ, ട്രാം കണ്ടക്ടറിൽ നിന്നും പ്രമോഷൻ ലഭിക്കുന്ന ഹന്ന മൈക്കിളിനോട് പോലും പറയാതെ യാത്രയാവുന്നു.

വർഷങ്ങൾക്കിപ്പുറം ഹെയ്ഡില്‍ ബെര്‍ഗ് യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയായ യുവാവായി മൈക്കിൾ എത്തുമ്പോൾ അവിചാരിതമായി ഹന്നയെ വീണ്ടും കാണുന്നു. പക്ഷെ, കോണ്‍സന്ട്രേഷൻ കാമ്പിൽ മുന്നൂറോളം ജൂതന്മാരെ ചുട്ട് കൊന്നതിൽ കുറ്റാരോപിതയായി പ്രതികൂട്ടിലാണ് ഗാർഡായ ഹന്ന. സഹപ്രവർത്തകരെല്ലാം ഹന്നയെ മുഖ്യ പ്രതിയാക്കി തഴയുന്നു. എന്നാൽ വിചാരണയിൽ ഹന്നയെ സഹായിക്കുന്ന ഒരു രഹസ്യം മൈക്കിളിനറിയാം. വർഷങ്ങൾക്കു മുൻപുള്ള അവരുടെ അസാധാരണമായ ബന്ധത്തിൽ നിന്നവൻ അത് ഓർത്തെടുക്കുന്നു. പക്ഷെ ഹന്ന പുറത്തുപറയാൻ ആഗ്രഹിക്കാത്ത രഹസ്യം അവനെങ്ങനെ പറയും ? അതും, ജയിൽ ശിക്ഷ അനുഭവിക്കുന്നതിലേറെ, ആ രഹസ്യം പുറത്ത് വന്ന് അപഹാസ്യയാവതിരിക്കാനാണ് ഹന്ന ശ്രദ്ധിച്ചത് എന്നിരിക്കെ.



വായനയുടെയും അക്ഷരങ്ങളുടെയും ലോകത്തിലേക്ക് തന്നെ ആനയിച്ച മൈക്കിളിന് ജയിലിൽ നിന്നും ചെറുകുറിപ്പുകൾ ഹന്ന അയച്ചുകൊണ്ടിരുന്നു. പക്ഷെ ഒരിക്കൽ പോലും ഹന്നക്ക് മറുപടി നൽകാനോ, നേരിൽ കാണാനോ അയാൾ തയ്യാറായില്ല. ഒരു നീണ്ട കാലയിളവിനു ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച്ച തീർത്തും വൈകാരികമായ ഒരന്തരീക്ഷം സൃഷ്ട്ടിക്കുന്നു. പൂർവ്വകാലത്തെ കുറിച്ച് ആലോചിക്കാറുണ്ടോ എന്ന ചോദ്യത്തിന് "It doesn't matter what i feel, it doesn't matter what i think , the dead are still dead" എന്നാണ് ഹന്നയുടെ മറുപടി. 'കിഡ്' എന്ന് മാത്രം മൈക്കിളിനെ വിശേഷിപ്പിക്കുന്ന ഹന്നക്ക്, ഭാവിയിൽ തന്നെ കൊണ്ടൊരു ബുദ്ധിമുട്ടും അവനുണ്ടാവരുത് എന്ന നിർബന്ധമുണ്ട്. തന്റെ ജീവിതം പുസ്തകങ്ങൾക്ക് സമർപ്പിച്ച്‌ ഹന്ന യാത്രയാകുന്നു. ഹന്ന ഏൽപ്പിച്ച പണം മുതിർന്നവരുടെ നിരക്ഷത അകറ്റാൻ മാറ്റിവെക്കുന്നിടത്തും, ഹന്നയുമൊത്തുള്ള തന്റെ ബന്ധം മകളോട് മൈക്കിൽ തുറന്നു പറയുന്നിടത്തും മൊറാലിറ്റിയുടെയും സംസ്കാരത്തിന്റെയും പുതിയ മാനങ്ങൾ കല്പ്പിക്കപ്പെടുന്നു. അവിടെ മനുഷ്യന്റെ കേവലവിചാരങ്ങളെ പരിഗണിക്കുന്ന സമൂഹത്തിന്റെ  പിറവിയിലേക്കൊരു ചാലകമൊരുങ്ങുന്നു.

രതിയുടെയോ പ്രണയത്തിന്റെയോ കാഴ്ച്ചയിൽ കണ്ണുടക്കാതെ പ്രമേയ തീവ്രതയുടെ ക്ഷണത്തിൽ ചിന്ത വ്യാപിപ്പിക്കുന്നു 'ദി റീഡർ' . സൗന്ദര്യാത്മകത ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്നു. ഒരു കൗമാരക്കാരന്റെ 'അശ്ലീല' ബന്ധത്തേയും, ഹന്ന എന്ന 36 കാരിയുടെ മൈക്കിളിനോടും അവനിലൂടെ പുസ്തകങ്ങളോടും ഉള്ള പ്രണയത്തേയും സ്വതന്ത്രമായി, തന്മയത്വത്തോടെ ദൃശ്യാവിഷ്ക്കരിച്ചതിൽ സംവിധായകൻ  സ്റ്റീഫൻ ഡാൽഡ്രിക്കും തിരക്കഥാകൃത്ത്‌ ഡേവിഡ്‌ ഹേറിനുമാണ് ആദ്യ കയ്യടി. 'ദി റീഡർ' ഒരിക്കലും രണ്ട് വ്യക്തികളുടെ അസാധാരണമായ പ്രണയത്തിന്റെയൊ, വികാരവിചാരങ്ങളുടെയും മാത്രം ചിത്രമല്ല. മറിച്ച് 1950 കാലഘട്ടങ്ങളിലെ ജർമ്മൻ സാമൂഹ്യ-രാഷ്ട്രീയാവസ്ഥയുടെയും പ്രക്ഷുബ്ധമായിരുന്ന നാസി- ജൂത തർക്കങ്ങളുടെയും നിഴൽമൂടിയ, ശക്തമായൊരു കഥ കൈമുതലാക്കിയ കഥാചിത്രമാണ്. വിദ്യാഭ്യാസം, സാക്ഷരത എന്നീ അടിസ്ഥാന അവകാശങ്ങൾക്ക് യൂറോപ്പിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിച്ചിരുന്നു ജർമ്മനി. എന്നിരുന്നാലും ഒരു നിരക്ഷര സമൂഹം അക്കാലത്ത് നിലനിന്നിരുന്നു എന്നതിനൊരു നേർക്കാഴ്ച നൽകുന്നുണ്ട് 'ദി റീഡർ'.

വ്യത്യസ്ഥ കാലഘട്ടങ്ങളിലെ ഹന്നയെ അസാമാന്യ ശരീര വഴക്കത്തോടെ അവതരിപ്പിച്ച് കേറ്റ് വിൻസ്ലെറ്റ് അമ്പരപ്പിച്ചപ്പോൾ, മൈക്കിളിന്റെ ഇരു കാലങ്ങളെ യഥാക്രമം ഡേവിഡ്‌ ക്രോസ്സും, റേഫ് ഫൈൻസ് എന്നിവരും ജീവസ്സുറ്റതാക്കി. മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകളെ വിമർശന ബുദ്ധിയോടെ കണ്ടുകൊണ്ടുതന്നെ ചലച്ചിത്രം എന്ന നിലയിൽ അത്ഭുതപ്പെടുത്തുന്നു 'ദി റീഡർ'. അക്കാദമി അവാർഡിനായി 'മികച്ച ചിത്രം' ഉൾപ്പടെ 5 വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെടുകയും മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കുകയും, ബ്രോഡ്കാസ്റ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ആ വർഷത്തെ മികച്ച 10 ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കുകയും, കൂടാതെ BAFTA പുരസ്കാരത്തിനും അർഹമായി 'ദി റീഡർ'. ഭാവതീവ്രതയും, പ്രമേയ ഗൗരവവും, പ്രകടന മികവുകൊണ്ടും  നവീനാനുഭവമാവുന്ന ചിത്രം കണ്ടാസ്വദിക്കാതെ നഷ്ട്ടപ്പെടുത്തരുത്.

Monday, 24 August 2015

16.Lakshmi

Hindi/2014/104min
Directed by Nagesh Kukunoor












നേരിന്റെ ദൃശ്യാവിഷ്കാരമാണെന്ന ബോധ്യമാണ്  'ലക്ഷ്മി' പങ്കുവെക്കുന്ന വേദനയുടെ ആഴം കൂട്ടുന്നത്. സ്ത്രീ അരക്ഷിതാവസ്ഥയുടെയും, മനുഷ്യക്കടത്തിന്റെയും, മാംസ കച്ചവടത്തിന്റെയും ലോകത്തുനിന്നും, നീതിനിർവ്വഹണത്തിന്റേയും അവകാശസംരക്ഷണത്തിന്റേയും  സുരക്ഷിതവലയത്തിനായി പോരാടിയ ലക്ഷ്മി എന്ന 14-കാരിയുടെ കഥയാണ് ചിത്രം പറയുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ 'ലക്ഷ്മി' ഒരു നിഷ്ക്കളങ്ക ബാല്യത്തിന്റെ കളങ്കമാർന്ന ലോകത്തിലേക്കും, അതിനെതിരേയും ഉള്ള സഞ്ചാരം ചിത്രീകരിക്കുന്നു. ആന്ധ്രാപ്രദേശിൽ നടന്ന ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിനാധാരം. തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തികൊണ്ടുതന്നെ ധീരമായ സംരംഭമായി വിലയിരുത്താം 'ലക്ഷ്മിയെ'.

നഗരത്തിലെ നക്ഷത്രവേശ്യാലയത്തിൽ എത്തിപ്പെട്ട ലക്ഷ്മി എന്ന 14-കാരി ഗ്രാമീണ പെണ്‍കുട്ടിയുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണ് ചിത്രം. കൊടിയ പീഡനങ്ങൾക്ക് വിധേയയായി വേശ്യാവൃത്തിക്ക് നിർബന്ധിതയാകുന്ന ബാലിക വർഷങ്ങൾക്കിപ്പുറം കുറ്റവാളികളെ കോടതിയിലെത്തിച്ച് ശിക്ഷ നടപ്പാക്കുന്നു. 104മിനുട്ട് ദൈർഘ്യമുള്ള ചിത്രം നമ്മുടെ മഹാരാജ്യത്തിലെ സാമൂഹിക ഘടനയുടെ, സുരക്ഷിതത്വത്തിന്റെ വികൃത മുഖമാണ് അവതരിപ്പിക്കുന്നത്‌. ഏറെ പ്രചാരത്തിലുള്ള വിനോദ ഉപാധി എന്നതിനപ്പുറം ചലച്ചിത്രത്തിന്റെ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ശക്തി വ്യക്തമാവുന്നുണ്ട് 'ലക്ഷ്മി'യിലൂടെ. വൈവിധ്യമായ വിഷയങ്ങൾ ചിത്രങ്ങൾക്കായി തിരഞ്ഞെടുക്കുന്നതിൽ നാഗേഷ് കുക്കുനൂർ എന്ന സംവിധായകൻ ഏറെ ശ്രദ്ധ ചെലുത്തുന്നതായി നിരീക്ഷിക്കാം. അത് 'ലക്ഷ്മി' യിലൂടെയും തുടരുന്നു.



സമൂഹത്തിനേറ്റ മൂല്യച്യുതിയാണ് ലക്ഷ്മിയുടെ ധീരതക്കുള്ള പ്രശംസകളുടെ കാതൽ. ദുസ്സഹ ജീവിതവും അതിജീവനവും ഏവരുടേതും ആയിരുന്നെങ്കിലും പ്രതികരണവും നീതിക്കായുള്ള പോരാട്ടവും ഒറ്റപ്പെട്ടതായിരുന്നു. ചൂഷണങ്ങൾക്ക് എതിരെയുള്ള പ്രതികരണത്തിനായുള്ള സന്നദ്ധത അപൂർവ്വമാകെയാണ് ലക്ഷ്മിയുടെ ജീവിതം ധീരമാകുന്നത്. വേശ്യാലയത്തിൽ നിന്നും രക്ഷപ്പെട്ടോടുന്ന ലക്ഷ്മി പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നതിലും വേഗത്തിൽ തിരികെയെത്തുന്നുണ്ട്. നിയമപാലകരുടെ അറിവോടെ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോൾ സാമൂഹിക അധഃപതനത്തിന്റെ നില ഗുരുതരമാകുകയാണ് ചെയ്യുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗീക ചൂഷണങ്ങളിലൊന്നിന്റെ ചലച്ചിത്ര ഭാഷ്യമെന്ന നിലയിൽ ശക്തമായ സാമൂഹ്യവിമർശനം നടത്തുന്നുണ്ട് 'ലക്ഷ്മി'. എന്നാൽ ധീരമായ സംരംഭമാകെത്തന്നെ, പിഴവുകൾ മാറ്റി പരിഗണിച്ച് കൊണ്ടേ 'ലക്ഷ്മിയെ' ഒരു ചലച്ചിത്രമെന്ന നിലയിൽ മികച്ചതായി വിലയിരുത്താനാവൂ.

അശ്ലീലം നിറഞ്ഞ അക്രമരംഗങ്ങൾ മടികൂടാതെ അവതരിപ്പിക്കുന്നു ചിത്രത്തിൽ. ലക്ഷ്മി ഏറ്റുവാങ്ങുന്ന പീഡനങ്ങളിലെ മൃഗീയത തുറന്നു കാണിച്ച് പ്രേക്ഷകരിൽ നീറ്റലുണ്ടാക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. അതിനു പ്രഥമ സ്ഥാനം കല്പ്പിക്കുമ്പോഴും കഥാപാത്രങ്ങളുടെ അനുഭവങ്ങൾ വൈകാരികമായി നമ്മെ സ്പർശിക്കുന്നുണ്ടെങ്കിൽ അത് യഥാർത്ഥ സംഭവമെന്ന തിരിച്ചറിവുകൊണ്ട് മാത്രമാണ്. ചിത്രത്തിന് ഏറ്റവും അനുയോജ്യമായ തരത്തിലുള്ള റിയലിസ്റ്റിക് പ്രതീതി കൈകൊണ്ടിട്ടില്ലെന്ന് അനുഭവപ്പെട്ടേക്കാം. മേക്കിങും, കളർടോണുമെല്ലാം സിനിമാറ്റിക് പ്രതീതി ഉയർത്തുന്നതായിരുന്നു. എന്നാൽ കോടതി രംഗങ്ങൾ ഒരിക്കലും സാമ്പ്രദായികതയെ പിന്തുടരുന്നവയായിരുന്നില്ല.

2014 ജനുവരിയിൽ 'ലക്ഷ്മി' കാലിഫോർണിയയിലെ പാം സ്പ്രിങ്സ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയും ഓഡിയൻസ് അവാഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. പിന്നണിഗായിക കൂടിയായ  മൊണാലീ ഠാക്കൂർ ആണ് ലക്ഷ്മിയെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ നാഗേഷ് കുക്കുനൂർ ചിത്രത്തിലെ ചിന്നാ എന്നൊരു  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ സംഭവത്തിനെ ദൃശ്യവൽക്കരിക്കുന്നതിൽ ചിത്രം വിജയം കണ്ടിരിക്കുന്നു. വെറുമൊരു കഥയെന്നു കണ്ടു ചിന്തവെടിയാൻ പ്രേക്ഷകനെ 'ലക്ഷ്മി' അനുവദിക്കില്ല. മറിച്ച് യാഥാർത്ഥ്യമാണെന്ന ബോധം ചിന്തകളെയത്രയും വേട്ടയാടും.

Wednesday, 29 July 2015

15.Njan Steve Lopez

Malayalam/2014/116min
Directed by Rajeev Ravi











ഞാൻ സ്റ്റീവ് ലോപ്പസ്സ് - തിരക്കഥയുടെ കയ്യൊതുക്കവും, സംഭാഷണത്തിലെ സ്വാഭാവികതയും, ദൃശ്യഭാഷയിലെ സൗന്ദര്യവും ഒത്തുവന്നപ്പോൾ ആസ്വാദനം അനായാസമാകുന്നു. 'അന്നയും റസൂലും' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ സ്വതന്ത്രമായ റിയലിസ്റ്റിക് ആഖ്യാനം തന്നിലെ സംവിധായകന്  എത്രമാത്രം വഴങ്ങും എന്ന് തെളിയിച്ച രാജീവ് രവി അതേ ശ്രേണിയിൽ തന്നെയാണ്  'ഞാൻ സ്റ്റീവ് ലോപ്പസും' അണിയിച്ചൊരുക്കിയിരിക്കുന്നത്. നായകനും നായികയും അടങ്ങുന്ന  ഒരു കഥ പറഞ്ഞു തീർക്കുക എന്നതിനപ്പുറം സമകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളും, വ്യക്തികളും തമ്മിൽ ഉടലെടുക്കുന്ന കലഹങ്ങൾ  സാമൂഹിക ജീവികളായ കഥയിലെ പാത്രങ്ങളെയും സ്വാധീനിക്കും എന്നതിന് ചിത്രം സാക്ഷ്യമാണ്.

സ്റ്റീവ് സമകാലിക യുവത്വത്തിന്റെ വക്താവാണോ ? കൂടുകാരോടൊപ്പം ലഹരി നുണയുന്ന, സദാസമയവും സമൂഹ മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്ന, തന്റെ സഹപാഠിയായ അഞ്ജലിയെ  പ്രണയിക്കുന്ന, ആഘോഷങ്ങളിൽ മതിമറന്നാടുന്ന സ്റ്റീവ്. ആധുനിക യുവത്വത്തിന്റെ അലസതകൾ പിന്തുടരുന്ന സ്റ്റീവിനെ സംവിധായകൻ സൂക്ഷ്മമായി നീരീക്ഷിക്കാൻ വിട്ടു തരുന്നുണ്ട്. ഉയർന്ന തസ്ഥികയിൽ ഉള്ള ഒരു പോലീസുകാരന്റെ മകൻ എന്ന നിലയിൽ ഇളവുകളും സംരക്ഷണവും കൽപ്പിക്കപ്പെടുന്നുണ്ട് അവന്. അലക്ഷ്യമായ, നിസ്സംഗ ജീവിതശൈലി തുടർന്ന് പോകുന്ന സ്റ്റീവിന് ഒരു കൗമാരക്കാരന്റേതായ വിചാരങ്ങളും ഉണ്ട്. ബാത്ത്റൂമിൽ നിന്നും അയൽക്കാരിയെ ഒളിഞ്ഞു നോക്കുന്ന കഥാനായകനിൽ തെളിയുന്നന്നത് സ്നേഹമോ പ്രേമമോ അല്ല.

തിരക്കഥയുടെ ഇട്ടാവട്ടങ്ങൾക്കപ്പുറം സംവിധായകന്റെ മനസ്സിൽ സംഭവിച്ചതായി അനുഭവപ്പെടാറുണ്ട് രാജീവ്‌ രവിയുടെ സിനിമകൾ. മലയാള സിനിമയിലെ പുതു വഴിവെട്ടലായി കണ്ടു സമീപകാല ക്ലീഷേകളെ നിരാകരിക്കുമ്പോഴും ആ സ്വഭാവത്തിന്  സ്റ്റീവ്-അഞ്ജലി പ്രണയം ഒരു വിലങ്ങായി മാറുന്നുണ്ട്. സ്റ്റീവിന്റെ ജീവിതം തന്നെ മാറി മറയുന്നത് തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ അരങ്ങേറുന്ന ഒരു കൊലപാതക ശ്രമത്തിനു സാക്ഷിയാവുന്നതോടെയാണ്. അവിടെ സ്റ്റീവ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാകുന്നു. ഒരു സാമൂഹ്യ ജീവി എന്ന നിലക്ക് ഉണരേണ്ട സഹാനുഭൂതി അവനിൽ പ്രകടമാകുന്നു. അവിടെ നിന്നും ഉടലെടുക്കുന്ന സാമൂഹ്യ ബോധം സ്റ്റീവിനെ കൊണ്ടെത്തിക്കുന്നത് തനിക്കു പരിചിതമല്ലാത്ത മറ്റൊരു ലോകത്തിലേക്കാണ്. സത്യം തേടിയുള്ള നായകൻറെ നിഷ്കളങ്കമായ യാത്രയിൽ അപരിചിതമായ ഒരു പരിചിത ലോകം സൃഷ്ട്ടിച്ചെടുക്കുകയാണ് രാജീവ് രവി.




'നഷ്ട്ടപെട്ട നിഷ്കളങ്കത വീണ്ടെടുക്കാനുള്ള ശ്രമമാണ് ഓരോ കലാപവും' - ഫ്രഞ്ച് നോവലിസ്റ്റും ഫിലോസഫറുമായ  Albert Camus-ന്റെ പ്രസിദ്ധമായ ഈ വാചകമാണ് 'ഞാൻ സ്റ്റീവ് ലോപ്പസ്സിന്റെ'  ആമുഖമായി അവതരിപ്പിക്കുന്നത്‌.  വ്യക്തി സ്വാതന്ത്ര്യവും സുരക്ഷയും സംരക്ഷിക്കപ്പെടാത്ത സാമൂഹിക ഘടന മാറിമറയണമെന്നും, ഭരണ പ്രക്രിയ പ്രവർത്തനക്ഷമമാകണമെന്നും ഉള്ള സൂചനകൾ ചിത്രം നിലനിർത്തുന്നു. നീതി നിർവ്വഹണത്തിന്റെ ഒരു ഉയർന്ന സ്ഥാനത്തുള്ള തന്റെ പിതാവുപോലും നിസ്സഹായകനോ, സ്വാർത്ഥനോ ആകുന്ന സാഹചര്യത്തിൽ സമൂഹം നിർമ്മിച്ചെടുക്കുന്ന യുവത്വം, സാമൂഹ്യ ബോധം വീണ്ടെടുത്തു സഞ്ചരിക്കുന്ന യജ്ഞമാണ് സ്റ്റീവിന്റേത്. അലസനിൽ നിന്നും വ്യക്തിയായി പരിണമിച്ച് നിർവ്വഹണശേഷിയിലേക്ക് ഉയരുമ്പോൾ സ്റ്റീവും ഹനിക്കപ്പെടും. എന്നാൽ ഏവരും പിന്തുടരുന്ന സഞ്ചാരപഥത്തിൽ അലസ യുവത്വമായിരുന്നപ്പോൾ അവൻ സുരക്ഷിതനാണ്‌.

പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ജീവിതത്തിലേക്കെന്ന പോലെ അയാൾ കയ്യുയർത്തുന്ന രംഗം മികവുറ്റതായി മാറി. തെറ്റും ശരിയും ആപേക്ഷികമാവുകയും ജീവിതസാഹചര്യങ്ങളിലെ സാമ്പത്തിക ഞെരുക്കം തെറ്റിലേക്ക് വഴിയൊരുക്കുമെന്നും കുറ്റവാളികളിൽ ഒരാളുമൊത്തുള്ള സംഭാഷണത്തിൽ സ്റ്റീവിന് വ്യക്തമാവുന്നു. തെരുവിലെ സംഘർഷങ്ങളും ചായക്കടയിലെ സ്ഫോടനവും എല്ലാം റിയലിസം കൊണ്ട് അനായാസ ആസ്വാദനം സാധ്യമാക്കി ഛായാഗ്രഹകൻ പപ്പു.  പുതുമുഖം ഫർഹാൻ ഫാസിൽ നിയന്ത്രിത ഭാവങ്ങളുമായി സ്റ്റീവായി തന്നെ മാറിയപ്പോൾ നിഴൽ നായികയായി ആണെങ്കിലും അരങ്ങേറ്റം മികച്ചതാക്കി അഹാന കൃഷ്ണ. പ്രകടനത്തിൽ, ഹരിയെ അവതരിപ്പിച്ച സുജിത് ശങ്കർ, സ്റ്റീവിന്റെ പിതാവ് ജോർജ്ജ് ലോപ്പസ്സിനെ അവതരിപ്പിച്ച അലൻസിയർ തുടങ്ങി ഏവരും പ്രശംസ അർഹിക്കുന്നു. പാട്ടുകളും പാശ്ചാത്തല സംഗീതവും സന്ദർഭോചിതമാം വിധം കടന്നുപോയി.

നീതി ബോധവും കർമ്മ ശേഷിയുമുള്ള പൗരന്മാർ ഉണ്ടാവാത്തത്തിന്റെ കാരണം സമൂഹവും, നിയമത്തെ അട്ടിമറിക്കുന്ന കാര്യങ്ങൾ അരങ്ങേറുന്നത് ഭരണകർത്താക്കളുടെ സാമൂഹിക ഇടപെടലിന്റെ ന്യൂന്യതയുമാണ്. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയ നേതാക്കളുടെ അഴിമതി കഥകളോ, മറ്റു ഭരണ നേട്ടങ്ങളുടെയോ, കുറവുകളുടെയോ ദൃശ്യാവിഷ്കാരങ്ങളോ അല്ലെന്നും മറിച്ച് സാമൂഹികാവസ്ഥയുടെ സത്യാസന്ധമായ അവതരണമാണെന്നും 'ഞാൻ സ്റ്റീവ് ലോപ്പസ്സ്' സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട്തന്നെ ഈ കാലഘട്ടത്തിലെ മികച്ച രാഷ്ട്രീയ സിനിമയായി വിലയിരുത്താം ചിത്രത്തെ.

Wednesday, 15 July 2015

14.Kaaka Muttai

Tamil/2015/109min
Directed by M Manikandan














ജനപ്രിയവും എന്നാൽ കലാമൂല്യമുള്ളതുമായ  ചിത്രങ്ങളുടെ അമരത്വം തമിഴ് സിനിമകൾക്ക്‌ തന്നെയെന്നുറപ്പിക്കുകയാണ് നവാഗതനായ എം മണികണ്ഠന്റെ 'കാക്ക മുട്ടൈ'. വിപണികൾ ആകർഷിക്കാത്ത, ആരുമറിയാത്ത ചേരി ജീവിതങ്ങളെ നേരായി പകർത്തി വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. താര ചിത്രങ്ങളിൽ ഇടി ബഹളങ്ങൾ തുടരുമ്പോൾ സമാന്തരമായി തമിഴിൽ 'കാക്ക മുട്ടൈ'-കൾ പിറവിയെടുക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. 2014ലെ മികച്ച കുട്ടികളുടെ സിനിമക്കുള്ള  ദേശീയ പുരസ്കാരം നേടിയ 'കാക്ക മുട്ടൈ' മികച്ച പ്രദർശന വിജയവും സ്വന്തമാക്കി കഴിഞ്ഞു.

അനുദിനം വികസിക്കുന്ന നഗരത്തിലെ റെയിൽവേ സ്റ്റേഷനടുത്ത് ആയിരങ്ങൾ തിങ്ങിപാർക്കുന്ന ഒരു ചേരിയിലാണ് സഹോദരങ്ങളായ  'പെരിയ കാക്ക മുട്ടയും' 'ചിന്ന കാക്കാ മുട്ടയും' കഴിഞ്ഞുവരുന്നത്. അമ്മയും മുത്തശ്ശിയും അവരോടൊപ്പം ആ ഒറ്റമുറിയിൽ ഉണ്ട്. അച്ഛൻ ജയിലിലും. ദിവസവും കോഴിമുട്ട കഴിക്കാനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കാക്കയുടെ മുട്ട മോഷട്ടിച്ചു കഴിക്കുകയാണ് അവരുടെ പതിവ്; 'കാക്കയും ഒരു പക്ഷിയാണല്ലോ' - എന്ന് മുത്തശ്ശി അവരെ ന്യായീകരിക്കുകയും ചെയ്യും (അങ്ങനെ വന്നുചേർന്ന പേരാണ് 'കാക്കാ മുട്ടൈ' ) . നഗരത്തിൽ പുതുതായി തുടങ്ങിയ പിസ്സ ഷോപ്പ് ഇവരെ ഏറെ ആകർഷിക്കുന്നു. പിസ്സ വാങ്ങാനുള്ള  299 രൂപ സ്വരൂപിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് തുടർന്ന് ചിത്രത്തിൽ. കല്‍ക്കരി കൊണ്ടുപോകുന്ന ചരക്കു തീവണ്ടികളില്‍ നിന്നും താഴെ വീഴുന്ന കല്‍ക്കരി കഷ്ണങ്ങള്‍ തൂക്കി വിറ്റാണ് പണം സ്വരുക്കൂട്ടുന്നത്. ഇത്രമാത്രം ലളിതമായ ഒരു കഥാഘടനയിൽ നിന്നുകൊണ്ട്  സമകാലികമായ വിഷയങ്ങൾ ചർച്ചക്ക് വെക്കുന്നു സംവിധായകൻ.

സാമ്പത്തികാടിസ്ഥാനത്തിൽ പകുത്ത വ്യത്യസ്ഥങ്ങളായ രണ്ടു സാമൂഹികാന്തരീക്ഷങ്ങളുണ്ട് 'കാക്ക മുട്ടൈ' യിൽ. ഒറ്റമുറിയിൽ ശ്വാസം മുട്ടിക്കഴിയുന്നവരെന്നു നമുക്ക് അനുഭവപ്പെടുന്ന, എന്നാൽ പ്രസാദാത്മക മുഖവുമായി കറങ്ങി നടക്കുന്ന രണ്ടു കുട്ടികളുടെ കഥയിലൂടെ സംവിധായകൻ എം മണികണ്ഠന്‍ മുന്നോട്ടു വെക്കുന്ന കാര്യങ്ങൾ ആഴത്തിൽ ശ്രദ്ധ ആവിശ്യപ്പെടുന്നതാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യത്തിലും മനുഷ്യരാശിയിൽ അന്തർലീനമായി കിടക്കുന്നത് ജീവിച്ച് തീർക്കേണ്ട ജീവിതമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും വർണ്ണത്തിനാലും സാമ്പത്തികാടിസ്ഥാനത്തിലും നിയന്ത്രിതമാകുന്നിടത്താണ് 'കാക്ക മുട്ടൈ' യുടെ പ്രസക്തി. ദാരിദ്ര്യം, വാർദ്ധക്യം, പരിസ്ഥിതി, ആഗോളവൽക്കരണം, രാഷ്ട്രീയം, നഗരവൽക്കരണം വർണ്ണാടിസ്ഥാനത്തിലുള്ള വിവേചനം എന്നിങ്ങനെ നിരവധി വിഷയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നു. കാക്ക കറുത്തതും അതിനാൽ എന്തും നിഷിദ്ധമാകുന്ന ഒരു വിഭാഗവുമായി മാറുന്നു. കാക്കയുടെ മുട്ട കഴിക്കുന്ന കുട്ടികളും അങ്ങനെത്തന്നെ. താഴേത്തട്ടിലെ ജീവിതങ്ങളിലൂടെ ഇത്തരം വിവേചനങ്ങളെ ശക്തമായി പ്രതിരോധിക്കുന്നു ചിത്രം.




വലിയ നഗരങ്ങളോടൊപ്പം വളരുന്ന വലിയ ചേരികളിലെ ജീവിതങ്ങൾ സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് 'കാക്ക മുട്ടൈ'. ചേരിയിലെ കുട്ടികൾ കളിച്ചിരുന്ന സ്ഥലത്തെ, കാക്കകൾ കൂടുകൂട്ടിയ മരം മുറിച്ച് മാറ്റിയാണ് പിസ്സാ ഷോപ്പിന്റെ നിർമ്മാണം ആരംഭിക്കുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരു മായികലോകമാം വിധം കുട്ടികൾക്ക് വിലക്കപ്പെട്ടതായി മാറുന്നുവത്. ജയിലിലുള്ള അച്ഛനെ പുറത്തിറക്കാൻ പണമുണ്ടാക്കാൻ ശ്രമിക്കുകയാണ് ഇരുകുട്ടികളുടെയും അമ്മ. ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഏറെ പ്രയാസപ്പെടുമ്പോഴും ആ ഒറ്റ മുറി വീടിൽ രണ്ട് ടെലിവിഷൻ എത്തുന്നതിൽ യഥാർത്ഥത്തിൽ വിരോധാഭാസമില്ല.  പിസ്സാ കഴിക്കാനായി സ്വയം പണം കണ്ടെത്തുമ്പോൾ മതിലിനപ്പുറത്ത് നിന്ന് മാത്രം കാണുന്ന 'പണക്കാരൻ പയ്യൻ' വെച്ചു നീട്ടിയ പിസ്സ കാക്കാമുട്ടൈകൾ നിരസിക്കുന്നുണ്ട്. ട്രെയിനിൽ പോകുന്നവരിൽ നിന്നും മൊബൈൽ ഫോണ്‍ തട്ടിയെടുക്കുന്നതും അവർ ഉപേക്ഷിക്കുന്നതായി കാണാം. ഇതെല്ലാം തന്നെ മഹത്തായ ഭക്ഷണമായി അവർ കരുതുന്ന പിസ്സ അധ്വാനത്തിലൂടെ നേടിയെടുക്കാനുള്ള അവരുടെ ശ്രമങ്ങളെ ശരിവെക്കുന്നു; അഭിമാനത്തിന്റേയും വ്യക്തിത്വത്തിന്റേയും പാഠങ്ങൾ ഉൾക്കൊണ്ടു വരുകയാണവർ. പണം കയ്യിലുള്ളപ്പോഴും കാക്കാ മുട്ടൈകൾക്ക് പിസ്സ ഷോപ്പിലേക്കുള്ള പ്രവേശനം നിഷിദ്ധമാകുന്നത് മുഷിഞ്ഞ കോലത്തിന്റെയും വർണ്ണത്തിന്റേയും അടിസ്ഥാനത്തിലാണ്. ആഗോളകേന്ദ്രീകൃതമായ വിപണികൾ മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരെ ലക്ഷ്യമിടുമ്പോൾ  ഇന്ത്യയിൽ സമസ്ത മേഖലകളിലുമായി നിലനിൽക്കുന്ന വർണ്ണ വിവേചനത്തെ വിമർശന വിധേയമാക്കുന്നു സംവിധായകൻ.

ലളിതവും, ജീവിതഗന്ധിയുമാവുമ്പോഴും ചിത്രത്തിലെ സന്ദർഭോചിതമായ നർമ്മം ഏതു പ്രേക്ഷകനിലും ചിരിയുണർത്തും.സത്യസന്ധവും, റിയലിസ്റ്റിക്കും അതുപോലെ സിനിമാറ്റിക്കുമാണ് 'കാക്ക മുട്ടൈ'. അതിവൈകാരികതയിലേക്ക് കഥാസന്ദർഭങ്ങൾ നീളാതെയും പശ്ചാത്തല സംഗീതത്തെ ചൂഷണം ചെയ്യാതേയും ഹൃദ്യമാകുന്നു ചിത്രം. ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്വഭാവസവിശേഷതകളും പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ട് സംവിധായകൻ; പിസ്സാ കടയുടെ മുതലാളിക്കും, മതിലിനപ്പുറത്തെ പയ്യനും രാഷ്ട്രീയ നേതാവിനുമെല്ലാം തന്നെ. കഥാന്ത്യത്തിൽ മുത്തശ്ശി പരീക്ഷണാടിസ്ഥാനത്തിൽ ഉണ്ടാക്കിയ 'പിസ്സ' യിലേക്ക് തന്നെയുള്ള കുട്ടി മനസ്സുകളുടെ  മടക്കം ശ്രദ്ധേയമാണ്. നിലനിൽപ്പിനായി പിസ്സാ ഷോപ്പ് മുതലാളി നടത്തുന്ന ശ്രമങ്ങളെ സ്വാർത്ഥതയായി കണക്കാക്കിയാൽ നമ്മളടങ്ങുന്ന ഒരു വിഭാഗത്തിന്റെ സ്വയം വിമർശനമേ അതാവുള്ളൂ.

നടൻ ധനുഷും ആടുകളം സിനിമയുടെ സംവിധായകൻ വെട്രിമാരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രകടന മികവുകൊണ്ടും മുന്നിട്ട് നിൽക്കുന്നു കാക്കാ മുട്ടൈ. ചിത്രത്തിലെ പ്രകടനത്തിന് കേന്ദ്രകഥാപാത്രങ്ങളായ കാക്കാ മുട്ടൈകളെ അവതരിപ്പിച്ച വിഘ്നേഷ് , രമേശ്‌ എന്നീ കുട്ടികൾ ദേശീയ പുരസ്കാരം സ്വന്തമാക്കി. അമ്മയായി വേഷമിട്ട ഐശ്വര്യാ രാജേഷടക്കം ഏവരും അഭിനന്ദനം അർഹിക്കുന്നു. തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ തുടർ പ്രതീക്ഷ നൽകുന്നു. Toronto  ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലടക്കം നിരവധി മേളകളിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തു. പ്രമേയപരമായി വ്യക്തമായ കാഴ്ച്ചപ്പാടുകൾ മുന്നോട്ട് വെക്കുന്ന 'കാക്കാ മുട്ടൈ' നിർബന്ധമായും കണ്ടിരിക്കേണ്ട ഒന്നായി തന്നെ വിലയിരുത്തേണ്ടിയിരിക്കുന്നു.

Tuesday, 7 July 2015

13.Bicycle Thieves

Italian/1948/93min
Directed by Vittorio De  Sica













രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പിറവിയെടുത്ത കലാ-സാഹിത്യ സംസ്കാരമായിരുന്നു നിയോ റിയലിസം. ജർമ്മൻ എക്സ്പ്രഷനിസവും , ഫ്രഞ്ച് മൊണ്ടാഷും ലോക സിനിമയിൽ തങ്ങളുടെ സംഭാവനയറിയിച്ചപ്പോൾ അവയിൽ നിന്നും വിഭിന്നമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. നിയോ റിയലിസം എന്നാല്‍ യഥാര്‍ഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാര്‍ത്ഥ്യം എന്ന് കാണിക്കുന്നതാണ്.  ലളിതമായ അവതരണവും, ഹാൻഡ്‌ ഹെൽഡ് ക്യാമറകളും, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കളുമെല്ലാം  ഇതിന്റെ പ്രത്യേകതകളാണ്. ഭീമൻ സെറ്റുകളിൽ നിന്നും തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ആദ്യമായി ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് പ്രസ്ഥാനത്തിലൂടെ. റോബര്‍ട്ടോ റോസല്ലിനിയുടെ 'റോം ഓപ്പണ്‍ സിറ്റി' ആണ് ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം. ഏറെ പ്രശംസ ഈ ചിത്രം പിടിച്ചുപറ്റിയെങ്കിലും ഇറ്റാലിയൻ നിയോ റിയലിസത്തിന്റെ സാംസ്കാരിക ഐക്കണായി കണക്കാക്കാവുന്നതാണ്‌  വിറ്റോറിയോ ഡി സിക്കയുടെ 1948ൽ പുറത്തിറങ്ങിയ  'ബൈസൈക്കിൾ തീവ്സ്'.

'ബൈസൈക്കിൾ തീവ്സ്' ഒരു ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച പരിചിത  സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ചിടത്താണ് ചിത്രത്തിന്റെ പ്രസക്തി. നൂറുക്കണക്കിനു തൊഴിൽരഹിതർ ജോലിക്കായി കാത്തുനിൽക്കുന്നതാണ്  ചിത്രത്തിന്റെ ആദ്യ ദൃശ്യം. ശേഷം നായകപാത്രമായ ആന്റോണിയോക്ക് മാത്രം ജോലി ശരിപ്പെടുന്നു. പക്ഷെ ജോലിക്ക് ഒരു ബൈസൈക്കിൾ ആത്യാവിശ്യമാണെന്നും, ഇല്ലാത്തപക്ഷം അവസരം നഷ്ട്ടപ്പെടും എന്നും അധികൃതൻ അറിയിക്കുന്നു. സ്വന്തമായി സൈക്കിൾ ഇല്ലാത്ത അന്റോണി, മറ്റുള്ളവർ തന്റെ ജോലിക്കായി ആരായുന്നത് കണ്ട് സഹിക്കവയ്യാതെ തനിക്കും ബൈസൈക്കിൾ ഉണ്ടെന്നു അവകാശപ്പെടുന്നു. തുടർന്ന് ഭാര്യക്ക് സ്ത്രീധനമായി ലഭിച്ച കിടക്കവിരികളും മറ്റും വിറ്റ് പണയത്തിലായിരുന്ന ബൈസൈക്കിൾ തിരിച്ചെടുക്കുന്നു. എന്നാൽ  ആദ്യ ദിനത്തിൽ തന്നെ സൈക്കിൾ അപഹരിക്കപ്പെടുന്നു. പിന്നീട് ബൈസൈക്കിളിനായി ആന്റോണിയും മകൻ ബ്രൂണോയും നടത്തുന്ന തിരച്ചിലാണ് തുടർന്ന് ചിത്രത്തിൽ.

ഇത്രയുമാണ് 'ബൈസൈക്കിൾ  തീവ്സ്'ന്റെ പ്രമേയം. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും സംവിധായകൻ അടയാളപ്പെടുത്തിക്കഴിഞ്ഞു. ഭാര്യ മരിയയെ കാണിക്കുന്ന അടുത്ത രംഗത്തിൽ, ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകൾ വ്യക്തമാണ്. പണയ വസ്ത്രങ്ങൾക്കായി വിലപേശുന്നതും, തുടർന്നുള്ള ലോങ് ഷോട്ടിൽ ഒരു വലിയ ഹാൾ മുഴുവൻ പണയവസ്തുക്കൾ കാണുന്നതും പ്രേക്ഷകനിൽ ഉളവാക്കുന്ന ഞെട്ടൽ ചെറുതല്ല. ഇറ്റലിയിലെ ഭൂരിഭാഗം ജനങ്ങളും ദാരിദ്രം എന്ന 'രോഗം' അനുഭവിക്കുന്നവരാനെന്നു   അതിലൂടെ സംവിധായകൻ മനസ്സിലാക്കിത്തരുന്നു. ധനികനെന്നും സാധാരണക്കാരെന്നുമായി  സമൂഹം മനുഷ്യനെ വിഭാഗിച്ചിട്ടുണ്ടെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബ്രൂണോയുമൊത്തുള്ള ഹോട്ടലിലെ രംഗം.  കേവലം ഒരു പിസ്സയും വൈനും ആന്റോണിയോ ആവിശ്യപ്പെടുമ്പോൾ ബ്രൂണോ ശ്രദ്ധിക്കുന്നത് തൊട്ടടുത്തെ ടേബിളിൽ ആർഭാടകരമായി ഭക്ഷണം കഴിക്കുന്നവരിലേക്കാണ്. 'അവരെപ്പോലെ ജീവിക്കാൻ മാസം ഒരു മില്യണ്‍ എങ്കിലും വേണം' എന്ന ആന്റോണിയുടെ മറുപടി ശ്രദ്ധേയമാണ്.




ബൈസൈക്കിൾ മോഷ്ട്ടാക്കൾ ദാരിദ്ര്യമനുഭവിക്കുന്നു ഒരു വിഭാഗം ജനതയുടെ പ്രതീകമാണ്. സൈക്കിൾ മോഷ്ട്ടാവിനെ കണ്ടെത്തുകയും മതിയായ തെളിവുകളില്ലാത്തതിനാൽ  നടപടിയെടുക്കാൻ സാധിക്കാതെയും വരുന്നു. സിനിമയുടെ അവസാന ഭാഗത്തിൽ ഒരു ബൈസൈക്കിൾ മോഷ്ട്ടാവായി ആന്റോണിയോ പരിവർത്തനം ചെയ്യാൻ ഒരുങ്ങുമ്പോൾ നിലനിൽപ്പിനായുള്ള പോരാട്ടമായി മാറുകയാണത്. ബ്ലാക്ക് മാജിക്കിനെയും മറ്റു സാമൂഹിക അരാജകത്വങ്ങളെയും ചിത്രം പ്രതിഫലിക്കുന്നു. പൊതുവെ ലളിതമായി ചിത്രം അനുഭവപ്പെടുമ്പോഴും ഉള്ളറകളിൽ രണ്ടാം ലോക മഹായുദ്ധം ഇറ്റലിയിലെ സാമൂഹിക അന്തരീക്ഷങ്ങളേയും സമ്പത്ത് വ്യവസ്ഥയെയും, ഭരണത്തേയും എങ്ങനെയല്ലാം ബാധിച്ചിരിക്കുന്നു എന്നും മനുഷ്യജീവിതം എത്ര മാത്രം ദുസ്സഹമാണെന്നും ദൃശ്യങ്ങളിൽ പരാമർശിക്കപ്പെടുന്നുന്നുണ്ട് ; പ്രത്യക്ഷമായും, പരോക്ഷമായും.

ലോകസിനിമകൾ പരിശോധിച്ചാൽ, സിനിമ എന്ന മാധ്യമത്തിൽ നിന്ന് സാമൂഹിക യാഥാർത്ഥ്യങ്ങളെ ഇത്രമേൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾ ചുരുക്കമായിരിക്കും. അവസാന ഷോട്ടുകളിൽ നിറകണ്ണുകളുമായി ഒരു കൂട്ടം പേരുടെ ഒപ്പം നീങ്ങുന്ന ആന്റോണിയോയും മകൻ ബ്രൂണോയും വൈകാരികമായി പ്രേക്ഷകനെ സ്പർശിക്കും. കാലത്തെയും അനുബന്ധ സാഹചര്യങ്ങളെയും ചിത്രം അടയാളപ്പെടുത്തുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളെ വരച്ചിടുന്ന ചിത്രം സമൂഹത്തിനു ആത്മപരിശോധനക്കുള്ള ആഹ്വാനമാകുന്നുണ്ട്.

സൈറ്റ് ആൻഡ് സൌണ്ട്  മാഗസിൻ ബൈ സൈക്കിൾ തീവ്സ് നെ നൂറ്റാണ്ടിന്റെ സിനിമയായി വിലയിരുത്തിയതിൽ അതിശയോക്തിയില്ല. ചലച്ചിത്ര പ്രേമികളും ചലച്ചിത്ര വിദ്യാർഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ്  'ബൈസൈക്കിൾ തീവ്സ്'. ഇറ്റലിയിലെ പ്രതിഭാധരന്മാരായ ഒരു കൂട്ടം സംവിധായകരുടെ നവറിയലിസം എന്ന പ്രസ്ഥാനം ലോകസിനിമയെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ ഉദാഹരണമാണ് ചിത്രത്തിന്റെ സ്വീകാര്യത. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ 'പഥേർ പാഞ്ചാലി' എടുക്കുവാൻ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനിൽ വെച്ച് ബൈ സൈക്കിൾ തീവ്സ് കാണാനിടയായതാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

Monday, 29 June 2015

12.Wild Tales

Argentina/2014/122min
Language : Spanish
Directed by Damián Szifron












ആസ്വാദനാശീലങ്ങളെ പരിഗണിച്ച് ഒരുക്കിയ വന്യസൗന്ദര്യമാണ്  'വൈല്‍ഡ്‌ ടെയില്‍സ്'.  കറുത്ത ഹാസ്യമാണ് ആന്തോളജി വിഭാഗത്തിൽപ്പെടുന്ന ചിത്രം കൈകാര്യം ചെയ്യുന്നത്. 2014 ൽ ഏറ്റവും കൂടുതൽ പേർ കണ്ട അര്‍ജെന്റിനിയന്‍ ചിത്രം കൂടിയാണ് ഡാമിയന്‍ ഷിഫ്രോണിന്റെ ഈ സംവിധാന സംരംഭം. Violence and Vengeance എന്ന കോമണ്‍ തീം മുന്നോട്ടു വെക്കുന്ന 6 ചെറുകഥകൾ കയ്യൊതുക്കത്തോടെ സമന്വയിപ്പിച്ച്  ഒരു നിമിഷം പോലും വിരസതയുളവാക്കാതെ അവതരിപ്പിച്ചിരിക്കുന്നു ചിത്രം. Cannes International ഫിലിം ഫെസ്റ്റിവലിൽ  മികച്ച ജൂറി അഭിപ്രായം നേടുകയും Torronto International  ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക സ്ക്രീനിംഗ് നടത്തുകയും കൂടാതെ മികച്ച വിദേശ ഭാഷ വിഭാഗത്തിൽ ഓസ്കാറിനു നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു വൈല്‍ഡ്‌ ടെയില്‍സ്.

അക്രമത്തിന്റെയും പകയുടെയും തീവ്രത വരച്ചുകാട്ടാനാണ് 6 ചെറുകഥകളിലൂടെയും സംവിധായകൻ ശ്രമിക്കുന്നത്. റിയലിസ്റ്റിക് ആഖ്യാനമോ, നോണ്‍ ലീനിയർ അവതരണത്തിന്റെ ആശയക്കുഴപ്പങ്ങളോ പിന്തുടരാതെ വിനോദം എന്നൊരൊറ്റ ലക്ഷ്യത്തോടെ ലളിതമായ സഞ്ചാരം സാധ്യമാക്കുന്നു ചിത്രം. ആക്ഷേപ ഹാസ്യമാണ് വൈല്‍ഡ്‌ ടെയില്‍സിന്റെ മുഖമുദ്ര. ഒരു റെസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്ന സ്ത്രീ, കെട്ടിടം പൊളിക്കുന്ന എഞ്ചിനീയർ, വിവാഹത്തിന്റെ  ആഡംബരങ്ങൾ പിന്തുടരുന്ന പുതുജോഡി, തന്റെ കുടുംബവുമായും തന്നെ ആശ്രയിക്കുന്ന ജീവനക്കാരുമായും നല്ല ബന്ധം വെച്ചുപുലർത്തുന്ന ഒരു കോടീശ്വരൻ, Pasternak എന്ന യുവാവ്, ഒരു കാർയാത്രക്കിടെ അവിചാരിത സംഭവങ്ങൾ നേരിടുന്ന മറ്റൊരാൾ  ; ഇത്രയുമാണ് ആറ് ചെറുകഥകളിലെയും പ്രധാന കഥാപാത്രങ്ങൾ. ദൈനംദിന ജീവിതത്തിൽ അപ്രതീക്ഷിതമായി വന്നുചേരുന്ന ഒരു സംഭവത്തിലൂടെ ഇവരുടെ സാധാരണത്വം അഴിഞ്ഞു വീഴുകയും, തുടർന്നുണ്ടാകുന്ന പകപോക്കലും, കറുത്ത ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.



യാഥാര്‍ത്ഥ്യത്തിന് മുന്നിൽ സ്വയം നിയന്ത്രിക്കാനാകാതെ പൊട്ടിത്തെറിച്ചു  പോകുന്ന കഥാപാത്രങ്ങളിലൂടെ മനുഷ്യനിൽ അന്തർലീനമായി നിലകൊള്ളുന്ന അക്രമവാസനകളെ  അവതരിപ്പിക്കുന്നു സംവിധായകൻ. ആദ്യ  ചെറുചിത്രം Pasternak എന്നയാളെ കുറിച്ചുള്ള രണ്ടു വ്യക്തികളുടെ വിമാനത്തിൽ വെച്ചുള്ള  സംഭാഷണത്തിൽ നിന്ന് തുടങ്ങുന്നു. ക്രമേണ വിമാനത്തിൽ ഉള്ള ഓരോ യാത്രക്കാരും Pasternak - ഉമായി ബന്ധമുള്ളവരാണെന്ന് മനസിലാകുന്നു. ചിത്രം അവസാനിക്കുന്നത് ഒരു വിമാന അപകടത്തിലാണ്. 2015 ലെ Germanwings plane crash ഈ ചിത്രവുമായി ഏറെ സാമ്യതകളുള്ളതായി പറയപ്പെടുന്നു.  'വൈല്‍ഡ്‌ ടെയില്‍സിൽ' അക്രമവും പകയും എന്നീ പദങ്ങൾ കൂടുതൽ അന്വർത്ഥമാകുന്നത് കാർ യാത്രക്കിടെ അപ്രതീക്ഷിത  സംഭവങ്ങളിലേക്ക് നീളുന്ന യുവാവിന്റെ കഥയിലാണ്. മനുഷ്യൻ മൃഗത്തിനു തുല്യമാകുന്ന ഭ്രാന്തമായ അവസ്ഥ ചിത്രം കാണിച്ചുതരുന്നുണ്ട്.

ആഡംബര വിവാഹത്തിൽ മുഴുകിയിരിക്കുന്ന പുതുജോഡിയുടെ കഥ ഏറെ പുതുമയുള്ളതും, ഒരുപക്ഷെ കൂട്ടത്തിൽ മികച്ച ഒന്നായി കാണാവുന്നതുമാണ്. വ്യക്തി ജീവിതങ്ങളെ അപരിചിതർ എങ്ങനെയെല്ലാം സ്വാധീനിക്കുന്നുവെന്നും അവരുടെ ദൈനംദിന ജീവിതം എങ്ങനെയെല്ലാം മാറ്റിയെഴുതപ്പെടുന്നു എന്നും ചിത്രം വ്യക്തമാക്കുന്നു. ഇവയെകൂടതെയുള്ള മറ്റു മൂന്നു ചെറു ചിത്രങ്ങളിൽ കഥയുടെ ആവർത്തനം അനുഭവപ്പെടുമെങ്കിലും അവതരണത്തിലെ  ശൈലീഭദ്രത പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു.

ഓരോ കഥകളിലും നിശ്ചേഷ്‌ടമായി കിടക്കുന്ന രാഷ്ട്രീയം ആധുനിക ലോകത്ത് ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. എന്നാൽ ചലച്ചിത്രത്തിലൂടെ മികച്ച ആസ്വാദനവും  ഉറപ്പുവരുത്തുന്നുണ്ട് എഴുത്തുകാരൻ കൂടിയായ സംവിധായകൻ. ആ നിലയിൽ സംവിധായകൻ അർഹിക്കുന്ന പ്രോത്സാഹനങ്ങൾ ചെറുതല്ല. മികച്ച 6 ചെറുകഥകളിലൂടെ ചിത്രത്തിന്റെ  പേരിനെ ശരിവെക്കും വിധം വന്യമായ അനുഭവങ്ങൾ പ്രേക്ഷകനുമുന്നിൽ ഒരുക്കിയിരിക്കുന്നു. ഏതൊരു പ്രേക്ഷകനെയും ആകർഷിക്കും വിധം അണിയിച്ചൊരുക്കിയ  'വൈല്‍ഡ്‌ ടെയില്‍സ്' കണ്ടു ആസ്വദിക്കേണ്ട ഒന്ന് തന്നെയാണ്.

Thursday, 25 June 2015

11.Ida

Polish/2013/82min
Directed by Paweł Pawlikowski













കാവ്യാത്മകമാണ് 'ഇഡ'. ഭാവനാസമ്പന്നമായ പശ്ചാത്തലം കറുപ്പിലും വെളുപ്പിലുമായി ഒരുക്കിയ ദൃശ്യങ്ങളിലേക്ക് സന്നിവേശിപ്പിച്ച് 80 മിനിറ്റ് ദൈർഘ്യത്തിൽ പ്രധാന രണ്ടു കഥാപാത്രങ്ങളെയും  സൂക്ഷ്മമായി  അപഗ്രഥിക്കുകയും , പോളിഷ് ചരിത്രത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്  'ഇഡ'. ഇത്രമേൽ അനായാസമായി സങ്കീർണ്ണമായ ഒരു കഥാപരിസരവും ആശയപരമായി ഇരു കോണുകളില്ലുള്ള 2 സ്ത്രീ വ്യക്തതിത്വങ്ങളെയും അവതരിപ്പിച്ചതിലെ വൈഭവം ഏറെ  പ്രശംസിനീയമാണ്. പവല്‍ പൗലികോവ്‌സ്‌കി സംവിധാനം ചെയ്ത ചിത്രം ഇത്തവണത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ വാരി കൂട്ടിയതിൽ അതിശയോക്തിയില്ല.


അനാഥയായി ഒരു കോണ്‍വെന്റിൽ വളർന്ന അന്ന എന്ന കത്തോലിക്ക യുവതി കന്യാസ്ത്രീയാവനുള്ള ഒരുക്കത്തിലാണ്. എന്നാൽ അതിനു മുൻപ് തന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധുവായ അമ്മപെങ്ങൾ വാന്റയെ അവൾ കാണേണ്ടതായി വരുന്നു. ദൈവഭയത്തോട്  കൂടി ചിട്ടയായ ജീവിതക്രമമുള്ള  വല്ലപ്പോഴും മാത്രം സംസാരിക്കുന്ന അന്നയിൽ നിന്നും തീർത്തും  വ്യത്യസ്ഥയായിരുന്നു വാന്റ. പുകവലിക്കുന്ന മദ്യപിക്കുന്ന തന്നിഷ്ടകാരിയായി  പരപുരുഷന്മാരോടൊപ്പം സമയം ചിലവഴിക്കുന്നവൾ.  വാന്റയിൽ നിന്നും താനൊരു ജൂതയാണെന്നും തന്റെ യഥാർത്ഥ പേര് ഇഡ എന്നാണെന്നും അന്ന മനസിലാക്കുന്നു. ജർമ്മൻ അധിനിവേശ കാലത്ത് തന്റെ മാതാപിതാക്കളെ നഷ്ടപെട്ട  ഇഡയും മകനെ നഷ്ടപെട്ട വാന്റയും അവരുടെ ശേഷിപ്പുകൾ  തേടി നടത്തുന്ന യാത്രയാണ് തുടർന്ന് ചിത്രം.





1960 കളിലെ പോളണ്ടാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചലനമില്ലാത്ത ക്യാമറയിൽ തെളിയുന്ന സമീപ, മധ്യദൂര, വിദൂര ദൃശ്യങ്ങളിൽ ഓരോന്നിലും സംവിധായകന് വ്യക്തതമായ ബോധ്യം ഉള്ളതായി കാണാം. ഒരു ദൃശ്യവും  അനാവശ്യമോ, അനാവശ്യമായി നീണ്ടതോ അല്ല. അടൂർ തിരക്കഥയുടെ വായനാനുഭവം ഓർമപ്പെടുത്തുന്നുണ്ടായിരുന്നു  ചിത്രത്തിന്റെ കയ്യൊതുക്കം പലപ്പോഴും. അന്നയും വാന്റയും വെച്ചുപുലർത്തുന്ന ആശയങ്ങളിലെയും - ജീവിതരീതിയിലെയും വൈരുധ്യം ഉണ്ടാക്കുന്ന കലഹം ചിത്രത്തിലുടനീളം പ്രതിപാദ്യ വിഷയമാകുന്നുണ്ട്. ഇരുവരുടെയും ഉളളിൽ ഒരുപോലെ വിങ്ങലായി നിലനിൽക്കുന്നുണ്ട് അവരുടെ കുടുംബചരിത്രം. ഒരു യുദ്ധ - അധിനിവേശ കാലം വർഷങ്ങൾക്കിപ്പുറവും ഒരു മുറിവായി തന്നെ അവശേഷിക്കുന്നത് എങ്ങനെ എന്ന് ഇവിടെ കാണാം.

പശ്ചാത്തല സംഗീതത്തിന്റെ അധിക ബഹളങ്ങൾ ഇല്ലാതെ ദൃശ്യങ്ങളിലൂടെ ചിത്രം കരുത്തുറ്റതാകുന്നു. വാന്റയുമൊത്തുള്ള യാത്രക്കിടയിൽ കുരിശുരൂപം കണ്ട് കാറിൽ നിന്നിറങ്ങി പ്രാർത്ഥിക്കുന്നുണ്ട് ഇഡ. യാത്രക്കിടയിൽ കാണുന്ന നിശാപാർട്ടികളിൽ സാക്‌സഫോണ്‍ വായിക്കുന്ന യുവാവുമായി അഭിരമിക്കാൻ വാന്റ ഇഡയെ നിർദ്ദേശിക്കുന്നുണ്ട്. ഭിന്നമായ ജീവിതശൈലി വെച്ച്പുലർത്തുന്ന ഈ ഇരു സ്ത്രീകൾക്ക് പിന്നിലും വിറങ്ങലിച്ചു കിടക്കുന്ന അവരുടെ കുടുംബ ചരിത്രത്തിന്റെ അന്വേഷണങ്ങൾ പൂർത്തിയാക്കുമ്പോൾ സംഭവിക്കുന്നതെന്താണ് ? തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ശേഷിപ്പുകൾ കണ്ടെത്തി അവർ അടക്കം ചെയ്തു കഴിഞ്ഞു. മറ്റൊരു 'ലോകത്തിലേക്ക് ' യാത്രയാവുന്ന വാന്റയും , ക്രമേണ വാന്റയുടെ ജീവിതശൈലിയിലേക്ക് മാറുന്ന ഇഡയും ചിത്രത്തിന്റെ ബാക്കി ഭാഗത്ത് കാണാൻ സാധിക്കും. ഇഡയുടെ  കന്യകാത്വം നഷ്ട്ടപ്പെടുന്നതിനു ശേഷമുള്ള അവസാന രണ്ടു ദൃശ്യങ്ങളിൽ മാത്രമായി അതുവരെ മിതത്വം പാലിച്ചിരുന്ന ക്യാമറയിൽ മാറ്റങ്ങൾ വരുന്നത് ശ്രദ്ധേയമാണ്.

ഫ്രാന്‍സില്‍ ബോക്സോഫിസില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത പോളിഷ് ചിത്രം കൂടിയാണ് ഇഡ. ലെവിയാതന്‍, ടാങ്കറൈന്‍സ്, ടിംബുക്‌ടു, വൈല്‍ഡ് ടെയ്‌ല്‍സ് തുടങ്ങിയ ചിത്രങ്ങൾ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ  87ആമത് ഓസ്കാർ പുരസ്കാരത്തിനായി ഇഡയോടൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്നു.